ദമാസ്കസ്: സിറയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 60 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ആറ് കുട്ടികളും പത്ത് സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. വിമതരുടെ നിയന്ത്രണത്തിലുള്ള അല്‍ ജനൂദിയിലെ മാര്‍ക്കറ്റിലാണ് ആക്രമണം ഉണ്ടായത്. അതേസമയം പരുക്കേറ്റവരുടെ നില ഗുരുതരമാണെന്നും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
സിറിയയില്‍ ഇഡ് ലിബ് പ്രവിശ്യക്ക് പടിഞ്ഞാറാണ് അല്‍ ജനൂദിയ. ഈയടുത്താണ് ഈ പ്രദേശം വിമതരുടെ പിടിയിലായത്. മറ്റ് പ്രദേശങ്ങളില്‍നിന്ന് രക്ഷപ്പെട്ടു വരുന്നവര്‍ താമസിക്കുന്ന ഇടമാണിത്. ഇവിടെയുള്ള മാര്‍ക്കറ്റില്‍ സിവിലയന്മാര്ക്കു നേരെയാണ് ആക്രമണം നടന്നതെന്ന് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി റിപ്പോര്‍ട്ട് ചെയ്തു.
ബോംബാക്രമണത്തിനിടെ ആളുകള്‍ വിരണ്ടോടുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളുള്ള വീഡിയോ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കാറുകളും മൃതദേഹങ്ങളും തകര്‍ന്ന നിലയില്‍ മാര്‍ക്കറ്റിലും റോഡിലും ചിതറിക്കിടക്കുന്നത് വീഡിയോയില്‍ കാണാം. ചോരയില്‍ കുളിച്ചവരെ ആളുകള്‍ എടുത്തോടുന്നതും സ്ത്രീകള്‍ അലറിവിളിക്കുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍ സിറിയന്‍ സര്‍ക്കാരില്‍ നിന്നും സംഭവത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇഡ് ലിബിന് കിഴക്കുള്ള താഫ്തനാസ് പ്രദേശത്തും കഴിഞ്ഞ ദിവസം സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. ഇവിടെയും നിരവധി പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: