തിരുവനന്തപുരം: സമഗ്രമായ സാമൂഹ്യ പരിവര്‍ത്തനത്തിന് വഴിയൊരുക്കിയ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 75-ാം വാര്ഷികാഘോഷമായപ്ലാറ്റിനം ജൂബിലിക്ക് നാളെ തുടക്കം. തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ആഘോഷങ്ങള്‍ക്ക് തിരിതെളിയിക്കും. രാവിലെ 10ന് തിരുവനന്തപുരം അനന്തശയനം കല്യാണ മണ്ഡപത്തില്‍ നടക്കുന്ന സംസ്ഥാന ഹിന്ദു പ്രതിനിധി സമ്മേളനം കാഞ്ചി കാമകോടി പീഠം മഠാധിപതി ശങ്കരാചാര്യ ജയേന്ദ്രസരസ്വതി സ്വാമി ഉദ്ഘാടനം ചെയ്യുമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒരു വര്‍ഷക്കാലം നീണ്ടു നില്ക്കുന്ന ആഘോഷപരിപാടികള്‍ക്ക് സമ്മേളനം അന്തിമ രൂപം നല്‍കും. ആള് ഇന്ത്യ ഹരിജന്‍ സമാജം പ്രസിഡന്റ് എം.കെ.കുഞ്ഞോല്‍, ആള് ഇന്ത്യാ ആദിവാസി ഫെഡറേഷന് പ്രസിഡന്റ് പി.കെ.ഭാസ്കരന്, എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി എസ് രഞ്ജിത്, ചെറുകോല്‍പ്പുഴ ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പ്, കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി എന്‍.കെ.നീലകണ്ഠന്, യോഗക്ഷേമ സഭ പ്രസിഡന്റ് കാളിദാസന് ഭട്ടതിരി എന്നിവര്‍ സംസാരിക്കും.
ദരിദ്രരും ഭൂരഹിതരും അധഃസ്ഥിതരുമായ ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള കര്‍മ പദ്ധതിയെക്കുറിച്ചും രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ടിനെ കുറിച്ചും എ.കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി എം.കെ.വാസുദേവനും വര്‍ഗീയ കലാപം സംബന്ധിച്ച ബില്ലിനെ കുറിച്ച് ജെ.നന്ദകുമാറും ക്ഷേത്രങ്ങളുടെ ഭാവിയെ കുറിച്ച് ബ്രഹ്മചാരി ഭാര്‍ഗവ റാമും വിഷയാവതരണം നടത്തും.
വൈകിട്ട് 5.30ന് ഗാന്ധിപാര്‍ക്ക് മൈതാനത്ത് നടക്കുന്ന ഹിന്ദുസ്വാഭിമാന്‍ സമ്മേളനം കാഞ്ചി ശങ്കരാചാര്യ ജയേന്ദ്രസരസ്വതി സ്വാമി ഉദ്ഘാടനം ചെയ്യും. നാഷണല്‍ ആദിവാസി ഫെഡറേഷന് പ്രസിഡന്റ് പി.കെ.ഭാസ്കരന് ആധ്യക്ഷത വഹിക്കും.
ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സ്വാമിയെ വിവിധ സംഘടനാ നേതാക്കള്‍ ചേര്‍ന്ന് ഉജ്ജ്വല വരവേല്‍പ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു, സെക്രട്ടറി സ്വാമി ഭാര്‍ഗവറാം, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജ്യോതീന്ദ്രകുമാര്‍, വിഭാഗ് സംഘടനാ സെക്രട്ടറി കെ.പ്രഭാകരന്, ജില്ലാ ജനറല്‍ സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, തിരുവനന്തപുരം താലൂക്ക് കണ്‍വീനര്‍ തമ്പാനൂര്‍ സന്ദീപ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: