കരിപ്പൂര്‍ (മലപ്പുറം): വെടിയേറ്റ് സിഐഎസ്എഫ് ജവാന് കൊല്ലപ്പെട്ട കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ പുറത്ത് സാധാരണ നിലയിലേക്കാകുന്നു. എന്നാല്‍, സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ഇരു വിഭാഗവും അമര്‍ഷത്തിലാണ്. നിര്‍ത്തിവെച്ച വിമാനസര്‍വീസ് വീണ്ടും തുടങ്ങി. ഇന്നലെ രാവിലെ 7.05 ഓടെയാണ് കരിപ്പൂരില്‍ വീണ്ടും ആദ്യ വിമാനമിറങ്ങിയത്.
സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി മുതല്‍ വിമാന സര്‍വ്വീസുകള്‍ തടസ്സപ്പെട്ടിരുന്നു. മൂന്നു വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചിവിട്ടിരുന്നു. കൂടുതല്‍ സംസ്ഥാന പോലീസിനെ വിന്യസിച്ചാണ് സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമാക്കിയത്.
ജവാന് കൊല്ലപ്പെട്ട സാഹചര്യത്തില്‍ കണ്ടാലറിയാവുന്ന 15 ഓളം പേര്‍ക്കെതിരെ 302 വകുപ്പു പ്രകാരം കൊലപാതകത്തിന് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. സംഭവം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ പ്രതികള്‍ ആരെന്ന് തിരിച്ചറിയാന്‍ സാധിക്കുകയുള്ളു എന്നും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളു എന്നും കൊണ്ടോട്ടി സിഐ സന്തോഷ് അറിയിച്ചു.
സിഐഎസ്എഫ് കമാന്‍ഡോ സംഘത്തിന്റെ ഉന്നത ഉദ്യോഗസ്ഥരും, എയര്‍പോര്‍ട്ട് അഥോറിറ്റി ഉന്നത ഉദ്യോഗസ്ഥരും, എഡിജിപി, മലപ്പുറം പോലീസ് മേധാവി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വിമാനത്താവളത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ എയര്‍േപാര്‍ട്ട് സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ജവാന് ജയ്പാല് യാദവ്(49) ആണ് വെടികൊണ്ടു മരിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ്.
പരിക്കേറ്റ സിഐഎസ്എഫ് സബ് ഇന്‍സ്പെക്ടര്‍ രാജസ്ഥാന് സദേശി സീതാറാം ചൗധരി(33), എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരായ അണ്ണി, അജീഷ് എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ജയ്പാല് യാദവിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
വിമാനത്താവള അതോറിറ്റി ജീവനക്കാരും സിഐഎസ്എഫ് ജീവനക്കാരും തമ്മില്‍ നാളുകളായി ഉണ്ടായിരുന്ന ആര്‍ക്കാണ് അധികാരമെന്ന തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലും വെടിവെപ്പിലും കലാശിച്ചത്. പ്രത്യേക സുരക്ഷാ സേനയായ സിഐഎസ്എഫിനായിരുന്നു വിമാനത്താവളത്തിലെ സുരക്ഷാചുമതല. വിമാനത്താവള അതോറിറ്റി ജീവനക്കാരെ സുരക്ഷയുടെ ഭാഗമായി സിഐഎസ്എഫ് ജവാന്മാര് ദേഹപരിശോധന നടത്തുന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കം നിലനിന്നിരുന്നത്.
എയര്‍പോര്‍ട്ട് ഫയര്‍ഫോഴ്സ് വിഭാഗം ജീവനക്കാരനായ സണ്ണി തോമസിനെ ദേഹപരിശോധന നടത്തിയതാണ് സംഘര്‍ഷം ഉടലെടുക്കാന്‍ കാരണം. ദേഹപരിശോധന അതിരുകടക്കുന്നുവെന്നാരോപിച്ച് അതോറിറ്റി ജീവനക്കാരും സിഐഎസ്എഫ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാകുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയുമായിരുന്നു. സംഘര്ഷത്തെതുടര്ന്ന വെടിയേറ്റ ജവാന്റെ ശരീരം അരമണിക്കൂറോളം സംഭവ സ്ഥലത്തുതന്നെ കിടന്നു.
എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും വ്യോമയാന മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംഘര്‍ഷത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകള്‍ വിലയിരുത്തി. സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥര്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഉേദ്യാഗസ്ഥര്‍ എന്നിവരുമായി എയര്‍പ്പോര്‍ട്ട് ഡയറക്ടര്‍ ചര്‍ച്ച നടത്തി. നിലവില്‍ സിഐഎസ്എഫിന് തന്നെയാണ് വിമാനത്താവളത്തിന്റ സുരക്ഷാ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: