ബത്തേരി: വിദ്യാഭ്യാസരംഗത്ത് പുതിയൊരു മേഖലകൂടി വെട്ടിത്തുറന്നതോടെ അധ്യാപക നിയമനത്തിന് ലക്ഷങ്ങളുടെ ലേലം വിളിയുമായി മാനേജ്മെന്റുകള്‍ രംഗത്ത്. യുഡിഎഫ് സര്‍ക്കാര്‍ സ്പെഷ്യല്‍ വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതാണ് മാനേജ്മെന്റുകള്‍ക്ക് അനുകൂലമായത്. ബുദ്ധിവൈകല്യം സംഭവിച്ച കുട്ടികളുടെ പാഠശാലയാണ് സ്പെഷ്യല്‍ സ്കൂളുകള്‍. സംസ്ഥാനത്ത് 278 വിദ്യാലയങ്ങളാണ് ഇത്തരത്തിലുളളത്. നൂറ് കുട്ടികളെങ്കിലുമുളള സ്പെഷ്യല്‍ വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. 100 കുട്ടികളുളള 40 വിദ്യാലയങ്ങള്‍ക്ക് ഒന്നാംഘട്ടത്തില്‍ എയ്ഡഡ് പദവി നല്‍കാനാണ് അണിയറ നീക്കം. ഇത്തരം വിദ്യാലയങ്ങളില്‍ എട്ട് കുട്ടികള്‍ക്ക് ഒരു അദ്ധ്യാപകന് എന്നതാണ് നിലവിലെ മാനദണ്ഡം.
ഗവണ്മെന്റ് പ്രഖ്യാപനം വന്നതോടെ വയനാട്ടിലെ ചില സ്പെഷ്യല്‍ വിദ്യാലയങ്ങളില്‍ അദ്ധ്യാപക നിയമനത്തിന് ലേലം വിളി തുടങ്ങി. 10-15 ലക്ഷമാണ് ഇപ്പോഴത്തെ നിരക്ക്. ഒരു വിദ്യാലയത്തില്‍ ചുരുങ്ങിയത് 12-13 അദ്ധ്യാപകര്‍ വേണം. അതായത് ഒന്നര കോടിരൂപയുടെ കച്ചവടമാണ് ഒരു സ്കൂളില്‍ മാത്രം നടക്കുക. സംസ്ഥാനത്ത് ഒന്നാംഘട്ടത്തില്‍ 100 കോടിയോളം രൂപയാണ് മന്ത്രിമാരുള്‍പ്പെടെയുളള കച്ചവടക്കാര്‍ വീതംവെയ്ക്കുന്നത്. സ്പെഷ്യല്‍ വിദ്യാലയങ്ങള്‍ ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്ക് വേണ്ടിയുളളതാണെങ്കിലും ദ്യശ്യ-ശ്രവ്യ വൈകല്യമുളള കുട്ടികളേയും ഈ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെ അജ്ഞതയും സാമ്പത്തിക പരാധീനതയുമാണ് ഈ അവസ്ഥയ്ക്ക് കാരണം. ഇങ്ങനെയുളള കുട്ടികളേയും ബുദ്ധിമാന്ദ്യമുളളവരുടെ പട്ടികയില്‍പെടുത്തിയാണ് എയ്ഡഡ് പദവി നേടുന്നത്.
മാനസിക വൈകല്യമുളളവര്‍ക്ക് വോട്ടവകാശമില്ലാത്തതുപോലെ സ്പെഷ്യല്‍ സ്കൂള്‍ കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡുമില്ല. ഇതും വിദ്യാലയനടത്തിപ്പുകാര്ക്ക് അനുകൂലഘടകമാണ്. ഒരു കുട്ടി ഒന്നിലേറെ സ്പെഷ്യല്‍ വിദ്യാലയങ്ങളില്‍ എണ്ണപ്പെടാനും സാധ്യത ഏറെയാണ്. സംസ്ഥാന നിയമസഭയുടെ കാലാവധി കഴിയാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുളളപ്പോള്‍ മുഖ്യമന്ത്രി നടത്തിയ ഈ പ്രഖ്യാപനം ന്യൂനപക്ഷ പ്രീണനമെന്ന രാഷ്ട്രീയലക്ഷ്യത്തോടെയുളളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: