കോഴിക്കോട്: സിഐഎസ്എഫ് ജവാന് വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് താല്കാലികമായി അടച്ച കരിപ്പൂര്‍ വിമാനത്താവളം തുറന്നു. ദമാമില്‍ നിന്നുമെത്തിയ എയര്‍ഇന്ത്യ വിമാനം കരിപ്പൂരില്‍ ഇറങ്ങി. നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ട ഷാര്‍ജ വിമാനവും കരിപ്പൂരിലെത്തി.
ബുധനാഴ്ച രാത്രിയിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരും സിഐഎസ്എഫ് ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഒരു സിഐഎസ്എഫ് ജവാന് കൊല്ലപ്പെട്ടത്. തുടര്‍ന്ന് കരിപ്പൂരില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിന് ജീവനക്കാര്‍ അനുവദിച്ചില്ല. ഫയര്‍എന്‍ജിനുകള്‍ റണ്‍വേയില്‍ നിര്‍ത്തിയിട്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചു.
ഇതിനിടെ, ഇന്‍ഡിഗോയുടെ മുംബൈ-കരിപ്പൂര്‍ വിമാനം ഇറങ്ങാനാകാതെ ആകാശത്ത് ഏറെ നേരം വട്ടമിട്ടുപറന്നു. ട്രാഫിക് കണ്ട്രോള് റൂമില്‍ നിന്നും വിമാനത്തിന് ഇറങ്ങാന്‍ അനുമതി ലഭിക്കാത്തതാണ് കാരണം. ഇന്‍ഡിഗോ വിമാനവും ഷാര്‍ജയില്‍ നിന്നുള്ള ഒരു വിമാനവും പിന്നീട് കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു.
അതീവ സുരക്ഷാമേഖലയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തെക്കുറിച്ച് കേന്ദ്ര-സംസ്ഥാന അന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: