ഇനി മോക്ഷേച്ഛുക്കള്‍ക്ക് വിധിച്ചിട്ടുള്ള യോഗമാര്‍ഗ്ഗത്തെ പറയാം. ശാസ്ത്രപഠനം സജ്ജനസംസര്‍ഗ്ഗം മുതലായ വിശിഷ്ട ചര്യകളില്‍ ആദ്യമേ ബുദ്ധിയെ വികസിപ്പിക്കുന്നതാണ്. യോഗവിഹിതമായ ഒന്നാമത്തെ ഭൂമിക. രണ്ടാമത്തെ ഭൂമിക വിചാരണയും, മൂന്നാമത്തേത് അസംഗഭാവനയുമാകുന്നു. വാസനകളെ ലയിപ്പിച്ച് നശിപ്പിക്കുന്നത് എന്ന അര്‍ത്ഥത്തില്‍ നാലാമത്തെ ഭൂമിക വിലാസിനിക എന്നറിയപ്പെടുന്നു. നിര്‍വാസനവും സംവില്സ്വരൂപവുമായ ആനന്ദമത്രെ അഞ്ചാമത്തെ യോഗഭൂമികയുടെ സ്വരൂപം അര്ദ്ധപ്രബുദ്ധനും അര്ദ്ധസമ്പൂര്ണ്ണനുമായി ലോകവ്യവഹാരം നടത്തുന്ന ജീവന്മുക്തന്റെ ഭൂമിയാണിത്. ആറാമത്തെ ഭൂമിക അസംവദനം അതായത് ബാഹ്യപ്രപഞ്ചത്തെ അറിയാതിരിക്കുക എന്ന സ്വരൂപത്തോടുകൂടിയാണ്. ഇത് സുഷുപ്താവസ്ഥയ്ക്ക് തുല്യമായ ആനന്ദഘനമായ അനുഭൂതി നല്‍കുന്നതും ഉപശമഭൂയിഷ്ഠവും ജാഗ്രദാദി അവസ്ഥാത്രയത്തെ അതിക്രമിച്ച തുര്യപദവുമാണ്. സാക്ഷാല്‍ നിര്വാണപദമെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ഏഴാമത്തെ ഭൂമിക സൗമ്യവും സര്‍വത്ര പരിപൂര്‍ണ്ണവും സ്വച്ഛവുമായ അവസ്ഥാ സ്ഥിതിയത്രെ. അതിപ്രൗഡവും തുര്യാതീതവുമായ ആ മഹാനിര്വാണപദവി ജീവിച്ചിരിക്കുന്ന കാലത്ത് ആര്‍ക്കും ലഭിക്കുന്നതല്ല. വിദേഹ മുക്തന്മാര്ക്കുള്ള പദവിയാണത്.
ആദ്യത്തെ മൂന്നവസ്ഥകളും ജാഗ്രദാവസ്ഥ തന്നെയാണ്. നാലാമത്തേതില്‍ ജഗല്‍പ്രതീതി സ്വപ്നതുല്യമാകയാല് അതിന് സ്വപ്നമെന്നു പേര് അഞ്ചാമത്തേത് സുഷുപ്തിയും, ആറാമത്തേത് തുര്യവും, ഏഴാമത്തേത് വാക്കിനും മനസ്സിന്നു എത്താന്‍ കഴിയാത്ത സ്വയം ജ്യോതിസ്സായി വിളങ്ങുന്ന അത്യുല്‍കൃഷ്ടമായ തുര്യാതീത പദവിയാകുന്നു. രാജാവേ അങ്ങ് മനസ്സിനെ അന്തര്‍മുഖമാക്കി ദൃശ്യത്തെ വിഭാവനം ചെയ്യാതെ ഇരിക്കാമെങ്കില്‍ മഹത്തായ ആ സമത്വം നിമിത്തം മുക്തനായിത്തീരുമെന്നതില് സംശയം വേണ്ട. ഭോഗജന്യങ്ങളായ സുഖദുഃഖങ്ങളുടെ സ്പര്‍ശംപോലും ഏല്‍ക്കാത്ത തികവുറ്റ ബുദ്ധിയോടുകൂടി ആത്മാവില്‍ രമിച്ചിരിക്കുന്നതാണ് മുക്താവസ്ഥ. ഈ അവസ്ഥയോടുകൂടിയവന് വ്യവഹാരിയോ, ഗൃഹസ്ഥനോ സന്യാസിയോ സദേഹനോ വിദേഹനോ ആരായാലും സര്വഥാമുക്തനായിത്തീരുന്നു.
എനിക്ക് ജനനമരണങ്ങള്‍ ഇല്ലെന്നും, ഞാന്‍ ഉള്ളവനോ ഇല്ലാത്തവനോ അല്ലെന്നും ഒന്നുംതന്നെ ഞാനല്ലെന്നും ഞാന്‍ കേവലചിത്താണെന്നും വിചാരിക്കുന്നവന് ദുഃഖിക്കുന്നില്ല. എനിക്ക് ജന്മജരാവ്യാധികളോ ഒന്നിനോടും സംബന്ധമോ, വാസനയോ രാഗദ്വേഷങ്ങളോ ഇല്ലാത്ത നിരവയവും നിര്‍മ്മലവുമായ ചിദാകാശമാണ് ഞാന്‍ എന്നും അഹങ്കാരം തീണ്ടിയിട്ടില്ലാത്ത ഞാന്‍ നിത്യനും, ശുദ്ധനും ബുദ്ധനും ജരാമരണങ്ങളില്ലാത്ത ശാന്തനും പരിപൂര്‍ണ്ണനുമാണെന്നും പുല്‍ത്തുമ്പിലും, ആകാശത്തും, സൂര്യാദിഗോളങ്ങളിലും ദേവമനുഷ്യനാഗാദികളിലും നിര്‍ഭേദമായി യാതൊന്നുണ്ടോ അതുതന്നെയാണ് ഞാന്‍ എന്നും അന്തമില്ലാത്ത ചിദ്രൂപനായ എന്റെ മഹിമ സര്‍വത്ര വിലങ്ങനേയും കുറുകേയും വ്യാപിച്ചു വിളങ്ങുന്നു എന്നുമുള്ള ബോധത്തോട്കൂടിയവനും ദുഃഖിക്കുന്നില്ല. ഗാഢമായ വാസനാബന്ധത്തോടുകൂടി അനുഭവിക്കുന്ന ഏതൊരു വസ്തുവും ആദ്യം സുഖം നല്കിയാലും പിന്നീട് അത് നാശം പ്രാപിച്ചു ദുഃഖിപ്പിക്കുന്നു. സുഖവും ദുഃഖവും ഒന്നിനോടൊന്ന് ബന്ധപ്പെട്ടുതന്നെയിരിക്കുമെന്നുള്ളത് പ്രസിദ്ധമാണ്. വാസനകളെ തീരെ നീക്കിയോ ഉപേക്ഷിച്ചോ സേവിക്കപ്പെടുന്ന അര്‍ത്ഥം ഒരിക്കലും സുഖം നല്‍കുന്നില്ല. അതുകൊണ്ടുതന്നെ അതിന്റെ നാശകാലത്ത് ദുഃഖവും നല്‍കുന്നില്ല. വാസനാബന്ധമില്ലാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ വറുത്ത വിത്തുപോലെ ഒരിക്കലും മുളക്കുന്നില്ല.
അത്മാവിന് എത്രകാലം വിഷയഭോഗങ്ങളില്‍ ആശ നിലനില്ക്കുന്നുവോ അതുവരേയും ജീവഭാവം നില്ക്കുന്നു. വിവേകത്താല്‍ ആശക്ക് ക്ഷയം ഭവിക്കുമ്പോള്‍ ആത്മാവ് ജീവത്വത്തെ വിട്ട് ബ്രഹ്മഭാവം പൂകുന്നു. രാജാവെ! സ്വയം പ്രകാശമായ സ്വാത്മാവിനെത്തനെ ആശ്രയിച്ചു സുഖമായി വസിക്കുക.
സര്വജഗത്തുക്കളേയും പ്രകാശരൂപമായ ആത്മാവായിത്തന്നെ ദര്‍ശിച്ച് ചിദ്രൂപത്തെ പരമാര്‍ത്ഥമായി അറിയുമ്പോള്‍ സംസാരസമുദ്രത്തിന്റെ മറുകര കടന്ന് പരമേശ്വരനായി ഭവിക്കാം. ബ്രഹ്മാവും, ഇന്ദ്രനും, വിഷ്ണുവും വരുണനും ഏതേതു കര്‍മ്മങ്ങളനുഷ്ഠിക്കാന്‍ ഉദ്യുതന്മാരായിരിക്കുന്നുവോ ആ കമ്മങ്ങളെല്ലാം ചിന്മാത്രാ രൂപനായ ഞാന്‍തന്നെ ചെയ്യുന്നു എന്ന് ഭാവിക്കണം. മൃത്യുവിനെക്കടന്ന് നിര്മനസ്കനായി ചിദ് ഭാവത്തെ പ്രാപിച്ച സുകൃതിക്ക് അനുഭവപ്പെടുന്ന പരമാനന്ദം യാതൊന്നിനോടും ഉപമിക്കത്തക്കതല്ല.
മോക്ഷമെന്നു പറയുന്നത് ഒരു ദേശമോ കാലമോ ഇല്ല. അഹങ്കാര വിമോഹം നശിക്കുന്നതോടുകൂടി വാസനാത്മ്കയായ അവിദ്യ ലയിച്ചുമറയുന്ന അവസ്ഥയാണ് മോക്ഷം. മറ്റൊരവസ്ഥയും മോക്ഷമെന്ന പേരില്‍ ഇല്ല.കര്‍മ്മങ്ങളില്‍ ഫലാപേക്ഷയില്ലാതെ നിത്യതൃപ്തനായി നിരാലംബനായി വര്‍ത്തിക്കുന്നവനെ പാപമോ, പുണ്യമോ മറ്റു ഭോഗാദികളോ യാതൊന്നുംതന്നെ സ്പര്‍ശിക്കുന്നില്ല. പ്രതിബിംബിത പദാര്‍ത്ഥങ്ങള്‍ കണ്ണാടിയില്‍ പറ്റാത്തതുപോലെ ജ്ഞാനിയുടെ ഹൃദയത്തില്‍ കര്മ്മഫലസംബന്ധം സംഭവിക്കുന്നില്ല. സ്വന്തമായോ അന്യരായോ ചെയ്യപ്പെടുന്ന സ്തുതികളില്‍ ആമഗ്നനാകാതെ നിര്‍വികാരനായും താനല്ലാതെ പൂജനീയനായി മറ്റൊരാളില്ലെന്ന ഭാവനയില്‍ അന്യപൂജയില്നിന്ന് വിരമിച്ചും വസിക്കുന്നവനില്‍ നിന്ന് ലോകത്തിനോ ലോകത്തില്‍നിന്ന് അവനോ ഭയമുണ്ടാകുന്നില്ല. രാഗം, ദ്വേഷം, ആനന്ദം, ഭയം മുതലായ മനോവൃത്തികളെ തെല്ലും സ്വീകരിക്കാതേയും അതേസമയം അതിനെ ഉപേക്ഷിക്കാതേയും അവന് കാലംകഴിക്കുന്നു.
സ്വശരീരത്തെ എപ്പോഴെന്നില്ലാതെ പുണ്യതീര്‍ത്ഥത്തിലോ ചണ്ഡാലക്കുടിയിലോ അവന് ഉപേക്ഷിച്ചെന്നിരിക്കും. ഇത്തരക്കാര്‍ നിര്മ്മനസ്കരും മുക്തനും ആയിരിക്കും. ഞാനെന്നുള്ള ഭാവം നശിക്കുന്നത് മോക്ഷമാണ്. അഹംഭാവം നശിച്ചുകഴിഞ്ഞ ജ്ഞാനി സര്വജനപൂജ്യനും വന്ദനീയനുമായി വിളങ്ങുന്നു. ഉന്നതി ആഗ്രഹിക്കുന്നവര്‍ ഈ മഹാത്മാക്കളെ ചെന്നു കാണുകയും സേവിക്കയും ചെയ്യേണ്ടതാണ്. യാഗം, ദാനം, തീര്‍ത്ഥസ്നാനം മുതലായ സല്‍ക്കര്‍മ്മങ്ങളാല്‍ ആര്‍ക്കും പരമപ്രാപ്തി ഉണ്ടാകുന്നില്ല. ഇപ്രകാരം ഉപദേശിച്ച് മനു യാത്രയായി. ഇക്ഷ്വാകുരാജാവാകട്ടെ ആ ദൃഷ്ടിയെത്തന്നെ അവലംബിച്ച് യോഗാരൂഡനാവുകയും ചെയ്തു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: