തൃശൂര്‍: കാര്‍ഷിക സര്‍വ്വകലാശാലയില്‍ ഹൈക്കോടതി വിധി ലംഘിച്ച് അനധികൃത നിയമനത്തിന് നീക്കം. ലക്ഷങ്ങള്‍ കോഴ വാങ്ങി 250 ഓളം പേരെയാണ് തിരുകിക്കയറ്റാന്‍ നീക്കം നടക്കുന്നത്. കൃഷി മന്ത്രിയും ഉദ്യോഗസ്ഥരുമാണ് ഇതിന്റെ പിന്നിലെന്ന് ആരോപണം ഉയര്‍ന്നു.
സര്‍വ്വകലാശാലക്ക് അഞ്ച് കിലോമീറ്റര്‍ ചുറ്റള്ളവിലുള്ള ഇന്റര്‍വ്യു കഴിഞ്ഞ 1,009 പേരെ ഒഴിവാക്കിയാണ് പുതിയവരെ താത്കാലികമായി നിയമിക്കാനുള്ള അണിയറ നീക്കം നടക്കുന്നത്. കൃഷിപ്പണിക്കും മറ്റുമുള്ള അപേക്ഷകരില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ളവര്‍ ഉണ്ടെന്ന് പറയുന്നു. ഈ തസ്തികയില്‍ പത്താം ക്ലാസില്‍ കൂടുതല്‍ വിദ്യാഭ്യാസമുള്ളവരെ നിയമിക്കാന്‍ പാടില്ലെന്ന നിയമം കാറ്റില്‍ പറത്തിയാണ് ഉദ്യോഗസ്ഥരുടെ വേണ്ടപ്പെട്ടവരെ നിയമിക്കാന്‍ തിരക്കിട്ട ശ്രമം നടത്തുന്നത്. ലിസ്റ്റില്‍ ഇടം പിടിച്ചവരില്‍ തമിഴ്നാട് സ്വദേശികള്‍ വരെ കയറിക്കൂടിയിട്ടുണ്ടെന്ന് അറിയുന്നു.
താത്കാലിക തസ്തികയിലേക്ക് ഇവരെ നിയമിച്ച ശേഷം ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരെ പിന്നീട് സര്‍വ്വകലാശാലയിലെ മറ്റു വിഭാഗങ്ങളിലേക്ക് മാറ്റാനാണ് ശ്രമമെന്നും പറയുന്നു. ഈ വാഗ്ദാനം നല്കി ഒരോരുത്തരില്‍ നിന്നും നാലു ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങുന്നതായും ആരോപണം. ഓഫീസ് ജോലിക്കാരെയും നിര്‍മ്മാണ തൊഴിലാളികളെയും കര്‍ഷകത്തൊഴിലാളികളായി പരിഗണിച്ച് പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന എക്സിക്യൂട്ടീവ് കമ്മറ്റിയുടെ നിര്‍ദ്ദേശം മറികടന്ന് സര്‍വ്വകലാശാല പല വേണ്ടപ്പെട്ടവര്‍ക്കും ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി. മണ്ണുത്തി അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷന്, മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്റര്‍, വെള്ളാനിക്കര ഇന്‍സ്ട്രക്ഷണല്‍ ഫാം, വെള്ളാനിക്കര സെന്‍ട്രല്‍ നഴ്സറി തുടങ്ങിയ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഉദ്യോഗസ്ഥ മേധാവികള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
മണ്ണുത്തി അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷനില്‍ വാഹന ഡ്രൈവര്‍, ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം തൊഴിലാളിയായി ജോലിയെടുത്തുവെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. ഈ സ്ഥാപനത്തില്‍ നിന്നും 120 പേരാണ് പുതിയ ലിസ്റ്റില്‍ കയറിക്കൂടിയത്. ഇതില്‍ 60 ശതമാനം പേരും ഇവിടെയുള്ള ഭക്ഷ്യസുരക്ഷാസേന എന്ന പരിശീലന പരിപാടിയിലെ അംഗങ്ങളാണ്.
സര്‍വ്വകലാശാല തൊഴിലാളി നിയമനത്തിനായി പുറപ്പെടുവിച്ചിരിക്കുന്ന വിജ്ഞാപനം തന്നെ ക്രമവിരുദ്ധമാണെന്ന് പറയുന്നു. കൃഷിപ്പണി നടക്കാത്ത എഞ്ചിനീയറിങ് ഡിവിഷനുകള്‍, സെന്‍ട്രല്‍ ലൈബ്രറി, സെന്‍ട്രല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട്, കോ-ഓപ്പറേഷന് ആന്‍ഡ് ബാങ്കിങ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലും കര്‍ഷകത്തൊഴിലാളികളെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതി ഇല്ലാതെ ഈ കേന്ദ്രങ്ങളില്‍ തൊഴിലാളി നിയമനത്തിന് അപേക്ഷ ക്ഷണിച്ചതിനു പിന്നില്‍ വന്‍ അഴിമതിയുള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൃഷിഫാം ഇല്ലാത്ത മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ തമിഴ്നാട്ടുകാരനും ഓഫീസ് ജോലിക്കാര്‍ക്കും പരിചയ സര്‍ട്ടിഫിക്കറ്റ് നല്കി.
വെള്ളാനിക്കര പ്ലാന്റ് പ്രൊപഗേഷന്‍ ആന്‍ഡ് നഴ്സറി മാനേജ്മെന്റ് യൂണിറ്റില്‍ ഇടതു സര്‍ക്കാര്‍ ഒന്നാംഘട്ട അബാര്‍ഡ് പദ്ധതിയിലെ നൂറോളം പേരെ അനധികൃതമായി തൊഴിലാളികളായി നിയമിച്ചിരുന്നു. ഇവിടെ വീണ്ടും യാതൊരു പരിശോധനയും നടത്താതെ ആറു മാസത്തിലധികം ജോലി ചെയ്തുവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണ്. ഇപ്പോള്‍ തന്നെ 300 കോടിയോളം രൂപയുടെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സര്‍വ്വകലാശാലയെ കുടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് പുതിയ നിയമനങ്ങള്‍. കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടക്കുന്ന അനധികൃത നിയമനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് ടി. ചന്ദ്രശേഖരനും ജില്ലാ പ്രസിഡന്റ് എ. നാഗേഷും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: