കൊച്ചി: രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടായി കണക്കാക്കപ്പെടുന്ന അടിയന്തരാവസ്ഥക്കാലത്തിന്റെ ഭീതിദ ഓര്‍മ്മകള്‍ക്ക് 40 വയസ്സാവുകയാണ്. ജനാധിപത്യ സംരക്ഷണത്തിനായി നടന്ന ഐതിഹാസികമായ പോരാട്ടത്തിനും വയസ്സ് നാല്പ്പതായിരുന്നു. സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും ഭയാനകമായ ഭരണകൂട ഭീകരതക്കെതിരെ സമാനതകളില്ലാത്ത പോരാട്ടമാണ് ഭാരത ജനത നടത്തിയത്. അതിന് ദേശവ്യാപകമായി നേതൃത്വം നല്കിയതാവട്ടെ ആര്‍എസ്എസും.
അടിയന്തരാവസ്ഥക്കാലത്തു നടന്ന ചെറിയ സമരങ്ങളുടെ പേരില്‍പ്പോലും വലിയ അവകാശവാദങ്ങളുമായി ഒട്ടേറെപ്പേര്‍ രംഗത്തുവരുമ്പോഴും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിശബ്ദമായി പ്രവര്‍ത്തനം തുടരുന്നു. താമ്രപത്രങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ, അവകാശവാദങ്ങളില്ലാതെ നാല്‍പ്പതാം വര്‍ഷത്തില്‍ ആ കറുത്തദിനങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്താന്‍ വിവിധ കേന്ദ്രങ്ങളില്‍ സെമിനാറുകളും പൊതുപരിപാടികളും നടക്കും.
1975 ലെ ജൂണ്‍ 25 നാണ് ഇന്ദിരാഗാന്ധി രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പൗരന്മാരുടെ മൗലികാവകാശങ്ങള്‍ റദ്ദാക്കിയാണ് അടിയന്തരാവസ്ഥ നിലവില്‍ വന്നത്.
ജനാധിപത്യത്തിന്റെ കാവല്‍ക്കാരായ പത്രമാധ്യമ പ്രവര്‍ത്തകരെ നിശബ്ദരാക്കുകയാണ് ഇന്ദിര ആദ്യം ചെയ്തത്. ഭരണഘടനയുടെ 352-ാം വകുപ്പ് ചൂണ്ടിക്കാട്ടി ഇല്ലാത്ത അധികാരങ്ങള്‍ അവര്‍ സ്വയം ഏറ്റെടുത്തു. നിരവധി കോണ്‍ഗ്രസിതര സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിട്ടു.
രാജ്യത്താകമാനം പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ തടവറക്കുളളിലായി. കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലേതുപോലെ ഭാരതം ഏകകക്ഷി ഭരണത്തിലേക്കും സ്വേഛാധിപത്യത്തിലേക്കും വീണുപോയേക്കുമെന്ന് തോന്നിച്ച നാളുകള്‍. രാജ്യത്തെ ബഹുഭൂരിപക്ഷം കോടതികളും ഏകാധിപതിയായ ഭരണാധികാരിയുടെ സ്തുതിപാഠകരായി മാറി. പോലീസുകാരും ക്രമസമാധാന പാലനത്തിനായി നിയോഗിക്കപ്പെട്ട സായുധ വിഭാഗവും തെരുവുഗുണ്ടകളെപ്പോലെ നായാട്ട് തുടങ്ങിയിരുന്നു.
പക്ഷേ കാലം കാത്തുവച്ചത് മറ്റൊരു ചരിത്രമായിരുന്നു. ആ ചരിത്ര നിയോഗം ഏറ്റെടുത്ത് ഐതിഹാസികമായ പോരാട്ടത്തിലൂടെ സ്വേഛാധിപത്യത്തെ ഭാരതജനത അടിയറവ് പറയിപ്പിച്ചു. രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തുല്യമായ ഈ പോരാട്ടം ദേശവ്യാപകമായി നയിച്ചത് രാഷ്ട്രീയ സ്വയം സേവക സംഘം എന്ന പ്രസ്ഥാനമായിരുന്നു. അടിയന്തരാവസ്ഥാവിരുദ്ധ സമരം ഇന്നും ആ കാലഘട്ടത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജ്വലിക്കുന്ന ഓര്‍മ്മകളാണ്. കേരളത്തില്‍ മാത്രം നാലായിരത്തിലേറെ സ്വയംസേവകര്‍ അടിയന്തരാവസ്ഥക്കെതിരെ സത്യഗ്രഹം അനുഷ്ഠിച്ച് കാരാഗൃഹത്തിലായി. പോലീസുകാരുടേയും ചിലയിടങ്ങളില്‍ ഗുണ്ടകളുടേയും ക്രൂരമര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി.
പരമ്പരാഗത വിപ്ലവപ്രസ്ഥാനങ്ങളും വിപ്ലവവായാടിത്തം തൊഴിലാക്കിയവരും ഏകാധിപതിക്ക് ജയ് വിളിച്ചപ്പോഴാണ് കേരളത്തില്‍നിന്ന് ഈ ഭരണകൂടഭീകരതക്കെതിരെ ഒറ്റയ്ക്ക് പോരാടിയത്. അച്യുതമേനോന് സര്‍ക്കാരും ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരനും കണക്കുകൂട്ടിയതിനേക്കാള്‍ എത്രയോ ശക്തമായിരുന്നു ആര്‍എസ്എസിന്റെ ഈ സംഘടനാശേഷിയും സമരശേഷിയും.
സത്യഗ്രഹികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെക്കൊണ്ട് ജയിലുകളും ലോക്കപ്പുകളും താത്കാലിക കാരാഗൃഹങ്ങളും നിറഞ്ഞതോടെ പോലീസ് രീതി മാറ്റി. സത്യഗ്രഹികളെ അറസ്റ്റ് ചെയ്ത് തുറങ്കിലടക്കുന്നതിനു പകരം പിടികൂടി ക്രൂരമായി തല്ലിച്ചതച്ചശേഷം വിട്ടയക്കാന്‍ തുടങ്ങി. പക്ഷേ ക്രൂരമായ മര്ദ്ദനമേറ്റുവാങ്ങിയവര് പിറ്റേന്നും വര്‍ദ്ധിതവീര്യത്തോടെ സമരമുഖത്തെത്തി.
സ്വാതന്ത്ര്യ സമരകാലഘട്ടത്തില്‍ പോലും സത്യഗ്രഹികളായ സമരഭടന്മാര്‍ക്കുനേരെ ഇത്രയും ക്രൂരമായ മര്‍ദ്ദനമുറകള്‍ പോലീസ് പ്രയോഗിച്ചിട്ടുണ്ടാവില്ല.
അന്നത്തെ പോലീസ് നരനായാട്ടിന്റെ ബാക്കിപത്രമെന്നോണം നൂറുകണക്കിന് പ്രവര്‍ത്തകര്‍ ജീവഛവമായി. പലരും അകാലത്തില്‍ പൊലിഞ്ഞു. ചിലര്‍ എഴുന്നേറ്റ് നടക്കാന്‍ പോലുമാകാത്തവിധം കിടപ്പിലായി. മാരകരോഗങ്ങള്ക്കടിമകളായി. അകാലവൃദ്ധരായി. പക്ഷേ ഈ ജീവത്യാഗങ്ങളൊന്നും വെറുതെയായില്ല. നരകതുല്യമായ പീഡനങ്ങളേറ്റുവാങ്ങിയപ്പോഴും ജീവിതത്തില്‍ ഉടനീളം അതിന്റെ കൊടിയവേദനകളുമായി മല്ലിടുമ്പോഴും ഈ ധീരന്മാരുടെ ചുണ്ടില്‍ പുഞ്ചിരി മാത്രമായിരുന്നു.
അടിയന്തരാവസ്ഥ അവസാനിച്ചശേഷം ഈ നരനായാട്ടിന്റെ പേരില്‍ ഒരൊറ്റ പോലീസുകാരനും വേട്ടയാടപ്പെട്ടില്ല. ഒരൊറ്റ കോണ്‍ഗ്രസുകാരനും നേരെ ആരും കയ്യോങ്ങിയില്ല. എല്ലാം സഹിക്കാനും ക്ഷമിക്കാനുമായിരുന്നു അന്നത്തെ സര്‍സംഘചാലക് ബാലാ സാഹേബ് ദേവറസിന്റെ ആഹ്വാനം. അതെ, സമാനതകളില്ലാത്ത സമരചരിത്രം രചിക്കുകയായിരുന്നു ആര്‍എസ്എസ്.
അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തിന്റെ നാല്‍പ്പതാം വാര്‍ഷികം സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്. അവകാശവാദങ്ങള്‍ മുഴക്കാനും താമ്രപത്രങ്ങള്‍ സമ്മാനിക്കാനുമല്ല ഈ പരിപാടികള്‍. മുന്‍തലമുറയുടെ ഐതിഹാസികമായ പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുകയാണ് ലക്ഷ്യം. പിന്നെ വരുംകാലത്ത് രാഷ്ട്രത്തിന്റെയും ഭരണഘടനയുടേയും ജനതയുടേയും പരമാധികാരം നഷ്ടമാകാതെ കാക്കാനുള്ള ജാഗ്രത സൃഷ്ടിക്കലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: