രാവണനും സഹോദരങ്ങളും ശ്ലേഷ്മോദകം എന്ന വനത്തില്‍ താമസമാക്കി. വലിയ കുഴപ്പക്കാരൊന്നുമായിരുന്നില്ല. അമ്മയായ കൈകസി തങ്ങളുടെ വംശത്തിന്റെ മാഹാത്മ്യത്തെപ്പറ്റിയും മുത്തച്ഛന്മാര് നടത്തിയ യുദ്ധങ്ങളെപ്പറ്റിയും അവരുടെ പ്രതാപത്തെപ്പറ്റിയുമൊക്കെ മക്കളെ പറഞ്ഞുകേള്‍പ്പിക്കുമായിരുന്നു. ഇതൊക്കെ കേട്ട് ജന്മനാ രാക്ഷസനായ രാവണന്റെയുള്ളില്‍ വീര്യം തലപൊക്കാന്‍ തുടങ്ങി.
ഒരുനാള്‍ കൈകസിയും മക്കളും സംസാരിച്ചിരിക്കുമ്പോള്‍ വൈശ്രവണന് പുഷ്പകവിമാനത്തില്‍ ആകാശത്തിലൂടെ പോകുന്നതുകണ്ടു. കൈകസി ഉടനെ മക്കളോടു പറഞ്ഞു: നോക്കൂ മകനേ, ”ആ പോകുന്നത് നിങ്ങളുടെ ജ്യേഷ്ഠനായ കുബേരനാണ്. നിങ്ങളുടെയും അവന്റെയും പിതാവ് ഒരാളാണ്. എന്നിട്ടെന്താ ഫലം? അവന് നമ്മുടെ കുടുംബക്കാരുടെ വകയായ ലങ്കയില്‍ സുഖമായി വസിക്കുന്നു. വിമാനത്തില്‍ സഞ്ചരിക്കുന്നു. നമ്മളിവിടെ കാട്ടില്‍ കിടന്ന് കഷ്ടപ്പെടുന്നു. ”ഇതുകേ ട്ട് ശരവണന്റെ വീര്യമുണര്‍ന്നു.
കുബേരനുള്ളതിനെക്കാള് വലിയ വീര്യവും ഐശ്വര്യങ്ങളും സമ്പാദിക്കും എന്ന് അമ്മയ്ക്കു വാക്കുകൊടുത്തു. രാവണനും കുംഭകര്‍ണ്ണനും വീഭീഷണനും ഗോകര്‍ണ്ണത്തിലെത്തി. ബ്രഹ്മാവിനെ ധ്യാനിച്ചുകൊണ്ട് കഠിനമായ തപസ്സു തുടങ്ങി. ആഹാര നീഹാരാദികളില്ലാതെ സമുദ്രത്തിലും കൊടും മഞ്ഞിലും പഞ്ചാഗ്നി മദ്ധ്യത്തിലും സ്ഥിരബുദ്ധിയോടെ ഏകാഗ്രമായ തപസ്സ്. നീണ്ട പതിനായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബ്രഹ്മാവ് പ്രത്യക്ഷനായില്ല. രാവണന് നിശ്ചയബുദ്ധിയുള്ളയാളായിരുന്നു.
തന്റെ പത്തുതലകളിലൊന്ന് അറുത്തെടുത്ത് അഗ്നിയില്‍ ഹോമിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. വീണ്ടും പതിനായിരം വര്‍ഷത്തെ തപസ്സ്. ബ്രഹ്മാവ് പ്രത്യക്ഷനായില്ല. രാവണന് രണ്ടാമത്തെ തലയറുത്ത് അഗ്നിയില്‍ ഹോമിച്ചു. വീണ്ടും തപസ്സ്. ഇങ്ങനെ ഓരോ പതിനായിരംവര്‍ഷം ഓരോ ശിരസ്സ് എന്ന കണക്കില്‍ ഒന്‍പതു തലയും ഹോമിച്ചു. എന്നിട്ടും ബ്രഹ്മാവ് രാവണനില്‍ പ്രസാദിച്ചില്ല. ദൃഢവൈരാഗ്യത്തോടെ രാവണന് വീണ്ടും തപസ്സു തുടങ്ങി.
പതിനായിരം വര്‍ഷം കഴിഞ്ഞ് പത്താമത്തെ തലയും ഹോമിക്കാന്‍ തുടങ്ങിയപ്പോള്‍ ഗത്യന്തരമില്ലാതെ വിരിഞ്ചന്‍ പ്രത്യക്ഷനായി. എന്തുവരമാണു വേണ്ടതെന്നു ചോദിച്ചു. രാവണന് മനസ്സില്‍ എല്ലാം മുന്‍കൂട്ടി നിശ്ചയച്ചിരുന്നു. മോക്ഷം കിട്ടാനൊന്നുമല്ല തപസ്സ് ചെയ്തത്. മരണമുണ്ടാകരുത് ഇതാണ് രാവണന് വേണ്ടത്. അതു പറ്റില്ല മകനേ, ജനിച്ചാല്‍ മരിക്കാതിരിക്കാന്‍ പറ്റില്ല. എങ്കില്‍ ദേവന്മാര്, യക്ഷന്മാര്, സുരന്മാര്, ഉരഗങ്ങള്‍ എന്നിവയില്‍ നിന്നൊന്നും മരണമുണ്ടാകരുത്. മനുഷ്യനില്‍ നിന്നുമാത്രമേ മരണം സംഭവിക്കാവൂ ഇതായിരുന്നു രാവണന് ആവശ്യപ്പെട്ട വരം. അങ്ങനെയാകട്ടെ.
ബ്രഹ്മാവു വരം നല്കി. രാവണനെ അനുഗ്രഹിച്ചു മനുഷ്യന്മാര് വെറും നിസാരന്മാര്. അവരില്‍ ആര്‍ക്കും തന്നെ വധിക്കാന്‍ കഴിയില്ല. ഇതായിരുന്നു രാവണന്റെ കണക്കുകൂട്ടല്‍.അടുത്തത് കുംഭകര്‍ണന്റെ ഊഴമായി. ഇവന് ജന്മനാ ഭീമാകാരനും അതിശക്തനുമാണ്. ദേവന്മാരെ മുഴുവന്‍ ജയിക്കണമെന്നാണ് വരം ചോദിക്കാന്‍ തീരുമാനിച്ചിരിക്കുന്നതും. അതുകൊണ്ട് നിര്‍ദേവത്വം വരമായി ആവശ്യപ്പെടാനുറച്ചിരുന്നു.
ദേവന്മാര് ഭയന്നു. സരസ്വതീദേവിയുടെ സഹായം തേടി. വാണീദേവി കുംഭകര്‍ണന്റെ നാവില്‍ പ്രവേശിച്ചു. നിര്‍ദേവത്വം ചോദിച്ചത് നിദ്രത്വം എന്നായിപ്പോയി. അതായത് ഉറക്കം ഒട്ടും വൈകാതെ ബ്രഹ്മാവു പറഞ്ഞു അങ്ങനെ തന്നെയാകട്ടെ. വിഭീഷണന്റെ ഊഴമായി. പാപകര്‍മ്മങ്ങളില്‍ വൈമുഖ്യമുണ്ടാകണം. വിഷ്ണുഭക്തി എപ്പോഴുമുണ്ടായിരിക്കണം. ഇത്രയുമാണ് വിഭീഷണന് ചോദിച്ചത്. സന്തുഷ്ടനായ ബ്രഹ്മാവ് അങ്ങനെയാകട്ടെയെന്നു വരം നല്കി.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: