മനുഷ്യന് അറിവുനേടാനുള്ള ഉപാധി അവന്റെ ജ്ഞാനേന്ദ്രിയങ്ങളാണ്. പക്ഷെ അവ പുറത്തേക്കു മാത്രം നോക്കാന്‍ കഴിവുള്ളവയും സുഖവസ്തുക്കളുടെ പിന്നാലെ പായുന്നവയും ആണ്. അവയ്ക്ക് പുറത്തുകാണുന്ന വസ്തുക്കളെ കാണാനേ ആവൂ. അങ്ങിനെയിരിക്കെ ചില ധീരന്മാര് അമൃതത്തിനെ അന്വേഷിച്ച് തന്റെ ഉള്ളിലേക്ക് ശ്രദ്ധ തിരിച്ചു. അവിടെ അവന് മനസ്സിനെയും ബുദ്ധിയെയും അഹംബോധത്തെയും സംസ്കാരം കൂട്ടിവെച്ചിട്ടുള്ള ചിത്തത്തെയും അതിശയത്തോടെ കണ്ടെത്തി. അതിനു പിന്നില്‍ അവയെയെല്ലാം പ്രവര്‍ത്തിപ്പിക്കുന്ന ചൈതന്യത്തെയും കണ്ടെത്തി. താനും ചൈതന്യവും ഒന്നാണെന്നും കണ്ടെത്തി. ഈ അവസ്ഥയെ അവന് യോഗം എന്നു വിളിച്ചു.
അപൂര്‍വരായ അത്തരക്കാര്‍ അവര്‍ക്കു കിട്ടിയ അറിവ് സഹജീവികള്‍ക്കു പകര്‍ന്നു. അങ്ങനെയാണ് വിവിധങ്ങളായ യോഗശാസ്ത്രഗ്രന്ഥങ്ങളുണ്ടായത്.
‘ശിവസംഹിത’ യോഗത്തെക്കുറിച്ചുള്ള ഒരു അടിസ്ഥാനഗ്രന്ഥമാണെന്ന് നിസ്സംശയം പറയാം. പരമയോഗിയായ ശിവന് ജിജ്ഞാസുവായ, തന്റെ ധര്‍മപത്നിയായ പാര്‍വതിക്ക് ഉപദേശിക്കുന്നതാണ് ശിവസംഹിത.
യോഗയിലും വേദാന്തത്തിലും പറയുന്നത് മനുഷ്യനില്‍ മൂന്നു ശരീരങ്ങള്‍ ഉണ്ടെന്നാണ് – സ്ഥൂലശരീരം, സൂക്ഷ്മശരീരം, കാരണശരീരം, സ്ഥൂലശരീരം അച്ഛനമ്മമാരുടെ മേളനത്തില്‍ നിന്നാണ് ലഭിക്കുന്നത്. സൂക്ഷ്മശരീരമാണ് സ്ഥൂലശരീരത്തിന് ഊര്‍ജ്ജം പകരുന്നത്. സൂക്ഷ്മശരീരത്തില്‍ ഏഴ് നാഡീകേന്ദ്രങ്ങള്‍ അഥവാ ചക്രങ്ങള്‍ ഉണ്ട്. അവയ്ക്കടിസ്ഥാനമായി, ശക്തി പകരാനായി കുണ്ഡലിനീശക്തിയുണ്ട്. സൂക്ഷ്മശരീരത്തിനും സൂക്ഷ്മമായി കാരണശരീരമിരിക്കുന്നു. അതില്‍ സത്വ-രജ-സ്തമോ ഗുണങ്ങള്‍ ഉറങ്ങിക്കിടക്കുന്നു.
മൂന്നു ശരീരങ്ങളും ചക്രങ്ങളിലൂടെ അഥവാ പ്രാണകേന്ദ്രങ്ങളിലൂടെയാണ് പ്രവര്‍ത്തനക്ഷമമാകുന്നത്.
പഞ്ചപ്രാണന്മാരും പഞ്ചഉപപ്രാണന്മാരും 72000 നാഡികളിലൂടെ പ്രവര്‍ത്തിക്കുന്നു. എല്ലാ നാഡികളുടെയും ഉത്ഭവസ്ഥാനം മൂലാധാരചക്രം തന്നെ. ആനന്ദമയകോശം കാരണശരീരത്തെ ഉള്‍ക്കൊള്ളുമ്പോള്‍ സൂക്ഷ്മശരീരത്തില്‍ വിജ്ഞാന-മന-പ്രാണമയകോശങ്ങളിരിക്കുന്നു. സ്ഥൂലശരീരം അന്നമയകോശമാണ്.
മനുഷ്യനില്‍ അനന്തശക്തി ഉറങ്ങിക്കിടക്കുന്നുണ്ട് – കുണ്ഡലിനീശക്തി. യോഗ ഇതിനെ ഉണര്‍ത്തി ഉയര്‍ത്തി സഹസ്രാരത്തിലെത്തിക്കുന്നു. അപ്പോഴാണ് മോക്ഷാവസ്ഥ സിദ്ധിക്കുന്നത്. ഇതിനായി പതഞ്ജലി മഹര്‍ഷി വളരെ ചിട്ടയോടെയുള്ള, വിജയം സുനിശ്ചിതമായ യോഗപദ്ധതി ആവിഷ്കരിച്ചു- അവയെ സമര്‍ഥമായി ചുരുക്കിയെഴുതി. സൂത്രരൂപത്തിലുള്ള ആ ദര്‍ശനം അഷ്ടാംഗയോഗത്തെ മുന്നില്‍ വെക്കുന്നു. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി. ഇവയിലൂടെ കടന്നുപോയാല്‍ ജീവിതവിജയം നേടുമെന്നതിനു സംശയമില്ല.
പ്രാപ്യസ്ഥാനം എവിടെയും ഒന്നുതന്നെ. അതുകൊണ്ടുതന്നെ ശിവസംഹിതയിലും വിവരിച്ചിരിക്കുന്നത് സമാനമായ യോഗം തന്നെ. ശിവസംഹിതയെ ഹഠയോഗമെന്നും, രാജയോഗമെന്നും തന്ത്രമെന്നും ഒക്കെ വിളിക്കുന്നവരുണ്ട്. ഇതില്‍ ആസനങ്ങളും മുദ്രകളും ഒക്കെ കൊടുത്തിട്ടുണ്ട്.
ശിവസംഹിതയില്‍ അഞ്ച് അധ്യായങ്ങളാണുള്ളത് – ലയപ്രകരണം, തത്വജ്ഞാനം, പരിശീലനം, മുദ്രാജ്ഞാനം, രാജയോഗം എന്നിങ്ങനെ. ഒന്നാംപടലം യോഗശാസ്ത്രത്തെപ്പറ്റിയുള്ള പല അഭിപ്രായങ്ങളില്‍ തുടങ്ങുന്നു. കര്മകാണ്ഡത്തെയും ജ്ഞാനകാണ്ഡത്തെയും പരാമര്‍ശിച്ചുകൊണ്ട് പ്രപഞ്ചത്തിന്റെ അദ്വൈതദര്ശനത്തിലേക്കു കടക്കുന്നു.
ജഗന്മിഥ്യാത്വം, വിക്ഷേപാവരണശക്തികളുടെ സ്വാധീനം, അന്നമയാദി പഞ്ചകോശങ്ങളുടെ വിവരണം – ഇങ്ങനെ ഒന്നൊന്നായി ഒരു ജിജ്ഞാസുവിനു വേണ്ടതൊക്കെ തൊട്ടുപോകുന്നു ഒന്നാമധ്യായം.
താരതമ്യേന ചെറുതാണ് രണ്ടാമധ്യായം. പിണ്ഡാണ്ഡത്തിലേയും ബ്രഹ്മാണ്ഡത്തിലേയും സമാനതയില്‍ തുടങ്ങുന്നു. നാഡികളെപ്പറ്റിയും അവയുടെ സ്ഥാനം, പ്രവര്‍ത്തനം എന്നിവയെപ്പറ്റിയും പ്രാണായാമത്തിലൂടെ ഷഡാധാരപത്മത്തില് പുരോഗമിച്ച് ആത്മജ്ഞാനത്തിലേക്ക് എത്തുന്നതിനെയും വിവരിക്കുന്നു. വാസനാക്ഷയത്തിലൂടെയുള്ള ആത്മസാക്ഷാത്കാരത്തെ സിദ്ധാന്തിക്കുന്നു
മൂന്നാമത്തെ പടലമായ പരിശീലനത്തില്‍ പ്രധാനപ്പെട്ട നാലാസനങ്ങളുടെ പരിശീലനം വിവരിച്ചിരിക്കുന്നു. പ്രാണായാമത്തിലെ നാലുഘട്ടങ്ങള്‍ – ആരംഭം, ഘടാവസ്ഥ, പരിചയാവസ്ഥ, നിഷ്പത്തി എന്നിവയും വിവരിച്ചിട്ടുണ്ട്.
നാലാമധ്യായത്തില് 10 മുദ്രകളാണ് ചര്‍ച്ചാവിഷയം. മഹാമുദ്ര, മഹാബന്ധം, മഹാവേധം, ഖേചരി, ജാലന്ധരബന്ധം, മൂലബന്ധം, വിപരീതകരണി, ഉഡ്യാണബന്ധം, വജ്രോളി, ശക്തിചാലനം, എന്നിവയാണ് ദശമുദ്രകള്‍. ചില പുസ്തകങ്ങളില്‍ വജ്രോളിമുദ്ര വിട്ടുകളഞ്ഞിട്ടുണ്ട്. ശാസ്ത്രത്തിന്റെ ഭാഗമായതിനാല്‍ ഈ പുസ്തകതത്തില്‍ ഈ ഭാഗം ഒഴിവാക്കിയിട്ടില്ല.
അഞ്ചാമധ്യായം വളരെ വിപുലമായ അധ്യായമാണ്. യോഗപാതയിലെ തടസ്സങ്ങള്‍ നാലുതരം യോഗങ്ങള്‍, നാലുതരം സാധകര്‍, വിവിധതരം ധാരണകള്‍, ഷട്ചക്രങ്ങള്‍ , രാജയോഗം, നിഷ്കാമകര്‍മയോഗം, മന്ത്രസാധന മുതലായവ ഈ അധ്യായത്തില്‍ വിവരിച്ചിരിക്കുന്നു.
(പതഞ്ജലിയോഗ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന് (ജഥഠഞഇ പൈതൃക്) വേണ്ടി തയ്യാറാക്കിയ ‘യോഗവിജ്ഞാനം ശിവസംഹിത’ എന്ന പുസ്തകത്തിന്റെ അവതാരിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: