കൊച്ചി: കൊച്ചി നഗരത്തിലെ ഓട്ടോറിക്ഷാത്തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. മീറ്ററിടാതെ ഓടിയ ഓട്ടോറിക്ഷകള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പരിശോധനയ്ക്കിടെ തൊഴിലാളികളെ പൊലീസ് മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് സമരം.
കൊച്ചി നഗരത്തിലെ ഓട്ടോറിക്ഷാത്തൊളിലാളികള് സവാരിക്ക് അധികതുക ഈടാക്കുന്നുവെന്നും മീറ്ററിടാതെ ഓടുന്നുവെന്നുമുള്ള പരാതി വ്യാപകമായതിനെത്തുടര്‍ന്ന് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പൊലീസ് പരിശോധന. വൈറ്റില ബൈപ്പാസിന് സമീപം മീറ്ററിടാതെ ഓടിയ തൊഴിലാളികളെ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കമായി.
പ്രതിഷേധിച്ച തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. വാക്കേറ്റവും ഉന്തും തള്ളുമായി. നാല്‍പ്പതോളം തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് മരട് പൊലീസ് സ്റ്റേഷനിലെത്തിയ ഐഎന്‍ടിയുസി ജില്ലാനേതാക്കളെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് സ്റ്റേഷനുമുമ്പിലും സംഘര്‍ഷമുണ്ടായി.
തുടര്‍ന്ന് എല്ലാ ട്രേഡ് യൂണിയനുകളുടേയും പ്രതിനിധികളും തൊഴിലാളികളുമെത്തി. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുംവരെ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി അനിശ്ചിതകാല പണിമുടക്ക് സമരം പ്രഖ്യാപിച്ചു.
മീറ്ററിടാതെ നിയമലംഘനം നടത്തിയതിനെതിരെ പൊലീസ് നടപടിയെടുത്താല്‍ അനിശ്ചിതകാലസമരം. കൂടാതെ നാളെ മരട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ചും സംയുക്തട്രേഡ് യൂണിയന് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: