പത്തനാപുരം: അനധികൃതപാര്‍ക്കിംഗ് മൂലം പത്തനാപുരം പട്ടണത്തില്‍ ദിവസവും മണിക്കൂറുകളോളം ഗതാഗതസ്തംഭനം. നഗരത്തിലെ സിഗ്നല്‍ ലൈറ്റ് കൂടി നോക്കുകുത്തിയായതോടെ കുരുക്ക് കൂടുതല്‍ മുറുകി.
ഗതാഗതക്കുരുക്ക് മാറ്റുന്നതിനായി രണ്ട് വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ മുടക്കി മാര്‍ക്കറ്റ് ജംഗ്ഷനില്‍ ട്രാഫിക് നിയന്ത്രിക്കാനായി സ്ഥാപിച്ച സിഗ്നല്‍ ലൈറ്റ് നോക്കുകുത്തിയായി മാറിയിട്ട് നാളുകളേറെയായി. സ്ഥലം എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പത്ത് ലക്ഷത്തോളം രൂപയാണ് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിനായി വിനിയോഗിച്ചത്.
അനധികൃതപാര്‍ക്കിംഗും വാഹനങ്ങളുടെ തിരക്കൊഴിവാക്കുവാന്‍ ടൗണില്‍ ആവശ്യത്തിന് പോലീസോ ഹോംഗാര്‍ഡുകളോ ഇല്ലാത്തതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്. വണ്‍വേ വഴി ചെറിയ വാഹനങ്ങള്‍ വിട്ടാല്‍ ഒരു പരിധി വരെ വാഹന കുരുക്ക് ഒഴിവാക്കാനാകും. എന്നാല്‍ വണ്‍വേ പൊട്ടിപ്പൊളിഞ്ഞ് താറുമാറായി കിടക്കുന്നത് മൂലം വാഹനങ്ങള്‍ ഇത് വഴിപോകാന്‍ വിസമ്മതിക്കുകയാണ്.
കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി ആഴ്ചകള്‍ പിന്നിടുന്നതിനകം റോഡ് തകര്‍ന്നു. ഇത് ഗതാഗതയോഗ്യമാക്കുവാന്‍ നടപടികളില്ല. പഞ്ചായത്ത് അധീനതയിലുളള റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും വളവുകള്‍ വരുന്ന ‘ാഗം അല്പം വീതികൂട്ടിയെടുക്കുകയും കൂടി ചെയ്താല്‍ പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നിരിക്കെ പഞ്ചായത്തിനോ മറ്റ് ജനപ്രതിനിധികള്‍ക്കോ ഇതിനൊന്നും താത്പര്യമില്ലെന്ന മട്ടാണ്.
ഇതിനിടെ വണ്‍വേ റോഡിലേക്ക് ഇറക്കി കെട്ടിടവും മതില് നിര്‍മ്മാണവും സജീവമാണ്. ഇത് അധികൃതരുടെ മൗനാനുവാദത്തോടെയാണ് നടക്കുന്നതെന്ന് ആരോപിച്ച് ചില പൊതുപ്രവര്‍ത്തകര്‍ ചേര്‍ന്ന് നിര്‍മ്മാണങ്ങള്‍ തടഞ്ഞിട്ടിരിക്കുകയാണ്. പട്ടണത്തിലൂടെ കടന്നുപോകുന്ന റോഡിന്റെ അരികില്‍ ഓടകള്‍ നിര്‍മ്മിച്ച് അതിനോട് ചേര്‍ന്ന് റോഡ് വീതി കൂട്ടി ടാറിംഗ് നടത്തിയതാണ് ഏക ആശ്വാസം. റോഡിലേക്ക് ഇറക്കി സ്ഥാപിച്ച പട്ടണത്തിലെ ചില സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും വാഹന പാര്‍ക്കിംഗിന് ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ ഗതാഗത തടസത്തിന് ഒരു പരിധിവരെ പരിഹാരമാകും.
പത്തനാപുരത്ത് ട്രാഫിക് പരിഷ്കരണ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി യോഗം വിളിച്ചിട്ട് വര്‍ഷങ്ങളായി. വികസനവും പരിഷ്കരണവും അടക്കം മിക്കതും പ്രഖ്യാപനത്തില്‍ ഒതുങ്ങിയതായി ആക്ഷേപമുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം എന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: