ആലപ്പുഴ: അറുപത്തിയൊന്നു ദിവസത്തെ ട്രോളിങ് നിരോധനം കേരള തീരത്ത് അട്ടിമറിക്കുന്നതിന് നേതൃത്വം നല്കിയ സംസ്ഥാന സര്‍ക്കാരിനും പരമ്പരാഗത മത്സ്യബന്ധനം എന്നതിന്റെ നിര്‍വചനം വ്യക്തമായി അറിയില്ല. വള്ളത്തില്‍ മത്സ്യബന്ധനം നടത്തുന്നവരെയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മാറിയ കാലഘട്ടത്തില്‍ പരമ്പരാഗത മത്സ്യബന്ധനത്തിന്റെ നിര്‍വചനം തന്നെ മാറി.
കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാരിന്റെ ട്രോളിങ് നിരോധനത്തിന് മുന്നോടിയായി ആലപ്പുഴയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ അവ്യക്തത മറനീക്കിയത്. ഈ സാഹചര്യത്തില്‍ പരമ്പരാഗത മത്സ്യബന്ധനത്തിന് നിര്‍വചനം നല്കാന് കമ്മീഷന് രൂപവത്കരിക്കണമെന്ന് സര്‍ക്കാരിനോട് യോഗം ശുപാര്‍ശ ചെയ്യുകയായിരുന്നു. പരമ്പരാഗത മത്സ്യബന്ധനത്തെ കുറിച്ച് വിവിധ സംഘടനകള്‍ തമ്മിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലും വ്യത്യസ്ത അഭിപ്രായം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ഈ തീരുമാനം.
വള്ളത്തിന്റെ വലുപ്പം, എന്‍ജിന്റെ ശക്തി, വലയുടെ സ്വഭാവം എന്നിവ പരിഗണിക്കുമ്പോള്‍ പലപ്പോഴും ബോട്ടുകളേക്കാള്‍ നാശം വിതയ്ക്കുന്നതാണ് പരമ്പരാഗതമെന്ന നിലവിലെ നിര്‍വചനത്തില്‍പ്പെടുന്ന മത്സ്യബന്ധനമെന്ന് അഭിപ്രായമുയര്‍ന്നു. ശക്തിയേറിയ എന്ജിന് ഉപയോഗിച്ചുള്ള മീന്‍പിടിത്തം മത്സ്യബന്ധനത്തിന് കനത്ത നാശമാണ് വിതയ്ക്കുന്നത്.
മത്സ്യത്തൊഴിലാളി സ്നേഹം പറഞ്ഞ് നിയമത്തെ പോലും അട്ടിമറിച്ച സര്‍ക്കാര്‍ മണ്ണെണ്ണ പെര്‍മിറ്റിന് അര്‍ഹരായവരുടെ ലിസ്റ്റ് പോലും മാസങ്ങളായി പ്രസിദ്ധീകരിക്കാതെ തൊഴിലാളികളെ ദ്രോഹിക്കുകയാണെന്ന് പരാതികളുയരുന്നു.
പെര്‍മിറ്റിനുള്ള സംയുക്ത പരിശോധന കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തിയായിരുന്നു. മൂന്നു മാസമായിട്ടും ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തത് കരിഞ്ചന്തക്കാരെ സഹായിക്കാനാണെന്നും ആക്ഷേപമുയരുന്നു. ട്രോളിങ് നിരോധന കാലയളവിലാണ് വള്ളത്തില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് കാര്യമായ നേട്ടം ഉണ്ടാകാറുള്ളത്. മണ്ണെണ്ണയുടെ ആവശ്യകത വര്‍ദ്ധിക്കുന്നതും ഈ സീസണിലാണ്.
സര്‍ക്കാരിന്റെ അനാസ്ഥ കാരണം സ്വാഭാവികമായി മത്സ്യത്തൊഴിലാളികള്‍ കൂടിയ വിലയ്ക്ക് കരിഞ്ചന്തയില്‍ നിന്ന് മണ്ണെണ്ണ വാങ്ങേണ്ടി വരും. ഫിഷറീസ് വകുപ്പിന്റെ കണക്കുപ്രകാരം 17.328 എന്‍ജിനുകള്‍ക്കാണ് നേരത്തെ പെര്‍മിറ്റ് നല്‍കിയിരുന്നത്. ഇത്തവണ എണ്ണത്തില്‍ കുറവു വരാനാണ് സാദ്ധ്യത. വിപണി വിലയ്ക്ക് മണ്ണെണ്ണ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും പാഴായി.
മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കു പോലും പരിഹാരം കാണാത്ത സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പോലും ലംഘിച്ച് തീരക്കടല്‍ അന്യസംസ്ഥാന ബോട്ടു തൊഴിലാളികള്‍ക്ക് തീറെഴുതുകയാണെന്ന ആക്ഷേപം വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: