തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ്വിപ്പ്, പ്രതിപക്ഷനേതാവ് എന്നിവരെ ഇരട്ടിപദവി പ്രശ്നത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം.മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ എം.ഒ.എച്ച്.ഫാറൂഖ് ഇന്നലെ ഒപ്പുവെച്ചു. ഇതോടെ മന്ത്രിമാര്‍, സ്പീക്കര്‍, ഡെ.സ്പീക്കര്‍ എന്നിവര്‍ക്ക് നിലവില്‍ ലഭിക്കുന്ന ഭരണഘടനാപരമായ സംരക്ഷണം പ്രതിപക്ഷ നേതാവിനും ചീഫ് വിപ്പിനും ലഭ്യമാകും. ചീഫ്വിപ്പ്, പ്രതിപക്ഷനേതാവ് എന്നിവരുടെ പദവി സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു തീരുമാനം. പരാതികളെല്ലാം നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്. ചീഫ്വിപ്പിനെതിരെ പരാതി നല്കിയ മുന്‍ എം.പി സെബാസ്റ്റ്യന്പോളിനോട് തിരഞ്ഞെടുപ്പ് കമ്മീഷന് തെളിവ് ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു.
ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ട് സെബാസ്റ്റ്യന്‍പോള്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നെങ്കിലും ഇത് പരിഗണിക്കപ്പെട്ടില്ലെന്നാണ് സൂചന. ഗവര്‍ണറെയും ഭരണഘടനയെയും പരിഹസിക്കുന്നതാണ് ഓര്‍ഡിനന്‍സ് എന്നും അതിനാല്‍ അംഗീകാരം നല്‍കരുതെന്നും കാണിച്ചാണ് സെബാസ്റ്റ്യന്‍പോള്‍ ഗവര്‍ണര്‍ക്ക് കത്തയച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടിയിരിക്കുന്ന അവസരത്തില്‍ 1951ലെ നിയമസഭാ (അയോഗ്യത നീക്കം ചെയ്യല്‍) നിയമം ഭേദഗതി ചെയ്യുന്നതിന് മുന്‍കാല പ്രാബല്യത്തോടെ ഓര്‍ഡിന്‍സ് കൊണ്ടു വരുന്നത് ഇലക്ഷന് കമ്മീഷനെയും ഗവര്‍ണറുടെ ഓഫീസിനെയും പരിഹസിക്കുന്നതിന് തുല്യമാണെന്ന് സെബാസ്റ്റ്യന്‍ പോള്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ചീഫ്വിപ്പ് പി സി ജോര്‍ജ്ജിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഓര്‍ഡിനന്‍സ് എന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് പ്രതികരിച്ചു. പ്രതിപക്ഷനേതാവ് പദവി നിലവില്‍ ഇരട്ടിപദവിയുടെ പരിധിയില്‍ വരുന്നതല്ല. പ്രതിപക്ഷനേതാവിനെ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: