ആലപ്പുഴ: വി.എസ്. അച്യുതാനന്ദനും പാര്‍ട്ടി നേതൃത്വവുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ജെഎസ്എസിനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ലയിപ്പിക്കുന്നതിന് സിപിഎം ശ്രമം ഊര്‍ജിതമാക്കി. വിട്ടുവീഴ്ചകള്‍ പരമാവധി ചെയ്തും ഗൗരിയമ്മയെ പാര്‍ട്ടിയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഔദ്യോഗികപക്ഷം കരുക്കള്‍ നീക്കുന്നത്.
പാര്‍ട്ടി വിരുദ്ധയെന്ന് മുദ്രകുത്തി പടിയിറക്കിയ സിപിഎം ഗൗരിയമ്മയുടെ കനിവിനായി അവരുടെ പടിവാതില്‍ കയറിയിറങ്ങുകയാണ്. പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റിയംഗത്വം വരെ വാഗ്ദാനം ചെയ്താണ് നേതൃത്വം ഗൗരിയമ്മയ്ക്കായി വലവീശുന്നത്. ലയനത്തിന് മുന്നോടിയായി കമ്മറ്റികളില്‍ പ്രാതിനിധ്യം വേണ്ടവരുടെ പട്ടിക ജെഎസ്എസിനോട് സിപിഎം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗൗരിയമ്മ അദ്ധ്യക്ഷയായ ഉപസമിതി പട്ടിക തയാറാക്കി തുടങ്ങി.
അരുവിക്കര ഉപതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ലയനം യാഥാര്‍ത്ഥ്യമാകുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചതെങ്കിലും ജെഎസ്എസില്‍ ഒരു വിഭാഗം ലയനത്തിന് അനുകൂല മനോഭാവം സ്വീകരിക്കാതിരുന്നത് തടസമായി. അവരെക്കൂടി അനുനയിപ്പിച്ചു കൂടെക്കൂട്ടാനാണ് പാര്‍ട്ടി ശ്രമം. നേരത്തെ പിണറായി വിജയന് പലതവണ ഗൗരിയമ്മയെ സന്ദര്‍ശിച്ച് പാര്‍ട്ടിയില്‍ മടക്കിക്കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നു. പ്രകാശ് കാരാട്ട് അടക്കമുള്ള പ്രമുഖ നേതാക്കള്‍ ഈ ദൗത്യവുമായി ഗൗരിയമ്മയെ കണ്ടിരുന്നു. ഗൗരിയമ്മയെ മാത്രം പാര്‍ട്ടിയില്‍ തിരിച്ചെടുക്കാമെന്ന നിലപാടിനെത്തുടര്‍ന്നാണ് നീക്കം വിജയിക്കാതെ പോയത്. പാര്‍ട്ടിയുടെ ആലപ്പുഴ സമ്മേളനത്തില്‍നിന്ന് വിഎസ് ഇറങ്ങിപ്പോയതോടെ ഔദ്യോഗിക പക്ഷം എന്തു വിട്ടുവീഴ്ച നടത്തിയും ജെഎസ്എസിനെ സിപിഎമ്മില്‍ ലയിപ്പിക്കുക എന്ന നിലപാടിലെത്തി.
പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഗൗരിയമ്മയുടെ വീട്ടില്‍ രണ്ടു തവണയെത്തിയാണ് ഇതിനായി ചര്‍ച്ച നടത്തിയത്. വിഎസിനെ തളയ്ക്കാന്‍ ഗൗരിയമ്മയെ ഉപയോഗിക്കുക എന്ന ലക്ഷ്യമാണ് ഔദ്യോഗിക പക്ഷത്തിനുള്ളത്. വിഎസിനെതിരെ നടപടിയുണ്ടാകുകയാണെങ്കില്‍ തെക്കന്‍ കേരളത്തില്‍ ഉണ്ടാകാവുന്ന തിരിച്ചടിയുടെ ആഘാതം കുറെയെങ്കിലും ഗൗരിയമ്മയിലൂടെ മറികടക്കാമെന്നും അവര്‍ കണക്കുകൂട്ടുന്നു. കൂടാതെ സാമുദായിക വോട്ട്ബാങ്ക് നിലനിര്‍ത്തുക മറ്റൊരു ലക്ഷ്യമാണ്.
എന്നാല്‍, വിഎസിനെ തളയ്ക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായി നടത്തുന്ന നീക്കം സിപിഎമ്മിലും ജെഎസ്എസിലും പുതിയ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് ഉറപ്പാണ്. ഗൗരിയമ്മയ്ക്കും സിപിഎമ്മിനും ഇതിന് മുന്‍പ് പറഞ്ഞ പലതും വിഴുങ്ങേണ്ടി വരുമെന്നതാണ് മറ്റൊരു പ്രശ്നം. സിപിഎമ്മും അഴിമതിയില്‍ നിന്ന് വിമുക്തമല്ലെന്നും പാര്‍ട്ടിയില്‍ ജാതി വിവേചനം നിലനില്‍ക്കുന്നതായും ഗൗരിയമ്മ കുറ്റപ്പെടുത്തിയിരുന്നു. മന്ത്രിയായിരുന്ന കാലയളവില്‍ ഗൗരിയമ്മയ്ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നത് സിപിഎമ്മിനുള്ളില്‍ നിന്നായിരുന്നു. കൂടാതെ സാമൂഹ്യനീതിയെന്ന ജെഎസ്എസിന്റെ സ്വത്വ രാഷ്ടീയത്തെ സിപിഎമ്മിന് അംഗീകരിക്കാനാകുമോയെന്നതും മറ്റൊരു പ്രശ്നം. എന്തിനാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് ഇതുവരെ തനിക്ക് അറിയില്ലെന്ന് ഗൗരിയമ്മ അടുത്തകാലം വരെ പറഞ്ഞിരുന്നു.
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം മുട്ടുകുത്തിയത് സിപിഎമ്മാണോ, ഗൗരിയമ്മയാണോയെന്ന് കാത്തിരുന്ന് കാണണം. നാല് രക്തസാക്ഷികളെയാണ് ജെഎസ്എസിന് സിപിഎം സമ്മാനിച്ചത്. കൂടാതെ സിപിഎം അക്രമത്തില്‍ ജീവച്ഛവമായവര്‍ നിരവധി. ഇതൊക്കെ മറന്നാണ് പുതിയ കൂട്ടുകെട്ടുകള്‍ പിറക്കുന്നത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ വേഗത്തിലാകുമെന്ന് ജെഎസ്എസിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: