അദ്ദു (മാലിദ്വീപ്): മുംബൈ ഭീകരാക്രമണ (26/11)ക്കേസിലെ മുഖ്യപ്രതി അജ്മല്‍ കസബ് ഭീകരനാണെന്നും അയാളെ തൂക്കിക്കൊല്ലണമെന്നും പാക്കിസ്ഥാന് വ്യക്തമാക്കി. സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇവിടെയെത്തിയ പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക്കാണ് കസബിന്റെ കാര്യത്തില്‍ പാക്കിസ്ഥാന് മുമ്പെടുത്തിരുന്ന പ്രകോപനപരമായ നിലപാടുകള്‍ തിരുത്തിക്കൊണ്ടുള്ള പ്രസ്താവന നടത്തിയത്.
കസബ് ഭീകരപ്രവര്ത്തകന് തന്നെയാണെന്നും ഇയാള്‍ക്ക് പാക് ഭരണകൂടത്തിന്റെ പിന്തുണയില്ലെന്നും മാലിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കസബിനെയും അയാളുടെ കൂട്ടാളികളെയും വെറുതെ വിടരുത്. സംഝോത എക്സ്പ്രസ് ആക്രമിച്ചവരെയും വധശിക്ഷക്ക് വിധേയരാക്കണം. പാക്കിസ്ഥാനില്‍ കഴിയുന്ന മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളുടെ കാര്യം പരാമര്‍ശിക്കവെ നിര്‍ദ്ദിഷ്ട പാക്കിസ്ഥാനി ജുഡീഷ്യല്‍ കമ്മീഷന് ഇന്ത്യയിലെത്തുന്നതോടെ ഇവരുടെ വിചാരണ ത്വരിതഗതയിലാക്കാന് കഴിയുമെന്ന് മാലിക്ക് പറഞ്ഞു. 26/11 സംഭവത്തില്‍ പാക്കിസ്ഥാന്റെ പങ്കുസംബന്ധിച്ച് വിശ്വസനീയമായ തെളിവുകള്‍ ജുഡീഷ്യല്‍ കമ്മീഷന് കിട്ടിയാല്‍ തന്റെ രാജ്യത്തുള്ള പ്രതികളുടെ പ്രോസിക്യൂഷന് നടപടികള്‍ സുഗമമാക്കുമെന്ന് പാക് ആഭ്യന്തര മന്ത്രി അവകാശപ്പെട്ടു. കമ്മീഷന് ഇന്ത്യയില്‍ എത്തിക്കഴിഞ്ഞാല്‍ അതിന്റെ കണ്ടെത്തലുകള്‍ പാക്കിസ്ഥാനില്‍ നടക്കുന്ന ജുഡീഷ്യല്‍ പ്രക്രിയകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചശേഷം തൃപ്തികരമായ പ്രസ്താവന ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യല്‍ കമ്മീഷന് എത്രനാള്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്ന ചോദ്യത്തിന് ‘അവരെ നിങ്ങള്‍ക്ക് അതിഥികളായി അംഗീകരിക്കാന്‍ കഴിയുന്നിടത്തോളം’ എന്നായിരുന്നു പാക് മന്ത്രിയുടെ മറുപടി. കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടുന്നതോടെ വിചാരണ പൂര്‍ത്തിയാകും. ഇതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ല. ജമാഅത്ത് ഉദ്ദവ നേതാവും കൊടുംഭീകരനുമായ ഹഫീസ് സയീദിനെ മോചിപ്പിച്ച കാര്യം പരാമര്‍ശിക്കവെ, പാക്കിസ്ഥാനിലെ പരമോന്നത കോടതി ജാമ്യം നല്കിയ ഹഫീസിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മാലിക്ക് പറഞ്ഞു. നിരോധിക്കപ്പെട്ട ഭീകരസംഘടനകളുടെ പട്ടിക ഈദിന് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ജമാഅത്ത് ഉദ്ദവ ഭീകരപ്രസ്ഥാനമാണെന്ന് സ്ഥാപിക്കാന്‍ തക്ക വിശ്വസനീയ തെളിവുകള്‍ കിട്ടിയില്ലെന്ന് മാലിക്ക് അവകാശപ്പെട്ടു. 26/11 മുംബൈ ഭീകരാക്രമണത്തില്‍ ജമാഅത്ത് ഉദ്ദവ ഉള്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ ഭീകരാക്രമണക്കേസില്‍ കസബിനെ വധശിക്ഷക്ക് വിധിച്ചുവെങ്കിലും ശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. വധശിക്ഷ ഒഴിവാക്കണമെന്ന കസബിന്റെ അപേക്ഷയില്‍ സുപ്രീംകോടതി മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു. 2 012 ജനുവരി 31 മുതല്‍ കസബിന്റെ കേസ് പതിവായി കേള്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കസബിന്റെ ഹര്‍ജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് സമയപരിധി നല്‍കിയിട്ടുമില്ല. കിരാതമായ അതിക്രമങ്ങള്‍ കാട്ടിയ കസബ് ദയ അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീംകോടതി കേസിന് പ്രാധാന്യം നല്കി പരിഗണിക്കണമെന്നും നിര്‍ദ്ദേശിച്ചു.
26/11 കേസിലെ ഏക പ്രതിയായ കസബ് ജയില്‍ അധികൃതര്‍ വഴിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന്, ഈ കേസില്‍ കോടതിയെ സഹായിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന് രാജു രാമചന്ദ്രനെ നിയമിക്കുകയും ചെയ്തു. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയും ക്രൂരമായ ആക്രമണം നടത്തുകയും ചെയ്ത കസബിന് വധശിക്ഷ വിധിച്ചുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് കഴിഞ്ഞ ഫെബ്രുവരി 21നാണ് ബോംബെ ഹൈക്കോടതി ശരിവച്ചത്. ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരായ യുദ്ധം, കൊലപാതകം, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിന്റെ വിവിധ വകുപ്പുകള്‍ തുടങ്ങിയവ പ്രകാരമാണ് കസബിന്റെ വധശിക്ഷ ശരിവച്ചത്. ആയുധനിയമം, സ്ഫോടകവസ്തു നിയമം, ഫോറിനേഴ്സ് ആക്ട്, പാസ്പോര്‍ട്ട് ആക്ട്, റെയില്‍വേ ആക്ട് തുടങ്ങിയവപ്രകാരവും കസബിനെതിരെ നടപടികളെടുത്തിരുന്നു.
കറാച്ചിയില്‍ നിന്ന് കടല്‍മാര്‍ഗ്ഗം 2008 നവംബര്‍ 26ന് രാത്രി തെക്കന്‍ മുംബൈയിലെ ബുധവാര്‍ പാര്‍ക്കില്‍ ഇറങ്ങിയ കസബും ഒന്‍പത് കൂട്ടാളികളും പിന്നീട് മുംബൈ നഗരത്തില്‍ മണിക്കൂറുകളോളം അഴിഞ്ഞാടുകയായിരുന്നു. വെടിവെപ്പില്‍ 200ഓളം പേര് കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: