ഹൈദ്രാബാദ്: സത്യസായി ബാബ സ്വകാര്യമുറിയായി ഉപയോഗിച്ചിരുന്ന പുട്ടപര്‍ത്തിയിലെ പ്രശാന്തിനിലയത്തിലെ യജുര്‍ മന്ദിരം തുറന്നു. സത്യസായി ബാബയുടെ വിയോഗത്തിനു ശേഷം അടഞ്ഞുകിടക്കുകയായിരുന്ന യജുര്‍ മന്ദിരം ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സാന്നിധ്യത്തിലാണ് സായിസെന്റര്‍ ട്രസ്റ്റ് അംഗങ്ങള്‍ തുറന്നത്.
ട്രസ്റ്റില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ച മുന്‍ ചീഫ് ജസ്റ്റീസ് പി. എന്‍ ഭഗവതിയും യജുര്‍ മന്ദിര്‍ തുറക്കുന്ന സമയത്ത് സന്നിഹിതനായിരുന്നു. രണ്ടു ദിവസം മുന്‍പാണു വസതി തുറക്കാന്‍ ട്രസ്റ്റ് തീരുമാനിച്ചത്. ബാബയുടെ അടുത്ത അനുയായി സത്യജിത്തിനു മാത്രമെ വസതിയുടെ ബയൊമെട്രിക് ലോക്ക് തുറക്കുവാന്‍ അറിയൂ. ബാബ ജീവിച്ചിരിക്കുമ്പോള്‍ യജുര്‍ മന്ദിറിലേക്കു കടക്കുവാനുള്ള അവകാശവും സത്യജിത്തിനു മാത്രമായിരുന്നു.
ബാബ ആശുപത്രിയിലായിരുന്നപ്പോള്‍ മന്ദിറിലെ വിലപ്പെട്ട സാധനങ്ങള്‍ കടത്തിക്കൊണ്ടു പോയെന്നു വിശ്വാസികളില്‍ ചിലര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ട്രസ്റ്റ് നിഷേധിച്ചു. മന്ദിറില്‍ നിന്നു ലഭിച്ച വസ്തുക്കളുടെ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.
ബാബയ്ക്ക് ഭക്തര്‍ സംഭാവനയായി നല്കിയ കോടിക്കണക്കിന് രൂപവിലമതിക്കുന്ന സ്വത്ത് വകകള്‍ യജൂര് മന്ദിറില്‍ ഉണ്ടെന്നാണ് അഭ്യൂഹം. വിലമതിക്കാനാകാത്ത സ്വത്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലമായതിനാല്‍ യജുര്‍ മന്ദിര്‍ തുറക്കുന്നത് സര്‍ക്കാരിന്റെയും അനുയായികളുടെയും സാന്നിധ്യത്തിലായിരിക്കണമെന്ന് സായിഭക്തര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: