തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ വിതരണം ചെയ്യേണ്ട പാഠപുസ്തകങ്ങളുടെ അച്ചടി ഈ മാസം തന്നെ പൂര്‍ത്തിയാകുമെന്നു മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. വിതരണം ചെയ്യേണ്ട രണ്ടരക്കോടി പുസ്തകങ്ങളില്‍ ഇനി 53 ലക്ഷം മാത്രമാണു നല്കാനുള്ളതെന്നും നിയമസഭയില്‍ സബ്മിഷനു മറുപടിയായി മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ കെബിപിഎസിനാണ് അച്ചടി കരാര്‍ നല്‍കിയത്. പുസ്തകങ്ങള്‍ പൂര്‍ണ്ണമായി അച്ചടിക്കാന്‍ തങ്ങള്‍ക്കു കഴിയില്ലെന്നു കഴിഞ്ഞ ഏപ്രില്‍ 29 ന് അവര്‍ അറിയിച്ചു. തുടര്‍ന്ന് ഗവണ്മെന്്റ് പ്രസിനെ അച്ചടി ഏല്‍പ്പിച്ചു. 60.38 ലക്ഷം പുസ്തകങ്ങളുടെ അച്ചടിയാണു ഗവണ്മെന്്റ് പ്രസിനെ ഏല്‍പ്പിച്ചത്. 1.65 കോടി പുസ്തകങ്ങള്‍ കെബിപിഎസ് അച്ചടിച്ചിട്ടുണ്ട്. പുസ്തകങ്ങള്‍ അച്ചടിക്കുന്നതിന് സി-ആപ്റ്റ് പോലുള്ളവരുെട സഹായം തേടുന്നതു സാധാരണയാണ്. ഔട്ട്സോഴ്സിംഗിനെതിരെ പരാതി പറയുന്നവര്‍ തന്നെയാണു പുസ്തകം കിട്ടിയില്ലെന്ന പരാതി പറയുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനു വേണ്ടി ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ച നടത്തി അനുകൂല നടപടികള്‍ കൈക്കൊള്ളുമെന്നു മന്ത്രി കെ.പി. മോഹനന് അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം ദല്‍ഹിയിലെത്തി ഈ വിഷയം കേന്ദ്രസര്‍ക്കാരിനെ ധരിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാടാണു കൈക്കൊണ്ടതെങ്കിലും നിരവധി പ്രശ്നങ്ങള്‍ ബാക്കിയാണെന്നും പി.സി. ജോര്‍ജിന്റെ ഉപക്ഷേപത്തിനു മന്ത്രി മറുപടി നല്കി.
മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകളില്‍ പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം നല്‍കേണ്ടതില്ലെന്നാണു സുപ്രീം കോടതി വിധിയെന്നും അതുസംബന്ധിച്ചുള്ള അപ്പീല്‍ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി ചേരുന്നതു ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വി.എസ്. ശിവകുമാറും നിയമസഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: