കൊച്ചി: പഴഞ്ചന്‍ കോഴ്സുകള്‍ ഒഴിവാക്കിയും പുതിയത് കൂട്ടിച്ചേര്‍ത്തും ന്യൂജന്‍ ആകാന്‍ വിഎച്ച്എസ്ഇ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത് മുഖം മിനുക്കി. വര്‍ഷങ്ങളുടെ മുറവിളിക്ക് ശേഷം ചരിത്രത്തിലാദ്യമായാണ് വിഎച്ച്എസ്ഇയില് സിലബസ് പരിഷ്കരണം നടപ്പിലാക്കുന്നത്. 42 കോഴ്സുകളുണ്ടായിരുന്നത് ഇതോടെ 35 ആയി കുറഞ്ഞു.
കാലഘട്ടത്തിന് അനുയോജ്യമല്ലാത്ത കോഴ്സുകളുടെ പേരില്‍ വിമര്‍ശന വിധേയമായിരുന്നു വിഎച്ച്എസ്ഇ. ഐടി യുഗത്തിലും ടൈപ്പ്റെറ്റിങ് പോലുള്ള കാലഹരണപ്പെട്ട പ്രാക്ടിക്കല്‍ രീതികള്‍ പിന്തുടരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സിലബസ് പരിഷ്കരണത്തോടെ ടൈപ്പ്റെറ്റിങ്ങിന് പകരം കമ്പ്യൂട്ടര്‍ വന്നു. നാല് ഗ്രൂപ്പുകളില്‍ എട്ട് ബ്രാഞ്ചുകളിലായാണ് 35 കോഴ്സുകളുള്ളത്. ഗ്രൂപ്പ് എയിലെ എഞ്ചിനീയറിങ് ബ്രാഞ്ചില്‍ മൂന്ന് കോഴ്സുകള്‍ കുറച്ചു. ഗ്രൂപ്പ് ബിയില്‍ അഗ്രിക്കള്‍ച്ചര്‍, ആനിമല്‍ ഹസ്ബന്‍ഡറി, ഫിഷറീസ് എന്നീ ബ്രാഞ്ചുകളില്‍ ഒരോ കോഴ്സ് വീതം കുറഞ്ഞു. ഹോം സയന്‍സ്, അലൈഡ് ഹെല്‍ത്ത് കെയര്‍ എന്നീ ബ്രാഞ്ചുകളില്‍ വ്യത്യാസമില്ല. സി ഗ്രൂപ്പില്‍ നേരത്തെയുള്ള ട്രാവല്‍ ആന്റ് ടൂറിസം കോഴ്സ് തുടരും. ഗ്രൂപ്പ് ഡിയില്‍ ബിസിനസ് ആന്റ് കൊമേഴ്സില്‍ ഒരു കോഴ്സ് കുറച്ചു.
ഇതനുസരിച്ച് എഞ്ചിനീയറിങ് (10), അഗ്രിക്കള്‍ച്ചര്‍ (3), അലൈഡ് ഹെല്‍ത്ത് കെയര്‍ (7), ആനിമല്‍ ഹസ്ബന്‍ഡറി (2), ഫിഷറീസ് (3), ഹോം സയന്‍സ് (3), ഹ്യുമാനിറ്റീസ് (1), ബിസിനസ് ആന്റ് കൊമേഴ്സ് (6) എന്നിങ്ങനെയാണ് കോഴ്സുകളുടെ എണ്ണം. കോഴ്സുകള്‍ തമ്മില്‍ സംയോജിപ്പിച്ച് പുതിയ കോഴ്സുകളാക്കി മാറ്റുകയാണുണ്ടായത്. ഉദാഹരണത്തിന് ടെക്സ്റ്റൈല്‍ ഡയിങ് ആന്റ് പ്രിന്റിങ്, ടെക്സ്റ്റൈല്‍ വീവിങ് എന്നീ കോഴ്സുകള്‍ കൂട്ടിച്ചേര്‍ത്ത് ടെക്സ്റ്റൈല്‍ ടെക്നോളജി കോഴ്സാക്കി മാറ്റി. ഭൂരിഭാഗം കോഴ്സുകളുടെയും പേരുകളിലും മാറ്റം. തൊഴിലധിഷ്ഠിത കോഴ്സുകളായിരുന്നിട്ടും സാങ്കേതിക വിദ്യയിലെ മാറ്റം വിഎച്ച്എസ്ഇ ഉള്‍ക്കൊണ്ടിരുന്നില്ല. ഇപ്പോള്‍ പഴഞ്ചന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള കോഴ്സുകള്‍ ആധുനികമാക്കി.
1984ല്‍ 16 കോഴ്സുകളുമായാണ് തൊഴിലധിഷ്ഠിത ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചത്. 1990ല്‍ 42 കോഴ്സുകളാക്കി വിപുലീകരിച്ചു. എന്നാല്‍, സിലബസ് പരിഷ്കരണമില്ലാത്തത് വിഎച്ച്എസ്ഇയുടെ ലക്ഷ്യം തന്നെ അട്ടിമറിച്ചു. വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കഴിയാത്ത സ്ഥിതിയും വന്നു. ഇപ്പോഴത്തെ സിലബസ് പരിഷ്കരണം ഇതിന് മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകര്‍. 389 സ്കൂളുകളിലായി 27,500 സീറ്റുകളാണ് വിഎച്ച്എസ്ഇയിലുള്ളത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തൊട്ടാകെ 2,500ഓളം സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിരുന്നു. 33,000 സീറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത്. ഓരോ വര്‍ഷവും അതാത് വര്‍ഷത്തേക്ക് മാത്രമായി സര്‍ക്കാര്‍ നിശ്ചിത ശതമാനം സീറ്റ് വര്‍ദ്ധിപ്പിക്കാറുണ്ട്.
ആശങ്കകള്‍ ഇനിയുമേറെ
കൊച്ചി: പുതിയ ഭാവത്തില്‍ പ്രതീക്ഷ നല്കി വിഎച്ച്എസ്ഇ എത്തുമ്പോഴും ആശങ്കകള്‍ക്ക് പൂര്‍ണ പരിഹാരമാകുന്നില്ല. തൊഴിലാണ് വിഎച്ച്എസ്ഇയുടെ ആകര്‍ഷണം. എന്നാല്‍ പല കോഴ്സുകളും സര്‍ക്കാര്‍ വകുപ്പുകള്‍ പോലും അംഗീകരിക്കുന്നില്ലെന്നത് വസ്തുത.
മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി, ബേസിക് നേഴ്സിങ് ആന്റ് പാലിയേറ്റീവ് കെയര്‍, ഫിസിയോതെറാപ്പി, ഡെന്റല്‍ ടെക്നോളജി തുടങ്ങിയ കോഴ്സുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്തിനാല്‍ സര്‍ക്കാര്‍ ജോലിക്ക് പരിഗണിക്കുന്നില്ല. സിലബസ് വ്യത്യാസം ചൂണ്ടിക്കാട്ടിയാണിത്.
വിഎച്ച്എസ്ഇ കഴിഞ്ഞിറങ്ങുന്നവര്‍ വീണ്ടും ഡിപ്ലോമ കോഴ്സ് ചെയ്യേണ്ടി വരുന്നു. വിഎച്ച്എസ്ഇയില്നിന്ന് എംഎല്‍ടി കഴിഞ്ഞവര്‍ സ്വകാര്യ ലാബുകളില്‍ ജോലി ചെയ്യുന്നത് കഴിഞ്ഞ വര്‍ഷം മുതല്‍ മെഡിക്കല്‍ കൗണ്‍സില്‍ വിലക്കിയിരുന്നു. പല കോഴ്സുകളും നിലവിലെ സാഹചര്യത്തില്‍ ജോലി നേടാന്‍ പര്യാപ്തവുമല്ല. സിലബസ് പരിഷ്കരിച്ചത് മെഡിക്കല്‍ കൗണ്‍സിലിന്റെ നിലപാടില്‍ മാറ്റം വരുത്തുമെന്ന പ്രതീക്ഷയിലാണ് വിഎച്ച്എസ്ഇ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: