മട്ടാഞ്ചേരി: കൊച്ചി വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനലില്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ പ്രവര്‍ത്തന ഓഡിറ്റിന് ദുബായ് പോര്‍ട്ടിന്റെ വിലക്ക്. കേന്ദ്രസര്‍ക്കാരിന്റെ കംപ്ട്രോളര്‍ ആന്റ് ഒാഡിറ്റര്‍ ജനറലാണ് ഓഡിറ്റിംഗ് നിര്‍ദ്ദേശിച്ചത്. കേന്ദ്ര ഓഡിറ്റിംഗ് നടത്തുന്നതില്‍ തങ്ങള്‍ക്ക് താല്പര്യമില്ലെന്നും ഇത് കരാറില്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും വാദമുയര്‍ത്തിയാണ് ദുബായ് പോര്‍ട്ട് അധികൃതര്‍ ഓഡിറ്റിംഗ് വിലക്കിയത്.
പിപിപി അടിസ്ഥാനത്തിലുള്ള പൊതുപദ്ധതിക്ക് സിഎജി ഓഡിറ്റിംഗ് നടത്താമെന്നിരിക്കെ കൊച്ചി തുറമുഖ ട്രസ്റ്റുമായി കരാറുള്ള ഡിപി വേള്‍ഡ് ഓഡിറ്റ് വിലക്കുന്നത് ശരിയല്ല. 2011 ഫെബ്രുവരിയില്‍ പൂര്‍ണമായി കമ്മീഷനിംഗ് നടത്തിയ വല്ലാര്‍പാടം ടെര്‍മിനലിന്റെ പ്രവര്‍ത്തന മികവും പ്രവര്‍ത്തനരീതിയും ഇതുവരെ കേന്ദ്രസര്‍ക്കാര്‍ ഓഡിറ്റിംഗിന് വിധേയമാക്കിയിട്ടില്ല.
ദുബായ് പോള്‍ട്ട് വേള്‍ഡിന്റെ ടെര്‍മിനല്‍ പ്രവര്‍ത്തനത്തില്‍ കാര്യമായ നേട്ടമൊന്നും പ്രകടമായിട്ടില്ല. മാത്രമല്ല കരാറിന്റെ പേരില്‍ കോടികളാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചി തുറമുഖ ട്രസ്റ്റ് ചിലവിടുന്നത്. 2011 ല്‍ വല്ലാര്‍പാടത്ത് ടെര്‍മിനല്‍ കമ്മീഷന് ചെയ്തുവെങ്കിലും അന്താരാഷ്ട്ര നിലവാരത്തില്‍ ഇടപാടുകള്‍ നടത്തുന്ന ചരക്കും മദര്‍ഷിപ്പുകളുടെ വരവും കൊച്ചിക്ക് ഇനിയും വിദൂരമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വല്ലാര്‍പാടം ടെര്‍മിനലിന്റെ കരാര്‍ നിബന്ധനകള്‍ ഉയര്‍ത്തിക്കാട്ടി ഡിപി വേള്‍ഡ് ഒട്ടേറെ നേട്ടങ്ങളും ആനുകൂല്യങ്ങളും ഇതിനകം കൈപ്പറ്റിയിട്ടുണ്ട്. പ്രത്യേക സാമ്പത്തികമേഖല, കബോട്ടാഷ് ഇളവുകള്‍, കപ്പല്‍ചാല്‍ ഡ്രഡ്ജിംഗ്, താരിഫ് നിരക്കുകള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും. ഡിപി വേള്‍ഡ് നേതൃത്വത്തിലുള്ള വല്ലാര്‍പാടം ടെര്‍മിനല്‍ അതിന്റെ പ്രവര്‍ത്തനശേഷിയുടെ 60 ശതമാനത്തില്‍ താഴെ മാത്രമേ വിനിയോഗിക്കുന്നുള്ളൂവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇതുമൂലം കൊച്ചി തുറമുഖ ട്രസ്റ്റിന് ടെര്‍മിനലില്‍ നിന്നുള്ള ലാഭവിഹിതം ലഭ്യമാകുന്നുമില്ല. ചെലവുകള്‍ വര്‍ധിക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ വല്ലാര്‍പാടം ടെര്‍മിനല്‍ കരാര്‍ വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്നാവശ്യം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഷിപ്പിംഗ് മന്ത്രാലയം സിഎജി ഓഡിറ്റിംഗ് നടത്താന്‍ തീരുമാനിച്ചതെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: