ഭക്ഷണത്തിലെ വിഷമാണോ വിഷത്തിലെ ഭക്ഷണമാണോ നാം നിത്യേനെ ആഹരിക്കുന്നത് എന്നത് വലിയൊരു ചോദ്യമായി അവശേഷിക്കുന്നു. എന്തിലും മായവും വിഷവും അടങ്ങിയിരിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളത്. വിശ്വസിച്ച് ഒരു ഭക്ഷണപദാര്‍ത്ഥവും വാങ്ങിക്കഴിക്കാന്‍ പറ്റാതായിരിക്കുന്നു. ഇത് പൊടുന്നനെ ഉണ്ടായതൊന്നുമല്ല. നിത്യജീവിതത്തില്‍ ഒരുനേരത്തെ ആഹാരം കഴിക്കുന്നവരും മൂക്കുമുട്ടെ കഴിക്കുന്നവരും അതിനൊപ്പം വിഷംകൂടി അകത്താക്കുന്നു എന്നതത്രെ സത്യം. അതിന്റെ അളവിലുള്ള ഏറ്റക്കുറച്ചിലല്ലാതെ മറ്റ് വ്യത്യാസങ്ങളൊന്നും തന്നെയില്ല.
എങ്ങനെയും പണമുണ്ടാക്കാനുള്ള മനുഷ്യന്റെ അടങ്ങാത്ത ദുരയാണ് ഇമ്മാതിരി വിഷം വിളമ്പാന്‍ പ്രേരിപ്പിക്കുന്നത്. മനസ്സാക്ഷിക്കുത്തേതുമില്ലാതെ വന്‍തോതില്‍ മായവും വിഷവും ഭക്ഷണപദാര്‍ത്ഥങ്ങളിലും പലവ്യഞ്ജനങ്ങളിലും വാരിയിടുന്നവര്‍ മനുഷ്യരോട് അക്ഷരാര്‍ത്ഥത്തില്‍ യുദ്ധം ചെയ്യുകയാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ വിഷം പെട്ടെന്നു മരണത്തിന് ഇടവെക്കുന്നുവെങ്കില്‍ വിഷം കലര്‍ന്ന, അല്ലെങ്കില്‍ മായംകലര്‍ന്ന ഭക്ഷണം മനുഷ്യരെ കൊല്ലാക്കൊല ചെയ്യുന്നു. കൊടിയ ദുരിതത്തിലൂടെ അവര്‍ക്ക് ജീവിതം തള്ളിനീക്കേണ്ട അവസ്ഥയുണ്ടാകുന്നു.
അടുത്തിടെ മാഗി നൂഡില്‍സിലൂടെ വിഷത്തിന്റെ കരാളരൂപം വ്യക്തമായി കാണാന്‍ കഴിഞ്ഞതോടെ എവിടെയും ചില ചടുലമായ നീക്കങ്ങള്‍ ഉണ്ടായിത്തുടങ്ങിയിരിക്കുന്നു. കണ്‍വെട്ടത്തു നടന്ന തീവെട്ടിക്കൊള്ളകള്‍ കണ്ടിട്ടും ഉറക്കം നടിച്ചിരുന്നവര്‍ ഇപ്പോള്‍ സടകുടഞ്ഞെഴുന്നേറ്റിരിക്കുന്നു. അത്രയും ആശ്വസിക്കാം. മനുഷ്യര്‍ കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനും മായം കണ്ടെത്താനും ബന്ധപ്പെട്ട വകുപ്പുകളൊക്കെയുണ്ടെങ്കിലും ഒരിക്കലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാറില്ല എന്നതാണ് വസ്തുത.
വന്‍കിട ഹോട്ടലുകളിലും മറ്റും നടക്കുന്ന സംഭവങ്ങള്‍ കണ്ടാലും കണ്ണടച്ചു പോവുകയും പേരിന് ചില നടപടികള്‍ എടുത്തുവെന്ന് വരുത്തിത്തീര്‍ക്കുകയുമായിരുന്നു പതിവ്. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഹോട്ടലുകളില്‍നിന്ന് പിടിച്ചെടുക്കുമ്പോള്‍ നാമമാത്ര പിഴചുമത്തി അവര്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും അനുവദിച്ചുകൊടുക്കുന്ന സ്ഥിതിവിശേഷം എത്രയോ കാലമായി തുടരുകയാണ്.
ഏതായാലും മാഗി നൂഡില്‍സിന്റെ പേരില്‍ തുടങ്ങിയ പരിശോധനയും മറ്റും ഇപ്പോള്‍ സജീവമായിരിക്കുന്നു. അതിനൊപ്പം സംസ്ഥാനത്തേക്കുവരുന്ന വിഷപ്പച്ചക്കറികള്‍ക്ക് പിടിവീഴുമെന്ന സ്ഥിതിയും ഉണ്ടായിരിക്കുന്നു. ഇതൊക്കെ ഇപ്പോള്‍ കൊണ്ടുപിടിച്ച് നടത്തുന്നത് ജനങ്ങളോടുള്ള സ്നേഹം കൊണ്ടെന്നുമല്ലെന്ന് വ്യക്തമാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേക്കും തുടര്‍ന്നുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുമുള്ള ദൂരം പരിമിതപ്പെട്ടിരിക്കുന്നു. ഇന്നത്തെ അവസ്ഥ വെച്ചുനോക്കുകയാണെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ പച്ചതൊടുന്ന സൂചനയൊന്നും ഒരു ഭാഗത്തുനിന്നും കാണാനില്ല. ഈ പശ്ചാത്തലത്തിലാണ് അന്യസംസ്ഥാനത്തുനിന്ന് വരുന്ന പച്ചക്കറിയും മറ്റും കനത്ത പരിശോധനയ്ക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
അഴിമതിയും അതിന്റെ ഉപോല്പന്നങ്ങളും സമൂഹത്തില്‍ കിടന്ന് ചീഞ്ഞുനാറുന്ന അന്തരീക്ഷത്തില്‍ ജനശ്രദ്ധയാകര്‍ഷിക്കാനുള്ള ചെപ്പടിവിദ്യയായേ ഇപ്പോഴത്തെ തത്രപ്പാടുകളെ കാണാന്‍ കഴിയൂ. പ്രകടമായ തരത്തില്‍ ഭക്ഷണപദാര്‍ത്ഥങ്ങളിലും പലവ്യഞ്ജനങ്ങളിലും മായവും വിഷാംശവും കലര്‍ന്നിട്ടും ചെറുവിരലനക്കാന്‍ തയ്യാറാവാത്ത സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കത്തില്‍ വോട്ടിന്റെ എന്നത്തേയും രുചി കിനിയുന്നുണ്ട്. മറ്റൊരുതരത്തിലും പിടിച്ചുനില്ക്കാന് പറ്റാതെവന്നപ്പോഴുള്ള നാടകമായേ ഇതിനെ വിശേഷിപ്പിക്കാനാവൂ.
കേരളം ഒരു ഇറക്കുമതി സംസ്ഥാനമായ സ്ഥിതിയില്‍ കര്‍ശനമായ പരിശോധനയും തുടര്‍നടപടികളും അനിവാര്യമാണെന്ന് അറിയാത്തവരല്ല ഭരണകൂടവും അവരുടെ ഉദ്യോഗസ്ഥവൃന്ദവും. എന്നിട്ടും എന്തുകൊണ്ട് ഇക്കാര്യത്തില്‍ ലജ്ജാകരമായ അലംഭാവം കാണിക്കുന്നു എന്നാണെങ്കില്‍ അതിന്റെ പിന്നില്‍ കോടികളുടെ നേട്ടമുണ്ടെന്നത് രഹസ്യമൊന്നുമല്ല. ജില്ലകള്‍തോറും കാന്‍സര്‍ ആശുപത്രിയും ഡയാലിസിസ് യൂണിറ്റും സ്ഥാപിക്കാന്‍ അമിതതാല്പ്പര്യമെടുക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ഗുരുതരമായ അസുഖങ്ങള്‍ക്ക് ഇടവെക്കുന്ന മാരകപദാര്‍ത്ഥങ്ങള്‍ നിര്‍ബാധം വിറ്റഴിക്കാന്‍ അവസരം ഉണ്ടാക്കുന്നു? പച്ചക്കറിയായാലും മറ്റേത് കൃഷിയായാലും സംസ്ഥാനത്തിന്റെ സ്വയംപര്യാപ്തതക്കായി എന്തുകൊണ്ട് പദ്ധതി വിഭാവനം ചെയ്യുന്നില്ല.
അഞ്ചുവര്‍ഷത്തേക്കുള്ള ഭരണവും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനവും എന്ന നിലപാടില്‍ നിന്ന് സമൂഹത്തിന്റെ മൊത്തം വളര്‍ച്ച ലാക്കാക്കിയുള്ള പ്രവര്‍ത്തനം ഇല്ലാത്തതാണ് പ്രശ്നം. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ആധുനിക സംവിധാനങ്ങളുള്ള ആശുപത്രികള്‍ ജില്ലതോറും തുടങ്ങുന്ന സമീപനമല്ല സ്വീകരിക്കേണ്ടത്.ആശുപത്രികളെ കഴിവതും സമീപിക്കാതിരിക്കാനുള്ള സംവിധാനം എങ്ങനെ ഉണ്ടാക്കാം എന്നാണ് നോക്കേണ്ടത്. അതിന് ആദ്യം വേണ്ടത് ശുദ്ധവായുവും വെള്ളവും ഭക്ഷണവുമാണ്. ഭക്ഷണത്തിന്റെ അവസാനഘട്ടത്തില്‍ പോലും വിഷത്തിന്റെ സാന്നിധ്യമാണെങ്കില്‍ അതുകഴിക്കുന്ന മനുഷ്യര്‍ക്ക് ആരോഗ്യമുണ്ടാവുന്നതെങ്ങനെ?
മായവും വിഷവും അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കും അത്തരം അന്തരീക്ഷത്തിനുമെതിരെ ക്രിയാത്മകമായ ചെറുത്തുനില്‍പ്പിന് സമൂഹത്തെ പ്രാപ്തരാക്കണം. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ദൂരക്കാഴ്ചയില്ലാത്ത നടപടികള്‍ വാര്‍ത്തയില്‍ ഇടംപിടിക്കുമെങ്കിലും അത് സമൂഹത്തില്‍ ഗുണാത്മകമായ ഊര്‍ജ്ജം സന്നിവേശിപ്പിക്കില്ല. കടയ്ക്കല്‍ വളമിടാതെ ഉച്ചിയില്‍ വെച്ചിട്ട് കാര്യമില്ലെന്നു പറയുന്നതുപോലെ ജനങ്ങള്‍ അവരുടെ തൊട്ടടുത്തുനിന്ന് സാധനങ്ങള്‍ വാങ്ങുന്ന വ്യാപാരികളെ പീഡിപ്പിക്കുകയും ബുദ്ധിമുട്ടിക്കുകയുമല്ല ചെയ്യേണ്ടത്. സ്രോതസ്സില്‍തന്നെ നടപടിയുണ്ടാകണം. കേരള സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതിയുണ്ടെങ്കില്‍ അന്യസംസ്ഥാനത്തെ ഭരണാധികാരിയുടെ ശ്രദ്ധയില്‍ ഇത് പെടുത്തുകയും നടപടി സ്വീകരിപ്പിക്കുകയും വേണം.
തമിഴ്നാട്ടില്‍ രണ്ടുതരത്തിലുള്ള പച്ചക്കറികൃഷിയുണ്ടെന്നത് രഹസ്യമൊന്നുമല്ല. കീടനാശിനികള്‍ തളിക്കുന്നവയും ഇല്ലാത്തവയും. കേരളത്തിലേക്ക് കൊണ്ടുവരുന്നവ ഇങ്ങനെ കീടനാശിനി തളിച്ചതാണ്. അവിടത്തെ ഉപയോഗത്തിന് ആ മാതിരി വിഷപ്രയോഗങ്ങളില്ല. ഇത്തരം ദുര്‍വൃത്തികള്‍ക്കെതിരെ അവിടത്തെ സര്‍ക്കാറിനെക്കൊണ്ട് നടപടി എടുപ്പിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന സാഹചര്യം ഉണ്ടാക്കണം. ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു ഭരണകൂടം എപ്പോഴും ചെയ്യേണ്ടതാണത്. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്നതിന്റെ ഒരംശം ആത്മാര്‍ത്ഥത നേരത്തെ കാണിച്ചിരുന്നെങ്കില്‍ ചിത്രം മുഴുവന്‍ മാറുമായിരുന്നു. ഇനിയെങ്കിലും അലംഭാവമില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളത്; അത് ഫലവത്താവുമോ ആവോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: