ന്യൂദല്‍ഹി: അറബിക്കടലില്‍ പശ്ചിമ തീരത്ത് നിന്ന് അകലെ കടലിന് മുകളില്‍ ഉണ്ടായ കടുത്ത ന്യൂനമര്‍ദ്ദം കൊടുങ്കാറ്റായി ശക്തി പ്രാപിച്ച് വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങി. ‘അശോഭ’ എന്നു പേരിട്ട ഈ കൊടുങ്കാറ്റ് മുംബൈയ്ക്ക് 590 കിലോ മീറ്റര്‍ തെക്ക്- കിഴക്ക് തെക്കായാണ് ഇപ്പോള്‍ നിലകൊള്ളുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
അടുത്ത 36 മണിക്കൂറിനുള്ളില്‍ ഇത് വടക്ക്, വടക്ക്-തെക്കായി നീങ്ങി കനത്ത ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കാനിടയുണ്ട്. ഇതിന്റെ ഫലമായി അടുത്ത 24 മണിക്കൂറില്‍ കര്‍ണ്ണാടകത്തിലെ തീരപ്രദേശങ്ങള്‍, കൊങ്കണ്‍, ഗോവ, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര തീരങ്ങളില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ ശക്തിയായ കാറ്റടിച്ചേക്കാം. പിന്നീടുള്ള 24 മണിക്കൂര്‍ സമയത്തിനിടയ്ക്ക് ഇതിന്റെ വേഗം മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ ആയേക്കാമെന്നും ആശങ്കിക്കുന്നു. അടുത്ത 48 മണിക്കൂര്‍ സമയം കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര തീരപ്രദേശങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നാണ് നിഗമനം. ഈ കാലയളവില്‍ മീന്‍ പിടിക്കാന്‍ കടലില്‍ പോകരുതെന്നും കടലിലുള്ളവര്‍ തീരത്തേക്ക് മടങ്ങണമെന്നും അധികതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: