രാമന് അഭ്യര്‍ത്ഥിച്ചു സ്വാമിന് യോഗത്തിന്റെ സപ്തഭൂമികകളും അവയുടെ അഭ്യാസക്രമങ്ങളും വിവരിച്ചു തന്നാലും.
വസിഷ്ഠന് തുടര്‍ന്നു രാമാ മനുഷ്യന് പ്രവൃത്തന്മാരെന്നും നിവൃത്തന്മാരെന്നും രണ്ടുതരമുണ്ട് സ്വകര്മ്മാനുഷ്ഠാനത്താല് സ്വര്‍ഗ്ഗത്തെ കാംക്ഷിക്കുന്നവര്‍ പ്രവൃത്തന്മാരും നിഷ്കാമകര്‍മ്മത്താല്‍ മോക്ഷത്തെ ഇച്ഛിക്കുന്നവര്‍ നിവൃത്തന്മാരുമാണ്. സംസാരം എന്ന നിശ്ചയത്തോടുകൂടി കര്‍മ്മം ചെയ്യുന്നവരാണ് പ്രവൃത്തന്മാര്. ജന്മത്തില് നിന്ന് ജന്മാന്തരത്തെ പ്രാപിക്കുന്ന ജീവന് മുന്‍പിന്‍ ജന്മങ്ങളിലോ മദ്ധ്യസ്ഥമായ യാതനാ ദേഹത്തിലോ യാതൊരു സുഖവും ലഭിക്കുന്നില്ല. ഇങ്ങനെ നിരന്തര ദുഃഖിയായി നിരവധി ജന്മങ്ങള് എടുത്തു കഴിഞ്ഞാല്‍ പുണ്യാംശമുണ്ടായി വിവേകമുദിക്കുന്നു. സംസാരം നിസ്സാരമെന്നും വിഫല കര്മ്മളാല് ദിവസം തള്ളിനീക്കുന്നത് ഫലരഹിതമെന്നും ബോദ്ധ്യമായാല്‍ വിശ്രാന്തി പദവും കര്‍മ്മ ഫലതാരതമ്യത്തോടുകൂടാത്തതായ പരമപദം ഏതെന്നുള്ള അന്വേഷണം മനസ്സിലുദിക്കുകയും മോക്ഷേച്ഛു നിവൃത്തനാകുകയും ചെയ്യുന്നു.
അവര്‍ നിരര്‍ത്ഥകമോ ദൂഷണപരമോ ആയവാക്കുകള്‍ പറയാതെ എപ്പോഴും പുണ്യകര്‍മ്മങ്ങളില്‍ മനസ്സുറപ്പിച്ച് അന്യര്ക്കുപദ്രവമുണ്ടാകാത്ത ശാന്ത പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കും. പാപത്തില്‍ ഭയത്തോടും ഭോഗത്തില്‍ വെറുപ്പോടും ദേശകാലോചിതവും മൃദുവും, മധുരവും, സ്നേഹം നിറഞ്ഞതുമായ വാക്കുകള്‍ മാത്രം ഉച്ചരിക്കും. അതാണ് യോഗത്തിന്റെ ഒന്നാമത്തെ ഭൂമിക. സംസാരതരണത്തെ ഉദ്ദേശിച്ച് മനസാവാചാകര്‍മ്മണ സജ്ജനങ്ങളെ സേവിക്കുന്നതിലും ജ്ഞാനശാസ്ത്രങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി വായിക്കുന്നതിനും അവര്‍ ഉത്സുകരായിരിക്കും.
വിചാരമെന്ന രണ്ടാമത്തെ ഭൂമികയെ പ്രാപിച്ചാല്‍ വേദശാസ്ത്രവിചാരത്താല് ശുഭാചാരന്മാരും ധാരണം, ധ്യാനം മുതലായ യോഗമുറകളഭ്യസിച്ചവരും അദ്ധ്യാത്മശാസ്ത്രങ്ങള്‍ വ്യാഖ്യാനിച്ച് കീര്‍ത്തി പരത്തിയവരുമായ ഗുരുക്കന്മാരെ സമാശ്രയിച്ച് അദ്ധ്യാത്മ ശാസ്ത്രങ്ങള്‍ ഗ്രഹിച്ച് നിത്യാനിത്യവിവേകമുണ്ടായി കാര്യവും അകാര്യവും വഴിപോലെ തിരിച്ചറിയുന്നു. ബാഹ്യ വിഷയങ്ങളില്‍ അല്പാല്പം സ്ഫുരിക്കുന്ന മദം,ഡംഭ്, അഭിമാനം മുതലായ മനോമാലിന്യങ്ങളെ അപ്പപ്പോള്‍ അകറ്റി ശൂഭവാസനകള് മാത്രം നിറഞ്ഞ ഹൃദയത്തോടെ രണ്ടാമത്തെ ഭൂമികയില്‍ സ്ഥിതിചെയ്യുന്ന സുകൃതി ഗുരുകാരുണ്യത്താലും സജ്ജന സേവനത്താലും ശാസത്രാന്തര്ഭൂതമായ രഹസ്യമെല്ലാം ശരിയാംവണ്ണം ധരിക്കുന്നു.
അനന്തരം അവര്‍ സന്തോഷത്തോടെ അദ്ധ്യാത്മശാസ്ത്രപ്രതിപാദകമായ ആത്മതത്ത്വത്തില്‍ ഇളകാത്ത ബുദ്ധിയോടുകൂടിയ ആത്മനിഷ്ഠന്മാരുമായി വൈരാഗ്യപ്രതിപാദനങ്ങളായ ചര്‍ച്ചകള്‍ ചെയ്ത് അസംഗമെന്ന മൂന്നാമത്തെ ഭൂമികയെ പ്രാപിക്കുന്നു. ഇടക്കിടെ വനാന്തരങ്ങളില്‍ ചുറ്റിത്തിരിഞ്ഞും ഇടക്കിടെ ആസനസ്ഥരായി സമാധി ശീലിച്ചും. ചിത്തശമത്താല് സിദ്ധമാകുന്ന അസംഗ സുഖമനുഭവിച്ചും, ശാസ്ത്രപഠനം പുണ്യകര്‍മ്മാനുഷ്ഠാനം ഇവകൊണ്ട് മൂന്നാം ഭൂമികയിലെ ജ്ഞാന ദൃഷ്ടി പ്രകാശിക്കുന്നു. സാമാന്യമെന്നും ശ്രേഷ്ഠമെന്നും ഈ ഭൂമികയ്ക്ക് പ്രകാരഭേദമുണ്ട്. ഞാന്‍ നിഷ്ക്രിയനായതുകൊണ്ട് കര്‍ത്താവല്ല, നിത്യതൃപ്തനായതുകൊണ്ട് ഭോക്താവുമല്ല, നിര്വൃതനാകയാല് ബാധ്യനുമല്ല, നിര്വ്യാപാരനാകയാല് ബാധകനുമല്ല. എന്നിങ്ങനെ പദാര്‍ത്ഥ സംഗം തീരെയില്ലാത്ത അവസ്ഥയാണ് സാമാന്യ സംഗം. അതായത് സുഖമാകട്ടെ ദുഃഖമാകട്ടെ പൂര്വജന്മകര്മ്മങ്ങളോ, ദൈവമോ ആണ് അവയെന്നും അതില്‍ എനിക്കഭിമാനിക്കാന്‍ അര്‍ഹതയില്ലെന്നും, വിഷയവിസ്താരങ്ങള് മഹാരോഗങ്ങളും സമ്പത്തുകള്‍ മഹാവിപത്തുക്കളാണെന്നും, വിയോഗത്തിനുവേണ്ടിയാണ് സംയോഗമെന്നും ആധികള്‍ ബുദ്ധിയുടെ വ്യാധികളാണെന്നും ഉള്ള വിചാരമാണ്, സാമാന്യസംഗം.സജ്ജനസംഗമം, ദൂര്ജ്ജനവര്ജ്ജനം, ആത്മവിചിന്തനം ഇവയെ മുന്‍നിര്‍ത്തി ചെയ്യുന്ന സമാധ്യഭ്യാസം നിമിത്തം കരതലാമലകം പോലെ പദാര്‍ത്ഥ വസ്തു പ്രകാശിച്ച് ഈശ്വരനോ പൂര്വജന്മകര്മ്മമോ ആണ് സകലകര്‍മ്മങ്ങള്‍ക്കും കര്‍ത്താവെന്നും താനല്ലെന്നുമുള്ള ഭാവനപോലും വെടിഞ്ഞ് സര്‍വ്വകാരണവും അബാധിതവും പ്രപഞ്ചാതീതവുമായ പരബ്രഹ്മത്തില്‍ ലയിച്ച് മൗനത്തോടെ ശാന്തമായി സ്ഥിതി ചെയ്യുന്നതാണ് ശ്രേഷ്ഠസംഗം. ഉള്ളിലും, പുറത്തും മേലും, കീഴും,ദിക്കുകളിലും, ആകാശത്തിലും,പദാര്‍ത്ഥങ്ങളിലും, ഇതൊന്നുമല്ലാത്തതിലും ജഡത്തിലും ഏതൊരു പ്രകാശമാണോവിളങ്ങുന്നത് സര്‍വപ്രകാശവും,സര്‍വകാരണവും, അനാദ്യന്തവും അജവും ശാന്തവുമായി വിളങ്ങുന്ന അതിനെ അനുസന്ധാനം ചെയ്യുന്നതും ശ്രേഷ്ഠസംഗം ആകുന്നു. സംതൃപ്താനന്ദം തുളുമ്പുന്ന വിധത്തില്‍ വിവേകസൂര്യനാല് വിരിയിക്കപ്പെട്ടതുമായ ആത്മാനാത്മ ബോധത്താമരയില് കായ്ക്കുന്ന ഫലമാണ് അസംഗമെന്ന ഈ മൂന്നാമത്തെ ഭൂമിക ആദ്യഭൂമികവിശുദ്ധജനങ്ങളുടെസംസര്ഗ്ഗം കൊണ്ടും പുണ്യകര്‍മ്മാനുഷ്ഠാനം കൊണ്ടും കാകതാലീയന്യായേന ദൈവഗത്യാ കൈവരുന്നതാണ്. അമൃതായമാനമായ ആ ഭൂമിക ഉദയം ചെയ്യുകയാണ്. അത് ഉദയംചെയ്താല്‍ മുള വാടിപ്പോകാതെ വിവേകജലംകൊണ്ട് മുറക്ക് നനച്ച് സംരക്ഷിക്കണം ഇങ്ങിനെ വളര്‍ത്തുന്നതായാല്‍ ഈ ഭൂമികയില്‍ മറ്റു ഭൂമികകള്‍ ഇലവിരിഞ്ഞു തുടങ്ങും. ആദ്യഭൂമികയില് ചെയ്യുന്ന പ്രയത്നംകൊണ്ട് രണ്ടും മൂന്നും ഭൂമികകള്‍ പുഷ്ടിപ്പെട്ടുകൊള്ളും.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: