മലപ്പുറം: ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം സാമൂഹ്യ വിപത്തായി മാറുമെന്ന് പരാതി ഉയരുന്നു. 100 വിദ്യാര്‍ത്ഥികള്‍ വരെ പഠിക്കുന്ന സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനാണ് നീക്കം.
സര്‍ക്കാരിന്റെ കീഴില്‍ ഇത്തരത്തിലുള്ള വിരലിലെണ്ണാവുന്ന സ്കൂളുകള്‍ മാത്രമേയുള്ളു, ബാക്കിയുള്ളതെല്ലാം സ്വകാര്യ മാനേജ്മെന്റിന്റെ കീഴിലുള്ളവയാണ്. അതില്‍ 90 ശതമാനവും ന്യൂനപക്ഷങ്ങള്‍ നടത്തുന്നവയാണ്.
സാധാരണ സ്കൂളുകളില്‍ 40 കുട്ടിക്ക് ഒരു അദ്ധ്യാപകനാണെങ്കില്‍ ഇവിടെ എട്ട് കുട്ടികള്‍ക്കാണ് ഒരു അദ്ധ്യാപകന്. എന്നാല്‍ ഇത്തരം സ്കൂളുകളില്‍ പിഎസ്സി വഴിയായിരിക്കും അദ്ധ്യപക നിയമനമെന്ന് സര്‍ക്കാര്‍ പറയുന്നു. പക്ഷേ ഇത് പ്രതിഷേധക്കാരുടെ വായടപ്പിക്കാനുള്ള തന്ത്രം മാത്രമാണ്. അദ്ധ്യാപക നിയമനത്തിന്റെ പേരില്‍ വന്‍കച്ചവടം നടക്കുമെന്നതില്‍ സംശയമില്ല.
ചെറിയ വൈകല്യമുള്ള കുട്ടികളെപോലും ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്കി മാനേജ്മെന്റ് ഇത്തരം സ്കൂളുകളില്‍ ചേര്‍ക്കും. വിദ്യാര്‍ത്ഥികളില്‍ മാനസിക പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ ഇത് വഴിവെക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ഭിന്നശേഷിയുള്ള കുട്ടികളെ മറ്റുള്ളവരില്‍ നിന്ന് മാറ്റി നിര്‍ത്താതെ പ്രത്യേക പരിഗണന നല്കി സാധാരണ സ്കൂളുകളില്‍ പഠിപ്പിക്കാന്‍ സാധിക്കും. അതിന് ഉത്തമ ഉദാഹരണമാണ് ഭാരതീയ വിദ്യാനികേതന്‍. സംസ്ഥാനത്തെ പല വിദ്യാനികേതനുകളിലും ഭിന്നശേഷിയുള്ള കുട്ടികള്‍ സാധാരണ കുട്ടികള്‍ക്കൊപ്പം പഠിക്കുന്നുണ്ട്. സംസ്കാര സമ്പന്നമായ ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന വിദ്യാനികേതന്‍ സ്കൂളുകള്‍ക്ക് അംഗീകാരം നല്കാന് പോലും സര്‍ക്കാര്‍ ശ്രമിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അപ്പോഴാണ് ന്യൂനപക്ഷങ്ങളുടെ നിയന്ത്രണത്തിലുള്ള സ്പെഷ്യല്‍ സ്കൂളുകളെ സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുന്നത്.
സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തിന്റെ മറ്റൊരു മുഖമാണ് ഇതിലൂടെ വ്യക്തമാകുന്നത്. വിദേശപണം കൈപ്പറ്റി സേവനമെന്ന ഓമനപ്പേരിട്ട് ചിലര്‍ നടത്തുന്ന കച്ചവടത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണിവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: