കോഴിക്കോട്: പഠിക്കാന്‍ പുസ്തകങ്ങളില്ലെങ്കില്‍ പിന്നെ എന്തുചെയ്യും, കളിക്കുക തന്നെ. ഒട്ടനവധി സമരങ്ങള്‍ കണ്ടു മടുത്ത കോഴിക്കോട്ടുകാര്‍ക്ക് മുന്നില്‍ വേറിട്ട പ്രതിഷേധവുമായാണ് ഇന്നലെ എബിവിപി പ്രവര്‍ത്തകരെത്തിയത്. വിദ്യാലയങ്ങളില്‍ പാഠപുസ്തകങ്ങള്‍ എത്തിക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഡിഡിഇ ഓഫീസിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നതറിഞ്ഞ് മാധ്യമസംഘവും പോലീസും മാനാഞ്ചിറക്ക് സമീപത്തെ ഡിഡിഇ ഓഫീസിന് മുന്നില്‍ ഉച്ചയോടെ തന്നെ നിലയുറപ്പിച്ചിരുന്നു.
സമരക്കാരെ കാത്തിരിക്കുന്നതിനിടെ മഴയെത്തി, തൊട്ടുപിന്നാലെ എബിവിപി പ്രവര്‍ത്തകരും. കല്ലായ് റോഡിലെ ഓഫീസില്‍ നിന്ന് മഴയെ വകവെക്കാതെ നടന്നെത്തിയ പ്രവര്‍ത്തകരുടെ കയ്യിലുണ്ടായിരുന്നതാകട്ടെ ഫുട്ബോളും. കൂടി നിന്ന പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്നില്‍വെച്ച് ഫുട്ബോള്‍ കിക്കോഫ് ചെയ്ത് പ്രവര്‍ത്തകര്‍ പ്രതിഷേധ ഫുട്ബോള്‍ കളിച്ചു. ഡിഡിഇ ഓഫീസിന് മുന്നില്‍ നിന്ന് ഫുട്ബോള്‍ കളിച്ചതോടെ അതുവഴി പോയവരും സംഭവം എന്തെന്ന് അറിയാന്‍ നോക്കി. കാണികള്‍ക്കും പറയാന്‍ ഉണ്ടായിരുന്നത് മറ്റൊന്നായിരുന്നില്ല. പഠിക്കാന്‍ പുസ്തകങ്ങളില്ലെങ്കില്‍ കളിക്കുകയല്ലാതെ പിന്നെ എന്ത് ചെയ്യാന്‍.
സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്നും സ്കൂളുകളില്‍ പാഠപുസ്തകങ്ങള്‍ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത്വരുമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത കോഴിക്കോട് മഹാനഗര്‍ സെക്രട്ടറി ഇ.കെ. നഗുല്‍ അഭിപ്രായപ്പെട്ടു. മഹാനഗര്‍ പ്രസിഡന്റ് കെ. ജിഷ്ണു അദ്ധ്യക്ഷത വഹിച്ചു. നഗര്‍ വൈസ് പ്രസിഡന്റ് വി.വി. ശ്രീഹരി സംസാരിച്ചു. മഹാനഗര്‍ സമിതി അംഗങ്ങളായ മിഥുന്‍ലാല്‍, എ. അഖില്‍ സുഭാഷ്, ആര്‍ട്സ് കോളേജ് യൂണിറ്റ് പ്രസിഡന്റ് വൈഷ്ണവ്, പി. അലോക്, കെ. ജിതിന് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: