രാമാ, മനസ്സു നശിച്ച് പാപബന്ധങ്ങള്‍ അകന്നാല്‍ പിന്നീട് ബലാല്ക്കാരേണ കടന്നുകയറുന്ന ലോഭമോഹാദികള്‍ക്ക് താമരയിലയിലെ ജലമെന്നപോലെ വിശുദ്ധാത്മാവിനെ സ്പര്‍ശിക്കാന്‍ കഴിയുകയില്ല. മൈത്രി മുതലായ സദ്ഗുണങ്ങള്‍ മുഖത്തുനിന്ന് ഒരിക്കലും മായുകയില്ല.
വാസനഗ്രന്ഥികള് ക്രമേണ കെട്ടഴിഞ്ഞ് വീഴുകയും കോപമോഹങ്ങള് താനെ വഴിയൊഴിഞ്ഞ് പോകുകയും ചെയ്യും. കാമവും, ലോഭവും എവിടേക്കെന്നില്ലാതെ ഓടിമറയും. ഇന്ദ്രിയങ്ങളുടെ പ്രവൃത്തി മന്ദീഭവിക്കുന്നതോടൊപ്പം സുഖദുഃഖങ്ങളുടെ നടമാട്ടം നിലക്കുകയും മനസ്സിന് കുളിര്‍മനല്‍കുന്ന സമത്വം സര്‍വത്ര ഉടലെടുക്കുകയും ചെയ്യും. സമത്വമാകുന്ന ശീതളചന്ദ്രിക അവന്റെ അന്ത:ക്കരണത്തില്‍ പ്രകാശിക്കുകയും ചെയ്യും.
രാമാ, നിങ്ങളുടെ വംശത്തിലെ രാജാവായിരുന്ന ഇക്ഷ്വാകു മുക്തിപദം പ്രാപിച്ചതെങ്ങിനെയെന്ന് അറിഞ്ഞാലും. ആ രാജശ്രേഷ്ഠന്‍ രാജ്യപരിപാലനം ചെയ്തുവരവെ ഒരു ദിവസം ഏകാന്തതയിലിരുന്ന് ജനനമരണാദികളാല് സംക്ഷുബ്ധതവും സുഖ ദുഃഖ ഭേദഭ്രമങ്ങള്ക്ക് അധീനവുമായ ഈ സംസാരത്തിന്റെ കാരണമെന്തെന്ന് ആലോചിക്കുകയും എത്ര ചിന്തിച്ചിട്ടും അതിന്റെ കാരണം കണ്ടെത്താന്‍ കഴിയാതെ വിഷമിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ ബ്രഹ്മലോകത്തുനിന്നും ‘മനു’ രാജാവിന്റെ മുന്നില്‍ പ്രകടമായി മനുവിനെ സ്വീകരിച്ച് സല്‍ക്കരിച്ച രാജാവ് തന്റെ സംശയനിവാരണത്തിനായി വിനീതനായി ഇങ്ങനെ ചോദിച്ചു. ‘ഭഗവാനെ ഈ സ്വര്‍ഗ്ഗം എവിടേനിന്നാണ് ഉണ്ടായത്? അതിന്റെ സ്വരൂപമെന്താണ്? അളവ് എന്ത്? അതിനു നാഥന് ആരാണ്? അത്യന്തം ദുര്‍ഘടമായ ഈ സംസാരത്തില്‍ നിന്നും ഞാനെങ്ങിനെയാണ് കരകയറുക.’
ഇതുകേട്ട് മനു പറഞ്ഞു. വത്സ! ഇക്കാണുന്ന ദൃശ്യം ഒട്ടുംതന്നെ വാസ്തവമല്ല. ഇത് ഗന്ധര്വനഗരംപോലെയോ മരു മരീചിക പോലെയോ കേവലം ഭ്രമവിലാസമാണ്. ഇന്ദ്രിയമനസ്സുകള്‍ക്ക് വിഷയമല്ലാത്ത ഏതൊരു വസ്തു എവിടേയും കാണപ്പെടാതെ സര്വവ്യാപിയായിരിക്കുന്നുവോ, അവിനാശിയായ അതുമാത്രമാണ് ഉള്ളത്. അതിനെ ആത്മാവെന്നു പറയുന്നു. ദൃശ്യാദി സര്ഗ്ഗപരമ്പരകളെല്ലാം ആത്മാവാകുന്ന കണ്ണാടിയില്‍ തെളിയുന്ന പ്രതിബിംബങ്ങളാണ്. സ്വന്തം ഭാവനകളാല്‍ ബ്രഹ്മത്തില്‍ ഉദയംചെയ്യുന്ന തേജോമയങ്ങളായ സ്ഫുരണശക്തികളില് ചിലവ ബ്രഹ്മാണ്ഡങ്ങളായും മറ്റുചിലത് വസ്തുക്കളായും തോന്നപ്പെടുന്നു. അല്ലാതെ പരമാര്‍ത്ഥത്തില്‍ ദൃശ്യപ്രപഞ്ചമില്ല. ബന്ധമോ മോക്ഷമോ ഇല്ല. നിരാമയമായ ബ്രഹ്മം മാത്രമേ ഉള്ളൂ. അതുകൊണ്ട് നീ ബന്ധമോക്ഷ കല്പനകളെ ത്യജിച്ച് സംസാരഭയമില്ലാതെ സ്വസ്തനായി ആത്മാവില്‍ രമിക്കുക. സുഖദുഃഖങ്ങളും മോഹങ്ങളും മനസ്സിനെയല്ലാതെ ആത്മാവിനെ ബാധിക്കുന്നില്ല.
ശാസ്ത്രജ്ഞാനംകൊണ്ടോ ഗുരൂപദേശത്താലോ മാത്രം ആത്മദര്‍ശനം സാധ്യമല്ല. സ്വപൗരുഷത്താല്‍ ബുദ്ധിയെ സത്വഗുണനിഷ്ഠമാക്കിയാലെ ആത്മദര്‍ശനം സാധിക്കുന്നുള്ളൂ. ദേഹത്തിലും ഇന്ദ്രിയങ്ങളിലും ആദരവോ അനാദരവോ ആവശ്യമില്ല. അവയെല്ലാം ഇരിക്കുന്നപോലെ ഇരുന്നുകൊള്ളട്ടെ. അതുകൊണ്ട് പദാര്ത്ഥജാതങ്ങളായ ദേഹാദികളെ ബുദ്ധികൊണ്ട് ദൂരെ ത്യജിച്ച് ശീതളമനസ്സോടെ ആത്മമയനായിത്തീരുക.
സംസാരത്തെ നിബന്ധിക്കുന്നത് ദേഹോഹമെന്നുള്ള ബുദ്ധിയാണ്. മോക്ഷത്തെ ആഗ്രഹിക്കുന്നവര്‍ ആ ബുദ്ധിയെ ഒരിക്കലും സ്വീകരിക്കരുത്. ഞാന്‍ വിശ്വവിലക്ഷണ ചിന്മാത്രാരൂപനാണ്; ആകാശത്തേക്കാള്‍ സൂക്ഷ്മമായിട്ടുള്ളവനാണ് എന്നിങ്ങനെ പ്രതിഷ്ഠിതമായിരിക്കുന്ന ബുദ്ധി സംസാരമോചനിയാണ്. സൂര്യരശ്മി നിര്മ്മലജലത്തില്അകത്തും പുറത്തും വ്യാപിക്കുന്നതുപോലെ ആത്മചൈതന്യം സര്‍വ്വവസ്തുക്കളിലും അകത്തും പുറത്തും നിറഞ്ഞുനില്ക്കുന്നു.
സ്വര്‍ണ്ണം, മോതിരം, വള, തള, ഹാരം എന്നിങ്ങനെ പല രൂപത്തില്‍ ആഭരണങ്ങളായിത്തീരുന്നതുപോലെ മായാപ്രഭാവനായ ആത്മാവും ലൗകികപ്രപഞ്ച ഭാവത്തെ ഭിന്നഭിന്നങ്ങളായി പരിഗ്രഹിച്ച് പലതായി കാണപ്പെടുന്നു. ആത്മാവല്ലാത്ത ദേഹാദി ദൃശ്യജാലങ്ങളിലുള്ള ആത്മാഭിമാനം ഉപേക്ഷിച്ച് ജ്ഞാനിയായി ആകാരത്തെ മറച്ച് സുഖമായിരിക്കുക.
സങ്കല്പകളങ്കത്തെ അകറ്റി മനസ്സിനെ ആത്മാവില്‍ സ്ഥാപിച്ച് സകലസംശയങ്ങളേയും വെടിഞ്ഞ് ചലനത്തിലും ചലനരഹിതനെപ്പോലെ ഈശ്വരഭാവേന സുഖമായി രാജ്യപരിപാലനം ചെയ്യുക. ലോകപ്രഭു സര്ഗ്ഗാദികളായ സ്പന്ദനങ്ങളാല്‍ ബാലനെപ്പോലെ ക്രീഡിക്കുകയും ഒടുവില്‍ സംഹാരശക്തിയാല്‍ സര്‍വ്വവും നശിപ്പിച്ച് ആത്മാവില്‍ സ്ഥിതനായിത്തീരുന്നു. ബന്ധമുണ്ടാക്കുന്നതും മോക്ഷമുണ്ടാക്കുന്നതുമായ ശക്തികള്‍ ആത്മാവിന് സ്വഭാവസിദ്ധങ്ങളാണ്. സുവിസ്തൃതമായ ബ്രഹ്മം അവിദ്യാവൈഭവത്താല് ലോകമെന്നും ഭൂതജാലമെന്നും മറ്റുമുള്ള ഭാവനകള്‍ക്ക് വിഷയീഭവിക്കുന്നു.
ഈ ഭേദഭ്രമമാണ് അജ്ഞാനികള്‍ക്ക് ദുഃഖ കാരണമായിത്തീരുന്നത്. സര്‍വ്വാവയവങ്ങളിലും ആത്മാവ് വ്യാപിച്ചിരിക്കയാണെങ്കിലും ദേഹികള്‍ ആ വസ്തുത ഗ്രഹിക്കുന്നില്ല. സര്‍വ്വജഗത്തും ചിദാകാശമയമാണെന്നറിഞ്ഞ് ശാന്തമായ അന്ത:കരണത്തോടുകൂടി വസിക്കുന്നവനാണ് ബ്രഹ്മകവചം ധരിച്ച സുകൃതി. അഹങ്കാരത്തെ സമൂലം വെടിഞ്ഞ് പദാര്‍ത്ഥഭാവന നീങ്ങിയ സ്വച്ഛമനസ്സോടുകൂടി നിരാലംബവും ശൂന്യവുമായ ചിദാകാശ രൂപത്തില്‍ ജഗത്തിനെ കാണണം. ദുഃഖത്തിനു കാരണം ഇത് നല്ലത് ഇത് കൊള്ളരുതാത്തത് എന്നുള്ള ഭാവനയാണ്. സമഭാവനകൊണ്ട് ആ ഭേദഭാവനകളെ നശിപ്പിച്ചാല്‍ പിന്നെ ദുഃഖത്തിന് അവകാശമില്ല. അതുകൊണ്ട് പരിപൂര്‍ണ്ണമായ ആത്മദര്‍ശനത്തോടെ ഭേദബുദ്ധിയില്ലാതെ നിര്വാസന ജ്ഞാനത്താല്‍ വിശിഷ്ടമായ വിവേകത്തോടെ ഉജ്ജലവും നിര്‍മ്മലവുമായ പരിപൂര്ണ്ണാവസ്ഥയിലെത്തി ഭയലേശമില്ലാതെ ചില്‍സ്വരൂപത്തെ പ്രാപിച്ച് ചിരകാലം വസിക്കുക.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: