കോഴിക്കോട്: ക്ഷേത്രമുറ്റത്ത് സിഐയുടെ നേതൃത്വത്തില്‍ അതിക്രമം, സ്ത്രീകളടക്കമുള്ള ഭക്തജനങ്ങള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ്. മാവൂര്‍ കല്‍ച്ചിറ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലാണ് ഇന്നലെ രാവിലെ 10 മണിയോടെ പോലീസ് ഭീകരത നടമാടിയത്. ക്ഷേത്രം പിടിച്ചെടുക്കാനുള്ള അധികൃതരുടെ നീക്കത്തെ തുടര്‍ന്നാണ് പോലീസ് അക്രമം നടത്തിയത്. കോഴിക്കോട് നോര്‍ത്ത് എ.സി. ജോസി ചെറിയാന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘമാണ് നാമജപത്തിലേര്പ്പെട്ട സ്ത്രീകളടക്കമുള്ള ഭക്തജനങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചത്. ക്ഷേത്രം ഏറ്റെടുക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു.
കഴിഞ്ഞ 40 വര്‍ഷമായി ഭക്തജനങ്ങളുടെ നേതൃത്വത്തിലുള്ള ക്ഷേത്രസരക്ഷണസമിതിയാണ് ക്ഷേത്രഭരണം നിര്‍വ്വഹിക്കുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്ഷേത്രഭരണം ഏറ്റെടുക്കാന്‍ ഇന്നലെ വന്‍ പോലീസ് സന്നാഹത്തോടെ ക്ഷേത്രത്തിലെത്തിയത്. നാമജപത്തോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഭക്തജനസംഘം ഈ നീക്കത്തെ എതിര്‍ത്തു. ഇതില്‍ രോഷാകുലരായ പോലീസ് ലാത്തിച്ചാര്‍ജ്ജ് അഴിച്ചുവിടുകയായിരുന്നു. ചേവായൂര്‍ സിഐ സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ ക്ഷേത്രമുറ്റത്ത് അതിക്രമിച്ച് കടന്ന പോലീസ് സംഘം ഭക്തജനങ്ങളെ തലങ്ങുംവിലങ്ങും മര്‍ദ്ദിച്ചു. ഷൂസ്ധരിച്ച് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കരുതെന്ന ആവശ്യം നിരാകരിച്ചായിരുന്നു മര്‍ദ്ദനം. ഇതിനിടെ സിഐ സന്തോഷ്കുമാറിനും പരിക്കേറ്റിട്ടുണ്ട്.
ക്ഷേത്ര ഓഫീസ് കയ്യേറുന്നതിനു വേണ്ടി വാതില്‍ ചവുട്ടിപ്പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പൂട്ട്പൊളിച്ച് പുതിയ പൂട്ടിട്ടാണ് പോലീസ് അരിശം തീര്‍ത്തത്. സംഭവമറിഞ്ഞ് പ്രദേശത്ത് കൂടുതല്‍ ഭക്തജനങ്ങള്‍ എത്തിയതോടെ പോലീസ് പിന്മാറുകയായിരുന്നു. പരിക്കേറ്റ ക്ഷേത്രസംരക്ഷണസമിതി കോഴിക്കോട് താലൂക്ക് സെക്രട്ടറി ഷീജ, മാതൃസമിതി അംഗം ഭവാനി എന്നിവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസിന്റെ പൂട്ട് ഭക്തജനങ്ങള്‍ എടുത്തുമാറ്റി പുതിയ പൂട്ടിട്ടു. ക്ഷേത്രമുറ്റത്ത് രക്തം വീണതിനെ തുടര്‍ന്ന് ശുദ്ധകലശം നടത്തിയതിന് ശേഷം മാത്രമേ പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കാനാവൂ എന്ന് ക്ഷേത്രസംരക്ഷണസമിതി ഭാരവാഹികള്‍ പറഞ്ഞു.
സംഭവമറിഞ്ഞ് ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, സംസ്ഥാന ജനറല്‍സെക്രട്ടറി കെ.എസ്. നാരായണന്, സംഘടനാസെക്രട്ടറി ടി.യു.മോഹനന്, സംസ്ഥാന കമ്മിറ്റി അംഗം രാമകൃഷ്ണന്, ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് ശശികമ്മട്ടേരി, സംഘടനാ സെക്രട്ടറി കെ.ഷൈനു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം: സ്വാമി അയ്യപ്പദാസ്
കോഴിക്കോട്: ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ കടന്ന് ഭക്തജനങ്ങളെ മര്‍ദ്ദിച്ച് രക്തപങ്കിലമാക്കിയ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാവൂര്‍ കല്‍ച്ചിറ നരസിംഹ ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ ബൂട്ടിട്ട് കടന്ന് ക്ഷേത്രാചാരങ്ങള്‍ ലംഘിക്കുകയാണ് പോലീസ് ചെയ്തത്. 40 വര്‍ഷം മുമ്പ് സമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ ഭക്തജനങ്ങള്‍ പുനരുദ്ധരിച്ച ക്ഷേത്രം, ക്ഷേത്രം നശിപ്പിച്ച ഊരാളന്മാര്ക്കോ ദേവസ്വം ബോര്‍ഡിനോ വിട്ടുകൊടുക്കില്ല. കോടതി നടപടികളെ നിയമപരമായി നേരിടും.പോലീസിന്റെ വഴിവിട്ട നടപടികളാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്.
ക്ഷേത്രധ്വംസനം നടത്തുകയും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരാണ് അക്രമത്തിന് തുടക്കമിട്ടത്. ക്ഷേത്രത്തിലെ ശുദ്ധികലശത്തിനാവിശ്യമായ മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 40 വര്‍ഷമായി ക്ഷേത്രഭരണം നടത്തുന്ന പ്രാദേശിക ഭക്തജനങ്ങളില്‍ നിന്നും ക്ഷേത്രം ഏറ്റെടുക്കാന്ക്ഷേത്രസംരക്ഷണ സമിതിയും ഹിന്ദുസംഘടനകളും ദേവസ്വംബോര്‍ഡിനെ അനുവദിക്കില്ല. തകര്‍ന്നു കിടക്കുന്ന ക്ഷേത്രം പുനരുദ്ധരിക്കപ്പെട്ടതിനുശേഷം ഏറ്റെടുക്കാന്‍ വരുന്നവരാണ് അക്രമകാരികള്‍.
ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും. വാര്‍ത്താസമ്മേള നത്തില്‍ ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. എസ്. നാരായണന് സംഘടനാ സെക്രട്ടറി ടി. യു മോഹനന്, ജില്ലാ വൈസ് പ്രസിഡന്റ് വി. നാരായണന് കുട്ടി, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ശശികമ്മട്ടേരി എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: