ഉപനിഷത്തുകളാണ് നമ്മുടെ ശാസ്ത്രങ്ങള്‍. അവ സവിസ്തരം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഞാന്‍ പറഞ്ഞതുപോലെ പില്‍ക്കാലത്തുവന്ന പുരാണഗ്രന്ഥങ്ങള്‍ക്കും വേദങ്ങള്‍ക്കും തമ്മില്‍ അഭിപ്രായഭേദമുണ്ടായാല്‍, പുരാണങ്ങളാണ് വഴങ്ങിക്കൊടുക്കേണ്ടത്. എന്നാല്‍ അതോടൊപ്പം നാമിപ്പോള്‍ അനുഷ്ഠാനത്തില്‍ തൊണ്ണൂറു ശതമാനം പൗരാണികരും പത്തുശതമാനം വൈദികരുമാണെന്നതത്രേ സത്യം; പത്തു ശതമാനം തന്നെയുണ്ടോ എന്നാണ് സംശയം.
നമ്മുടെ ഇടയില്‍ പരസ്പരവിരുദ്ധങ്ങളായ ആചാരങ്ങള്‍ നിലനില്ക്കുന്നതും മതപരമായ ആശയങ്ങള്‍ സമുദായത്തില്‍ പ്രഭാവം ചെലുത്തുന്നതും നമുക്കൊക്കെ കാണാം. ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഇവയ്ക്കൊന്നും ഒരു പ്രാമാണ്യവും കാണാവതല്ല. വേദങ്ങളുടെയോ സ്മൃതികളുടെയോ പുരാണങ്ങളുടെയോ സമ്മതമില്ലാതെ വെറും പ്രാദേശികം മാത്രമായ ചില നാട്ടാചാരങ്ങളെപ്പറ്റി നാം പലപ്പോഴും പുസ്തകത്തില്‍ വായിക്കാറുണ്ട്,
നേരിട്ടു സാശ്ചര്യം കാണാറുമുണ്ട്. മൂഢനായ ഓരോ ഗ്രാമീണനും കരുതുന്നു, ക്ഷുദ്രമായ ആ ദേശാചാരം അറ്റുപോയാല് പിന്നെ തനിക്കു ഹിന്ദുവായി തുടരാന്‍ പറ്റുകയില്ലെന്ന്; അയാളുടെ മനസ്സില്‍ വേദാന്തമതവും ക്ഷുദ്രമായ ദേശാചാരങ്ങളും അഴിവില്ലാതെ ഒന്നുചേര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: