തൃശൂര്‍: കേരളത്തില്‍ പാക്കറ്റില്‍ ലഭിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിലും മസാലപ്പൊടികളിലും അപകടകരമായ തോതില്‍ വിഷാംശം കലര്‍ന്നിട്ടുള്ളതായി കാര്‍ഷികസര്‍വകലാശാലയുടെ പരിശോധനാ റിപ്പോര്‍ട്ട്. മല്ലി, ചുക്ക്പൊടി, ജീരകം, വറ്റല്‍മുളക്, ഏലക്ക, ജീരകപ്പൊടി, തൈര്മുളക്, അച്ചാര്‍പൊടി, ഗരം മസാല, മുളക്പൊടി, പെരുംജീരകം, കാശ്മീരി മുളകുപൊടി, രസംപൊടി, കറിമസാല എന്നിവയുടെ സാമ്പിളുകളിലാണ് വിഷാംശം കണ്ടെത്തിയത്.
ക്വിനാല്‍ഫോസ്, ബീറ്റ എന്‍ഡോസള്‍ഫാന്‍, എത്തയോണ്‍, മാലത്തിയോണ്‍, പെന്റാമെതാലിന്, ഫൊസലോണ്‍, മീഥയില്‍ പാരത്തിയോണ്‍, ആല്‍ഫ എന്‍ഡോസള്‍ഫാന്‍ ക്ളോര്‍പൈറിഫോസ്, സൈപെര്‍മെത്രിന്‍, പ്രൊഫെനോഫോസ് എന്നീ മാരക കീടനാശിനികളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ശരീരത്തില്‍ ചെന്നാല്‍ കാന്‍സര്‍, വൃക്കസംബന്ധമായ രോഗങ്ങളും ജനിതകമാറ്റം ഉല്‍പ്പടെയുള്ളവ വരാന്‍ സാധ്യതയേറെയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വിവിധ ജില്ലകളിലെ പൊതുവിപണികളില്‍ നിന്നും ശേഖരിച്ച പല ബ്രാന്‍ഡില്‍ ലഭിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍ എന്നിവയുടെ 14 ഇനം സാമ്പിളുകളിലാണ് വിഷാംശം കലര്‍ന്നിട്ടുള്ളതായി കണ്ടെത്തിയിരിക്കുന്നത്. വെള്ളായണിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്ന് വരുന്ന പച്ചക്കറികളില്‍ വ്യാപകമായ കീടനാശിനി പ്രയോഗം ഉണ്ടെന്ന റിപ്പോര്‍ട്ടിന്റെ പിന്നാലെയാണ് കേരളത്തില്‍ വില്പന നടത്തുന്ന പലവ്യഞ്ജനങ്ങളിലും വിഷാംശം കണ്ടെത്തിയിരിക്കുന്നത്.
റ്റൊമാറ്റോറൈസ് മസാല, സാമ്പാര്‍പൊടി, ചതച്ച മുളക്, മല്ലിപ്പൊടി, അയമോദകം മുതലയവയുടെ സാമ്പിളുകളിലും വിഷാംശം ഉണ്ടെങ്കിലും ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ട്. തിരുവനന്തപുരം, കാസര്‍ഗോഡ് നഗരങ്ങളിലെ പച്ചക്കറി കടകള്‍, സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച 34 ഇനം പച്ചക്കറികളില്‍ കറിവേപ്പില, പച്ചമുളക്, കാപ്സിക്കം, പച്ച, ചുവപ്പ് ചീരകള്‍ എന്നിവകളില്‍ നിശ്ചിത പരിധിക്ക് പുറത്ത് വിഷാംശം കണ്ടെത്തിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി വിഭാഗം സംസ്ഥാനത്ത് കാര്യക്ഷമമല്ലെന്നതിന്റെ വ്യക്തമായ തെളിവുകളാണ് റിപ്പോര്‍ട്ടിലുടെ പുറത്ത് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: