രാമന് ചോദിച്ചു. ജീവന് മുക്തന് ആകാശഗമനാദി സിദ്ധികളൊന്നും പത്ഥ്യമല്ലെന്നു പറഞ്ഞു. പിന്നെ അദ്ദേഹത്തിന്റെ മഹത്വമെന്താണ്?
വസിഷ്ഠന് പറഞ്ഞു. ജ്ഞാനിയുടെ ബുദ്ധി വിശ്വവിലക്ഷണമായ പ്രഭുത്വത്തില്‍ തന്നെ ദൃഡമായി ബന്ധിച്ചിരിക്കുന്നു. അതുകൊണ്ട് അവന് നിത്യതൃപ്തനും പ്രശാന്തഹൃദയനുമായി ആത്മാവില്‍ തന്നെ രമിക്കുന്നു. ആകാശഗമനാദികളെ അവന് തൃണതുല്യം അവഗണിക്കുന്നു. താമസമോ, താന്ത്രികമോ, മാന്ത്രികമോ ആയ സിദ്ധികൊണ്ട് ആകാശത്തില്‍ ധാരാളം സഞ്ചരിക്കാം.
അഷ്ടൈശ്വര്യ സിദ്ധികളും ഇത്തരക്കാര്‍ക്ക് ലഭിക്കാറുണ്ട്. അവ പ്രയത്ന സാദ്ധ്യങ്ങളാണ്. ആത്മതത്വജ്ഞാനി സര്വയത്നങ്ങളില് നിന്നും നിവര്‍ത്തിച്ചിരിക്കകൊണ്ട് സിദ്ധികളെ അഭിലഷിക്കുന്നില്ല അവന്റെ മനസ്സ് ഒന്നിലും ആസ്ഥയില്ലാതെ ഒന്നിനേയും സ്നേഹിക്കാതെ നിര്‍മ്മലമായിരിക്കുന്നു.
വര്ണ്ണാശ്രമാചാരാദികളോടു കൂടാതെ സംസാരരൂപമായ ചിരകാലഭ്രമം നീങ്ങി നിര്‍വൃതനായ ജ്ഞാനിയുടെ മുഖ്യലക്ഷണം കാമം, ക്രോധം, ലോഭം, മോഹം തുടങ്ങിയ ആപത്തുകള്‍ ദിനംപ്രതി നശിച്ചൊഴിയുമെന്നുള്ളതാണ് ഈശ്വരനില്‍ നിന്നും ഉണ്ടാകുന്ന അവരവരുടെ കര്‍മ്മങ്ങളുടെ ഫലമനുസരിച്ച് ജന്മാന്തരങ്ങളെ അനുഭവിക്കുന്നു. ആദിമകര്മ്മം അനന്തരകര്മ്മങ്ങള്ക്കും ആ കര്‍മ്മങ്ങള്‍ ജന്മാന്തരങ്ങള്‍ക്കും കാരണമായിത്തീരുന്നു. ജീവജാലങ്ങളെല്ലാം പരബ്രഹ്മത്തില്‍ നിന്നും അകാരണമായി ഉത്ഭവിക്കുന്ന സുഖദുഃഖങ്ങള്‍ക്ക് ഹേതുവാകുന്നത് അവരവരുടെ കര്‍മ്മഫലമാണ്. കര്‍മ്മങ്ങള്‍ക്കു കാരണം അജ്ഞാനമായ സങ്കല്പമാകുന്നു.
സങ്കല്പനിവര്ത്തിയാണ് മോക്ഷം. സങ്കല്പദശകളെയെല്ലാം ക്രമേണ അഭ്യാസത്താല്‍ പരിഹരിച്ച് ദൃശ്യദര്ശനബന്ധത്തില് സദാ വര്‍ത്തിക്കണം. ദൃശ്യമെന്നോ ദ്രാഷ്ടാവെന്നോ ഉള്ള ഭാവത്തെ സ്വീകരിക്കരുത്. സര്വ്വഭാവനകളേയും വിട്ടാല്‍ ശേഷിക്കുന്നതേതോ ആ തത്ത്വത്തോട് ഏകീഭവിക്കുക.
സാധുക്കള്‍ ഭൂതകാര്യങ്ങളോര്ത്ത് ദുഃഖിക്കുകയോ ഭാവിയെപ്പറ്റി ചിന്തിക്കുകയോ ചെയ്യാതെ അപ്പോഴപ്പോള്‍ സംഭവിക്കുന്നതിനെ ഉദാസീനമായി സ്വീകരിക്കുന്നു. തൃഷ്ണ, മദം, മോഹം, തുടങ്ങിയ ദുര്‍വൃത്തികള്‍ മനസ്സിനെ ബന്ധിക്കുന്ന പാശങ്ങളാണ്. വിദ്വാന് മനസ്സുകൊണ്ടുതന്നെ മനസ്സിനെ ഖണ്ഡിക്കാം. ജീവന് സ്ഥൂലം, സൂക്ഷ്മം പരം ഇങ്ങനെ മൂന്നു രൂപമുണ്ട്. ഇവയില്‍ സ്ഥൂല, സൂക്ഷ്മങ്ങളെ ഉപേക്ഷിച്ച് പരയായ രൂപത്തെ ഭജിക്കുക. ഭോഗങ്ങള്‍ക്കായി ഭ്രമിച്ചുഴലുന്ന ശരീരം ജീവന്റെ സുഖദുഃഖാനുഭവത്തിലും സ്ഥൂലരൂപമാണ്. സങ്കല്പത്താല് സംസാരത്തെ ഭാവന ചെയ്യുന്ന ചിത്തം സൂക്ഷ്മരൂപമാണ്. ആദ്യന്തരഹിതവും, സത്യവും, ചിന്മാത്രവും, നിര്വികല്പവുമായി വിളങ്ങുന്ന ജീവന്റെ ആദിരൂപമാണ് മൂന്നാമത്തേത്. ഇതാണ് വിശുദ്ധമായ തുര്യപദം.
യാതൊരു ചൈതന്യം അഹം, നാഹം, സത്ത്, അസത്ത് എന്നീ ഭാവനകളില്ലാതെ യാതൊന്നിലും സ്പര്‍ശമില്ലാതെ സ്വച്ഛമായി സ്ഥിതിചെയ്യുന്നുവോ അതാണ് തുര്യം. സമതയോടും സ്വച്ഛമായും ജീവന്മുക്തന് നടത്തുന്ന ലോകവ്യവഹാരത്തില്‍ അംഗീകൃതമായ സാക്ഷ്യാവസ്ഥയത്രേ ഇത്. ഇതില്‍ സങ്കല്പങ്ങളില്ലാത്തതുകൊണ്ട് അതിനെ സ്വപ്നമെന്നോ ജാഗ്രത്തെന്നോ പറഞ്ഞുകൂട.
ജഡാവസ്ഥയാകയാല് സുഷുപ്തവുമല്ല. വ്യവഹാര ദൃഷ്ട്യാ പ്രത്യക്ഷമായ ഈ ജഗത്ത് ശാന്തന്മാരും ആത്മജ്ഞാനികളുമായ സാധുക്കള്‍ക്ക് ബ്രഹ്മലീനമായി അനുഭവപ്പെടുന്ന അവസ്ഥയത്രെ തുര്യം. ജാഗ്രത്താകട്ടെ അജ്ഞാനികള്‍ക്ക് സ്ഥിരമായി തോന്നപ്പെടുന്നു. അഹങ്കാരകലനകള് നീങ്ങി സമഭാവനമായ മനസ്സ് നിര്‍വികാരമായി ഭവിച്ചാല്‍ തുര്യവസ്ഥയാണ്.
അല്ലയോ രാമാ ! ശാന്തവും അഗ്രിമവുമായ ബ്രഹ്മം മാത്രം സത്യം. അവിദ്യയും മായയും മായാകാര്യങ്ങളും അസത്യമാണ്. ഇങ്ങനെ പ്രപഞ്ചത്തെ തിരിസ്കരിച്ച് ബ്രഹ്മൈക സത്തയെസ്ഥാപിക്കുന്നതാണ് അദ്ധ്യാത്മ ശാസ്ത്രത്തിന്റെ രഹസ്യം സ്വസ്ഥവും പ്രശാന്തവും നിര്ഭേദപരിപൂര്ണ്ണവും സമഗ്ര ശക്തികളടങ്ങിയതും ബ്രഹ്മസംജ്ഞവുമായ ചിദാകാശത്തെ ശൂന്യമെന്നും വിജ്ഞാനമാത്രമെന്നും ഈ ശ്വരനെന്നും മറ്റും പലതായി പലരും ഘേഷിക്കുന്നു.
അതുകൊണ്ട് രാമാ നീ സര്‍വ്വവും ത്യജിച്ച് മഹാ മൗനിയായി നിര്‍വാണാവസ്ഥയില്‍ ലയിക്കുക മനനങ്ങളിലല്ലാതെ മനസ്സിനെ അടക്കി ആത്മാവിലൂന്നികൊണ്ട് പ്രശാന്തബുദ്ധിയോടെ കാതും കണ്ണും നാവും ഇല്ലാത്തവനെപ്പോലെ സര്‍വ്വദാ അന്തര്മുഖനയിരിക്കുക. ജാഗ്രത്തിലും സുഷുപ്തസ്ഥിതനായി കര്‍മ്മങ്ങള്‍ ചെയ്യുക-ചിത്തം ഉണ്ടായിരുന്നാല്‍ മഹാദുഃഖവും ഇല്ലാതായാല്‍ പരമ സുഖവും ലഭിക്കുന്നു. മനസ്സിനെ സന്തോഷിപ്പിക്കുന്നതോ ദുഃഖിപ്പിക്കുന്നതോ ആയി എന്തുകണ്ടാലും സമഭാവനയോടെ കല്ലുപോലെ ഇളകാതെ ഉറച്ചിരിക്കുക. ഇത്രയും ശീലിക്കാമെങ്കില് സംസാരത്തിന്റെ മറുകരയ്ക്ക് നിഷ്പ്രയാസം കടക്കാന്‍ കഴിയും.
.. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: