തിരുവനന്തപുരം: അധിക പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ച സ്കൂളുകളില്‍ 2015-16 അധ്യയനവര്‍ഷത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചു. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഈ സ്കൂളുകളില്‍ കഴിഞ്ഞ വര്‍ഷം 1806 ജീവനക്കാരുടെ തസ്തികകള്‍ അനുവദിച്ചിരുന്നു.
നടപ്പു വര്‍ഷത്തെ പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ തസ്തിക നിര്‍ണയം നടത്താന്‍ കഴിയൂ. ഇതനുസരിച്ച് നിയമനം നടത്തും. നിലവില്‍ ചെയ്യേണ്ടി വരുന്ന അധിക ജോലിക്ക് ക്ലാര്‍ക്കിനും ഓഫീസ് അറ്റന്‍ഡന്റിനും അധികപ്രതിഫലം നല്കാന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. എന്നാല്‍ അധിക ജോലി നിര്‍വഹിക്കാന്‍ ഇവര്‍ മടികാണിക്കുകയാണെന്ന കാര്യവും സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
അധിക ബാച്ച് അനുവദിക്കുമ്പോഴുണ്ടാകുന്ന ജോലിഭാരം കണക്കിലെടുത്ത് ഹയര്‍സെക്കന്ററി സ്കൂളൊന്നിന് ഓരോ ക്ലാര്‍ക്കിനേയും ഓരോ ഓഫീസ് അറ്റന്‍ഡന്റിനേയും വീതം നിയമിക്കണമെന്ന് പ്രൊഫ.ലബ്ബ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
അധികബാധ്യതയുണ്ടാക്കുന്നതാണെങ്കിലും ഇക്കാര്യം സര്‍ക്കാര്‍ ഘട്ടം ഘട്ടമായി പരിശോധിച്ചു വരികയാണ്. ഹൈസ്കൂളുകളിലെ യോഗ്യതയുള്ള ജൂനിയര്‍ അധ്യാപകരെ ഹയര്‍സെക്കന്ററി അധ്യാപകരാക്കി സ്ഥാനക്കയറ്റം നല്‍കുന്നത് ഉള്‍പ്പെടെ സ്പെഷല്‍ റൂളില്‍ വരുത്തേണ്ട ഭേദഗതികളെ കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ചെയര്‍മാനായ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഹക്കിം വധക്കേസ് സിബിഐ ഏറ്റെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം രണ്ടു തവണ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നിലവില്‍ ക്രൈംബ്രാഞ്ചില്‍ നിന്നും അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ആഭ്യന്തരവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: