സാവോ പോളോ: ലോകകപ്പ് സെമിഫൈനലിലെ ദയനീയ പരാജയത്തിനുശേഷം പുതിയ പരിശീലകന് ദുംഗയുടെ നേതൃത്വത്തില്‍ ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ ബ്രസീലിന് തുടര്‍ച്ചയായ ഒമ്പതാം വിജയം. ഇന്നലെ മെക്സിക്കോയാണ് കാനറികള്‍ക്ക് മുമ്പില്‍ കാലിടറി വീണത്.
ക്യാപ്റ്റന്‍ നെയ്മറടക്കമുള്ള ചില സൂപ്പര്‍താരങ്ങളുടെ അഭാവത്തിലും മിന്നുന്ന കളിയാണ് കാനറികള്‍ കാഴ്ചവെച്ചത്. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. കളിയുടെ 28-ാം മിനിറ്റില്‍ കൗടീഞ്ഞോയും 37-ാം മിനിറ്റില്‍ ഡീഗോ ടാര്ഡെല്ലിയുമാണ് മെക്സിക്കോക്കെതിരെ ബ്രസീലിന്റെ വിജയഗോളുകള്‍ നേടിയത്.
കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിലെ വിജയം കാനറികളുടെ ആത്മവിശ്വാസം ഏറെ ഉയര്‍ത്തും. 10ന് പോര്‍ട്ടോ അലെഗ്രയില്‍ ഹോണ്ടുറാസുമാണ് ബ്രസീലിന്റെ അടുത്ത സൗഹൃദ അന്താരാഷ്ട്ര കളി. കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പിനുശേഷം സ്വന്തം മണ്ണില്‍ ബ്രസീല്‍ കളിക്കാനിറങ്ങിയ ആദ്യ മത്സരമായിരുന്നു ഇത്.
കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിലും ലൂസേഴ്സ് ഫൈനലിലുമായിരുന്നു ബ്രസീലിന്റെ ദയനീയ പരാജയം.
സെമിയില്‍ ജര്‍മ്മനിയോട് 7-1നും ലൂസേഴ്സ് ഫൈനലില്‍ ഹോളണ്ടിനോട് 3-0നുമായിരുന്നു അവരുടെ ദയനീയ തോല്‍വി. അതിനുശേഷമാണ് കോച്ചായിരുന്ന ലൂയി ഫിലിപ്പ് സ്കോളാരിയെ മാറ്റി മുന്‍ ക്യാപ്റ്റന്‍ കാര്‍ലോസ് ദുംഗയെ പരിശീലകനായി നിയമിച്ചത്. 2006-10 കാലയളവില്‍ പരിശീലകനായിരുന്ന ദുംഗയുടെ രണ്ടാം വരവാണ് ഇത്തവണത്തേത്. ഇത്തവണ ഒമ്പത് കളികളിലും ജയിച്ച അവര്‍ 20 ഗോളുകള്‍ നേടിയപ്പോള്‍ രണ്ടെണ്ണം മാത്രമാണ് വഴങ്ങിയത്.
മറ്റൊരു സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിന് അടിതെറ്റി.
മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബെല്‍ജിയമാണ് ഫ്രഞ്ച് പോരാളികളെ വീഴ്ത്തിയത്. ഫെല്ലാനിയുടെ ഇരട്ട ഗോളുകളാണ് ബെല്‍ജിയത്തിന് മികച്ച വിജയം സമ്മാനിച്ചത്. 17, 42 മിനിറ്റുകളിലായിരുന്നു ഫെല്ലാനി ഫ്രഞ്ച് വല ചലിപ്പിച്ചത്. പിന്നീട് 50-ാം മിനിറ്റില്‍ നെയ്ന്ഗോലനും 54-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഈഡന് ഹസാര്‍ഡും ബെല്‍ജിയത്തിനായി ഗോള്‍ നേടി. മൂന്ന് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷമാണ് ഫ്രാന്‍സ് ഗോളടി തുടങ്ങിയത്. 53-ാം മിനിറ്റില്‍ വാല്ബ്യൂനിയ പെനാല്‍റ്റിയിലൂടെയും 89-ാം മിനിറ്റില്‍ ഫെകിറും ഇഞ്ചുറി സമയത്ത് പെയ്റ്റുമാണ് ഫ്രാന്‍സിന്റെ ഗോളുകള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ ബ്രാനിസ്ലാവ് ഇവാനോവിക്കിന്റെ ഇരട്ട ഗോളുകളുടെ കരുത്തില്‍ സെര്‍ബിയ 4-1ന് അസര്‍ബെയ്ജാനെ പരാജയപ്പെടുത്തി. ക്രൊയേഷ്യയും മികച്ച വിജയം കണ്ടു. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ജിബ്രാള്ട്ടറിനെതിരെയായിരുന്നു ക്രൊയേഷ്യന്‍ പടയോട്ടം. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തില്‍ ഏയ്ഞ്ചല്‍ ഡി മരിയയുടെയും സെര്‍ജിയോ അഗ്യൂറോയും ഇരട്ട ഗോളുകളുടെ പിന്‍ബലത്തില്‍ അര്‍ജന്റീന 5-0ന് ബൊളീവിയയെ തകര്‍ത്തു. അയര്‍ലന്റ്-ഇംഗ്ലണ്ട് മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചപ്പോള്‍ റഷ്യ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ബെലാറസിനെ കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: