ന്യൂദല്‍ഹി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് രാജി വച്ച ജിതേന്ദ്ര തോമറിന് പകരം ജലബോര്‍ഡ് ഉപാദ്ധ്യക്ഷനും യുവ എം.എല്‍.എയുമായ കപില്‍ മിശ്ര(34)യെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പുതിയ നിയമ മന്ത്രിയായി നിയമിച്ചു. ചാന്ദ്നി ചൗക്കില്‍ നിന്നുള്ള എം.എല്‍.എ അല്‍ക ലാംബ, മുന്‍ നിയമമന്ത്രി സോമനാഥ് ഭാരതി, നജഫ്ഗഡില്‍ നിന്നുള്ള എം.എല്‍.എയായ കൈലാഷ് ഗഹ്ലോട്ട് എന്നിവരാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മറ്റുള്ളവര്‍.
കര്‍വാള്‍ നഗറില്‍ നിന്ന് 44,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ആദ്യമായി നിയമസഭയിലെത്തിയ മിശ്ര, ഫെബ്രുവരിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ മന്ത്രി ആവുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തെ ജലബോര്‍ഡിന്റെ ഉപാദ്ധ്യക്ഷനാക്കുകയായിരുന്നു. കേജ്രിവാളിന്റെ അടുത്ത അനുയായി അറിയപ്പെടുന്ന കപില്‍ മിശ്ര, ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ പ്രസ്ഥാനത്തിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. വിമത നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും എ.എ.പി നേതൃത്വത്തിനെതിരെ രംഗത്ത് വന്നപ്പോള്‍, മുഖ്യമന്ത്രി കേജ്രിവാളിന് അനുകൂലമായ ഒപ്പുശേഖരണത്തിന് മുന്നിട്ടിറങ്ങിയതും മിശ്രയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: