തൃശൂര്‍ : മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ. അതിവേഗ കോടതി ജഡ്ജി കെ.രവീന്ദ്രബാബുവാണ് ചരിത്രത്തില്‍ തന്നെ ഇടം നേടുന്ന പ്രഖ്യാപനം നടത്തിയത്. ഇന്നലെ ജഡ്ജി കെ.രവീന്ദ്രബാബു പ്രസ്താവിച്ചത് കോടതി നടപടികള്‍ ആരംഭിച്ച ആദ്യം പരിഗണിച്ചത് സൗമ്യവധക്കേസ് ആയിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഗോവിന്ദച്ചാമി സ്ത്രീസമൂഹത്തിന് ഭീഷണിയാണെന്നും യാതൊരു തരത്തിലുള്ള ഇളവും ഇയാള്‍ അര്‍ഹിക്കുന്നില്ലെന്നും വിധിന്യായം പുറപ്പെടുവിച്ച് ജഡ്ജി പറഞ്ഞു.
പല അവസരമുണ്ടായിട്ടും തെറ്റ് തിരുത്താന്‍ തയ്യാറാവാതിരുന്ന പ്രതിയുടേത് ആസൂത്രിത ശ്രമം തന്നെയായിരുന്നുവെന്നും കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം തന്നെയാണെന്നും അതുകൊണ്ട് പരമാവധി ശിക്ഷ നല്‍കുകയാണെന്നും ജഡ്ജി വ്യക്തമാക്കി.
വകുപ്പ് 302 അനുസരിച്ചാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. നൂറ്റാണ്ടിലെ അപൂര്‍വ്വ ദിനമായി കണക്കാക്കിയ ഇന്നത്തെ സൗമ്യവധക്കേസിലെ വിധിയെ ആകാംഷയോടെയും സൗമ്യക്കുവേണ്ടിയുള്ള നിറഞ്ഞ പ്രാര്‍ത്ഥനയോടെയാണ് കേരള മനസ് കാത്തിരുന്നത്. ക്രൂരമായ ചെയ്തികളില്‍ മരണം വരെ തൂക്കിക്കൊല്ലുന്നതിനും, 394, 397, 474 വകുപ്പുകളനുസരിച്ച് ഏഴ് വര്‍ഷം , മൂന്ന് വര്‍ഷം, ആറ് മാസം എന്നിങ്ങനെ തടവ് ശിക്ഷകളും ഒരു ലക്ഷം, ആയിരം രൂപ, അഞ്ഞൂറ് രൂപ എന്നിങ്ങനെ പിഴയും കോടതി ഗോവിന്ദച്ചാമിക്കെതിരെ വിധിച്ചു.
ഇയാളില്‍ നിന്നും ഈടാക്കുന്ന നഷ്ടപരിഹാര തുക കോടതി ചെലവുകളിലേക്കും സൗമ്യയുടെ കുടുംബത്തിനും നല്‍കുന്നതിനും കോടതി നിര്‍ദ്ദേശിച്ചു. കേരളത്തിലെ അപൂര്വ്വകേസുകളുടെ ചരിത്രത്തിലേക്കാണ് സൗമ്യവധക്കേസിലെ വിധി ഇടം നേടുന്നത്. ഗോവിന്ദച്ചാമിയെ കുറ്റക്കാരനാണെന്ന് കഴിഞ്ഞ മാസം 31ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിയെ കുറ്റക്കാരനെന്ന് വിധിച്ച ശേഷം തെളിവുകളുടെ സ്ഥിരീകരണത്തിന് വീണ്ടും വിസ്താരം നടത്തിയെന്ന അപൂര്‍വ്വതയും സൗമ്യവധക്കേസിലുണ്ടായി. ബലാല്‍സംഗവും കൊലപാതകവുമടക്കം അഞ്ച് വകുപ്പുകള്‍ ചേര്‍ത്താണ് ഗോവിന്ദച്ചാമിക്കെതിരെയുള്ള കുറ്റാരോപണവും ക്രിമിനല്‍ പശ്ചാത്തലവും കോടതി സ്ഥിരീകരിച്ചത്. പ്രതി ചെയ്ത കുറ്റത്തിന്റെ തീവ്രതയില്‍ വധശിക്ഷയില്‍ കുറഞ്ഞതൊന്നും നല്‍കരുതെന്ന ആവശ്യമാണ് പ്രോസിക്യൂഷന് കോടതിക്ക് മുന്നില്‍ തെളിവുകളോടെ ആവശ്യപ്പെട്ടത്.
കേസിന്റെ വിധി വരുന്ന നാളിന്റെ സവിശേഷത പോലെ തന്നെയാണ് സൗമ്യവധക്കേസിലെ നാള് വഴിയും. ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് എറണാകുളത്ത് നിന്നും ഷൊര്‍ണൂരിലേക്കുള്ള യാത്രക്കിടയിലാണ് വള്ളത്തോള്‍ നഗര്‍ സ്റ്റേഷന് സമീപത്ത് വെച്ച് ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ചത്്. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ആറിന് മരിച്ചു. സംഭവത്തില്‍ അതി വേഗത്തിലായിരുന്നു പോലീസിന്റെ അന്വേഷണം. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും മാധ്യമങ്ങളുടെ ഇടപെടല്‍ അന്വേഷണത്തെ ത്വരിതപ്പെടുത്തി.
സൗമ്യ മരിച്ച രണ്ടാം നാളില്‍ ഗോവിന്ദച്ചാമിയെ പോലീസ് പിടികൂടി. അന്വേഷണം പൂര്‍ത്തിയാക്കി ഏപ്രില്‍ 18ന് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രം പരിശോധന പൂര്‍ത്തിയാക്കി കോടതി വാദം ആരംഭിച്ചു. ഗോവിന്ദച്ചാമിക്ക് വേണ്ടി മുംബൈയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന് അഡ്വ. ആളൂര്‍ കോടതിയില്‍ ഹാജരായി. ഇതിനിടയില്‍ കേസില്‍ നിന്നും പിന്മാറാനുള്ള സമ്മര്‍ദ്ദവുമായി ആകാശപ്പറവകള്‍ എന്ന സംഘടന സൗമ്യയുടെ കുടുംബത്തെ സമീപിച്ചു. സിറ്റിംഗിന് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അഡ്വ. ആളൂര്‍ ഗോവിന്ദച്ചാമിക്കുവേണ്ടി വക്കാലത്ത് ഏറ്റെടുത്തത് ദുരൂഹതയുണര്‍ത്തി.
വിസ്താര വേളയില്‍ പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകളും സാക്ഷിമൊഴികളും ഗോവിന്ദച്ചാമിക്കെതിരെയുള്ളതായി. വിചാരണ അവസാന ഘട്ടത്തിലെത്തിയിരിക്കെ പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം മെഡിക്കല്‍ കോളേജിലെ അസി. പോലീസ് സര്ജന് ഡോ. ഉന്മേഷിനെ വിസ്തരിച്ചു. മെഡിക്കല്‍ കോളേജിലെ വകുപ്പ് തല ശീതസമരത്തിന്റെ മറവില്‍ ഉന്മേഷ് പ്രതിക്ക് അനുകൂലമാവുന്ന മൊഴി നല്കിയതും വിവാദമായി. ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസും, പ്രമുഖ ക്രിമിനല്‍ അഭിഭാഷകരെ സ്വാധീനിക്കാനുള്ള കേന്ദ്രങ്ങളെ കുറിച്ചും സംശയങ്ങളുണ്ടായി. കള്ളമൊഴി നല്കിയ ഡോക്ടര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. തെളിവുകള്‍ ശക്തമായതിനാല്‍ ഗോവിന്ദച്ചാമി തന്നെ കുറ്റക്കാരനെന്ന് കോടതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: