തിരുവനന്തപുരം: കടകംപള്ളി ഭൂമിതട്ടിപ്പു കേസില്‍ പ്രതിയായ സലിംരാജിനും കൂട്ടാളികള്‍ക്കും ഉന്നതരുമായി അടുത്തബന്ധവും വന്സ്വാധീനവുമുണ്ടെന്ന് സിബിഐ. അന്വേഷണത്തോട് ഒരുവിധത്തിലും പ്രതികള്‍ സഹകരിക്കുന്നില്ല. തട്ടിപ്പിന് ചുക്കാന്‍ പിടിച്ച ഉന്നതരെക്കുറിച്ചും റവന്യൂ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും പ്രതികള്‍ ഒന്നും പറയുന്നില്ല. ജാമ്യം നേടി പുറത്തുവന്നാല്‍ പ്രതികള്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന സലിംരാജ് അടക്കമുള്ള ഏഴുപ്രതികളുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി പരിഗണിച്ചിരുന്നു. പ്രതികള്‍ക്ക് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു തട്ടിപ്പ് നടന്നിരിക്കുന്നത്. അന്വേഷണം വളരെ നിര്‍ണായക ഘട്ടത്തിലാണ്. പ്രതികള്‍ ഭരണ-ഉദ്യോഗസ്ഥ തലങ്ങളില്‍ അടുത്തബന്ധമുള്ളവരാണ്.
സ്ഥിരം ഭൂമി ഇടപാടുകാരല്ലാത്ത പ്രതികള്‍ ചേര്‍ന്ന് 14 കോടിരൂപയുടെ ഇടപാടാണ് നടത്തിയിരിക്കുന്നത്. ഈ പണത്തിന്റെ ഉറവിടം ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കോടീശ്വരന്മാരല്ലാത്ത പ്രതികള്‍ ചേര്‍ന്ന് 12.27 ഏക്കര്‍ ഭൂമിയാണ് വ്യാജരേഖകള്‍ ചമച്ച് സ്വന്തമാക്കിയത്. വന്‍ഗൂഢാലോചന ഈ തട്ടിപ്പിന് പുറകിലുണ്ട്. പ്രതികള്‍ ചെയ്തിരിക്കുന്ന കുറ്റകൃത്യങ്ങളുടെ ഗൗരവം വളരെ വലുതാണ്. മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ട ഭൂമി തണ്ടപ്പേരു മാറ്റി രേഖകളില്‍ കൃത്രിമം കാണിച്ച് സ്വന്തമാക്കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒന്നാംപ്രതി സി.കെ. ജയറാം, രണ്ടാംപ്രതി സി.എച്ച്. അബ്ദുള്‍ മജീദ്, മൂന്നാംപ്രതി നിസാര്‍ അഹമ്മദ്, പത്താംപ്രതി എ.എം. അബ്ദുള്‍ അഷ്റഫ്, 21-ാം പ്രതി സലിംരാജ് എന്നിങ്ങനെ അഞ്ചു പ്രതികളാണ് ചോദ്യംചെയ്യലുമായി ഒട്ടും സഹകരിക്കാത്തത്. പോളിഗ്രാഫ് ഉള്‍പ്പെടെയുള്ള ഫോറന്‍സിക് പരിശോധനകള്‍ക്ക് ഇവര്‍ ഒരുവിധത്തിലും തയ്യാറാകുന്നില്ല. ഇനിയും നിരവധി സാക്ഷികളെ ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്താനുണ്ട്. സംഭവത്തിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സലിംരാജിന്റെ കൂട്ടാളികളുടെയും ജാമ്യാപേക്ഷയില്‍ സിബിഐ കോടതി ഇന്ന് വിധിപറയും. ഇന്നലെ ഉച്ചതിരിഞ്ഞ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച സിബിഐ കോടതി ജഡ്ജി ആര്. രഘുവാണ് വിധിപറയാനായി കേസ് ഇന്നത്തേക്ക് മാറ്റിയത്. പ്രതികള്‍ക്ക് ഉന്നതബന്ധങ്ങളുള്ളതിനാല് സാക്ഷികളെയും പരാതിക്കാരെയും സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. അതിനാല്‍ ഒരുകാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് സിബിഐ അഭിഭാഷകന് അഡ്വ മനോജ് കുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
കേസന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും നിരവധിപേര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്നുമുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പ്രസക്തഭാഗം കോടതി അഭിഭാഷകനോട് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിധിപറയാനായി കേസ് ഇന്നത്തേക്ക് മാറ്റിവച്ചു. സലിംരാജിനുവേണ്ടി അഡ്വ ജോര്‍ജ് ഫിലിപ്പ് ഹാജരായി. എ.എം. അബ്ദുള്‍ അഷ്റഫിനു വേണ്ടി അഡ്വ വി.എസ്. വിനീത്കുമാര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: