ന്യൂദല്‍ഹി: വ്യാജ നിയമബിരുദ കേസില്‍ ദല്‍ഹി നിയമമന്ത്രി ജിതേന്ദ്രസിങ് തോമറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 7മണിയോടെ ദല്‍ഹിയിലെ സാകേത് കോടതിയില്‍ ഹാജരാക്കിയ തോമറിനെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനും തോമറിനെ സംരക്ഷിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും വലിയ തിരിച്ചടിയാണ് അറസ്റ്റ്. വിവാദത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി പത്തുമണിയോടെ തോമര്‍ രാജിവെച്ചിട്ടുണ്ട്.
ജിതേന്ദ്രസിങ് തോമര്‍ സമര്‍പ്പിച്ച ബിരുദസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കാണിച്ച് ദല്‍ഹി ബാര്‍ കൗണ്‍സില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തോമറിനെ അറസ്റ്റ് ചെയ്തതെന്ന് ദല്‍ഹി പോലീസ് അറിയിച്ചു. നിയമ,ബിഎസ്സി സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമാണ് ബാര്‍ കൗണ്‍സില്‍ പരാതിപ്പെട്ടത്. സര്‍വ്വകലാശാലയിലെ കണ്ട്രോളര് ഓഫ് എക്സാമിനേഷന് തോമറിന്റെ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. യാതൊരുവിധ ഗൂഡാലോചനയും തോമറിന്റെ അറസ്റ്റിനു പിന്നിലില്ല. നടപടിക്രമങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്, ദല്‍ഹി പോലീസ് വക്താവ് രാജന് ഭഗത് പറഞ്ഞു.
പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്്ഐആറിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് നടപടിയെന്നും മറ്റുയാതൊന്നും ഇതിലില്ലെന്നും ക്രമസമാധാന ചുമതലയുള്ള സ്പെഷ്യല്‍ കമ്മീഷണര്‍ ദീപക് മിശ്ര വ്യക്തമാക്കി.
ജിതേന്ദ്രസിങ് തോമറിന്റെ അറസ്റ്റുമായി കേന്ദ്രസര്‍ക്കാരിന് യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ലക്നൗവില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നിയമം അനുസരിച്ചുള്ള കാര്യങ്ങള്‍ മാത്രമാണ് നടക്കുന്നത്. തോമറിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ ഗൂഡാലോചനയാണെന്ന എഎപി ആരോപണം തള്ളുകയാണെന്നും രാജ്നാഥ്സിങ് പറഞ്ഞു. വ്യാജനിയമക്കേസില് നിയമമന്ത്രി തന്നെ അറസ്റ്റിലായ സംഭവം ദല്‍ഹിയുടെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് ബിജെപി പ്രതികരിച്ചു.
അതിനിടെ നിയമമന്ത്രിക്കെതിരെ ദല്‍ഹി ബാര്‍ കൗണ്‍സില്‍ രംഗത്തെത്തി. തോമറിന് യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ നിരവധി അവസരങ്ങള്‍ നല്‍കിയതാണെന്നും എന്നാല്‍ അതൊന്നും നല്കാന് തോമറിന് സാധിച്ചില്ലെന്നും ദല്‍ഹി ബാര്‍കൗണ്‍സില്‍ ചെയര്മാന് കെ.കെ മനന്‍ പറഞ്ഞു. തോമറിനെതിരെ ആദ്യ പരാതി ലഭിക്കുന്നത് ജനുവരിയിലാണ്. പിന്നീട് ഫെബ്രുവരിയിലും പരാതികള്‍ വന്നു. പരിശോധിച്ചു ബോധ്യം വന്നതോടെയാണ് പോലീസിനെ സമീപിച്ചതെന്നും മനന്‍ പറഞ്ഞു.
അറസ്റ്റിനെ അനുകൂലിച്ച് യോഗേന്ദ്രയാദവടക്കമുള്ള മുന്‍ എഎപി നേതാക്കളും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. തോമറിന്റെ അറസ്റ്റല്ല യഥാര്‍ത്ഥ പ്രശ്നമെന്നും എഎപി സര്‍ക്കാരും പാര്‍ട്ടിയും സംശുദ്ധി തെളിയിക്കുക എന്നതാണ് ആവശ്യമെന്നും യോഗേന്ദ്രയാദവ് പറഞ്ഞു. നാലുമാസങ്ങള്‍ക്ക് മുമ്പ് ഉയര്‍ന്ന വിവാദമാണിത്. തോമറിന്റെ ബിരുദം യഥാര്‍ത്ഥമാണെങ്കില്‍ അതു പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ സാധിക്കാതെ എഎപി സര്‍ക്കാര്‍ ഒളിച്ചിരുന്നത് എന്തിനാണ്, യോഗേന്ദ്രയാദവ് ചോദിച്ചു. തോമറിന്റെ അറസ്റ്റ് നീതികരിക്കാവുന്ന നടപടിയാണെന്ന് കോണ്‍ഗ്രസ് വക്താവ് പി.സി ചാക്കോ പ്രതികരിച്ചു.
ബിരുദം വ്യാജം തന്നെ: സര്‍വ്വകലാശാല
ദല്‍ഹി നിയമമന്ത്രി ജിതേന്ദ്രസിങ് തോമറിന്റെ ബിരുദം വ്യാജമാണെന്ന് സര്‍വ്വകലാശാല നേരത്തെ വ്യക്തമാക്കിയതാണ്. ബീഹാറിലെ തിലക്മാഞ്ജി ഭഗല്‍പൂര്‍ സര്‍വ്വകലാശാല അധികൃതര്‍ ദല്‍ഹി ഹൈക്കോടതിയിലാണ് നിയമമന്ത്രിയുടെ ബിരുദം വ്യാജമാണെന്ന് സത്യവാങ്മൂലം നല്‍കിയത്.
മന്ത്രിയുടെ ബിഎസ്സി ബിരുദ സര്‍ട്ടിഫിക്കറ്റുകളും വ്യാജമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ജിതേന്ദ്രസിങ് തോമറിന്റെ കൈവശമുള്ള അവധ് സര്‍വ്വകലാശാലയിലെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ദല്‍ഹി ബാര്‍ അസോസിയേഷനും പരാതി നല്കി.
തോമറിന്റെ കൈവശമുള്ള നിയമബിരുദം പൂര്‍ത്തിയാക്കിയതിന്റെ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റിലെ സീരിയല്‍ നമ്പര്‍ 3687 ആണ്. എന്നാല്‍ ഇത് 1999ല്‍ സഞ്ജയ് കുമാര്‍ ചൗധരിയെന്ന വ്യക്തിക്ക് നല്കിയ സര്‍ട്ടിഫിക്കറ്റാണെന്നാണ് സര്‍വ്വകലാശാല അധികൃതര്‍ കോടതിയെ അറിയിച്ചത്. ഇതേ തുടര്‍ന്ന് ആഗസ്ത് 20നകം വിഷയത്തില്‍ മറുപടി നല്കാന് കോടതി തോമറിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സര്‍വ്വകലാശാലയോട് തോമറിന്റെ സയന്‍സിലുള്ള ബിരുദം യാഥാര്‍ത്ഥ്യമാണോയെന്ന് അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: