തൊടുപുഴ: സിപിഎമ്മില്‍നിന്നും കൊഴിഞ്ഞുപോകുന്ന യുവാക്കള്‍ ബിജെപിയിലാണ് എത്തുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അഭിപ്രായപ്പെട്ടു. യുവാക്കള്‍ സിപിഎമ്മിലേക്ക് എത്തുന്നില്ല. പ്രായമായവരെയുംകൊണ്ട് പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവില്ല. സിപിഎം ജനവിരുദ്ധ നിലപാട് മാറ്റിയില്ലെങ്കില്‍ പാര്‍ട്ടിയുടെ സ്ഥിതി അപകടകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബോംബിന്റെയും കഠാരയുടേയും രാഷ്ട്രീയമുപേക്ഷിച്ച് ജനോപകാരപ്രദമായ നീക്കങ്ങള്‍ നടത്തണം. അല്ലാതെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പള്ളികള്‍ തോറും കയറിയിറങ്ങിയിട്ട് കാര്യമില്ല,തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എസ്എസ്എന്‍ഡിപി ഒരു രാഷ്ട്രീയപാര്‍ട്ടിക്കും അനുകൂലമായ നിലപാട് സ്വീകരിക്കില്ല. ശക്തമായ മത്സരമാണ് അരുവിക്കരയില്‍ നടക്കുന്നത്. ജി. കാര്ത്തികേയന് 10000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അരുവിക്കരയില്‍ നിന്നും ജയിച്ചത്.
എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലത്തില്‍ എല്‍ഡിഎഫ് ആണ് മേല്‍ക്കൈ നേടിയത്. അടുത്ത് നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൃത്യമായ ഒരു നിലപാട് യോഗം സ്വീകരിക്കും. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കും എന്നല്ല ഇതിനര്‍ത്ഥം.
നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ ആരുമായും നീക്കുപോക്കുണ്ടാക്കാനാണ് തീരുമാനം. ഇടുക്കി ജില്ലയില്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് നീതി കിട്ടിയിട്ടില്ല. എല്ലാം സ്വന്തമാക്കിവച്ചിരിക്കുന്ന ഒരു വിഭാഗമാണ് ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥിതി അപ്പാടെ മാറുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: