കൊച്ചി: പ്രാര്‍ഥനാ കേന്ദ്രങ്ങളുടെയും അനാഥാലയങ്ങളുടെയും മറവില്‍ നടക്കുന്ന പീഡനങ്ങള്‍ക്ക് അധികൃതരുടെ ഒത്താശ. മാനസികരോഗികള്‍ക്കുള്ള പറവൂര്‍ കൂനമ്മാവില്‍ പ്രവര്‍ത്തിക്കുന്ന ഇവാഞ്ചലാശ്രമത്തില് അനധികൃതമായി താമസിപ്പിച്ചിരിക്കുന്നത് പെണ്‍കുട്ടികളുള്‍പ്പെടെ 11 പേരെ. ആശ്രമം നടത്തുന്ന ബ്രദര്‍ അമല്‍ എന്നയാള്‍ക്കെതിരെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി നേരത്തെ പെണ്‍കുട്ടി നല്കിയ മൊഴിയും ശിശുക്ഷേമ സമിതി പൂഴ്ത്തിവെച്ചു.
അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇവിടെ നിയമം ലംഘിച്ച് വീണ്ടും പെണ്‍കുട്ടികളെ താമസിപ്പിച്ചിരിക്കുന്നത്. പുതിയതായി കുട്ടികളെ കണ്ടെത്തിയ സംഭവത്തിലും നടപടിയെടുക്കാതെ അധികൃതര്‍ ഒളിച്ചുകളിക്കുകയാണ്. മാനസിക രോഗികളെ പാര്‍പ്പിക്കാനുള്ള സാമൂഹ്യക്ഷേമ വകുപ്പിന്റെ അനുമതി മാത്രമാണ് ആശ്രമത്തിനുള്ളത്. ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ അനുമതിയില്ലാത്ത ഇവിടെ 11 കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നതായി ജുവനൈല്‍ പോലീസ് യൂണിറ്റിന്റെ പരിശോധനയിലാണ് കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര് പെണ്‍കുട്ടികളാണ്. കഴിഞ്ഞ വര്‍ഷവും ഇവിടെ കുട്ടികളെ പാര്‍പ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തെങ്കിലും ആശ്രമത്തിനെതിരെ നടപടിയുണ്ടായില്ല.
പീഡന ശ്രമം: പെണ്‍കുട്ടിയുടെ മൊഴി പൂഴ്ത്തി
ഇവാഞ്ചലാശ്രമത്തില് പതിനാലുവയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവം ഒതുക്കിത്തീര്‍ത്തതിന്റെ വിവരങ്ങളും പുറത്ത്. പെണ്‍കുട്ടി നല്കിയ മൊഴി പൂഴ്ത്തിവെച്ച് ശിശുക്ഷേമ സമിതിയാണ് ആശ്രമനടത്തിപ്പുകാരനെ രക്ഷിച്ചത്. 2008ലായിരുന്നു സംഭവം. ആശ്രമത്തിലെ ബ്രദറില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടതായി മെഡിക്കല്‍ പരിശോധന നടത്തിയ ആലുവ സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനോട് പെണ്‍കുട്ടി പറഞ്ഞിരുന്നു. അന്നത്തെ ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാനും അംഗങ്ങള്‍ക്കും നല്കിയ മൊഴിയിലും ദുരനുഭവങ്ങള്‍ പെണ്‍കുട്ടി വിശദീകരിച്ചു.
എന്നാല്‍ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ട ശിശുക്ഷേമ സമിതി തന്നെ കുറ്റക്കാരനെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ഇതേ സ്ഥാപനത്തിലാണ് വീണ്ടും പെണ്‍കുട്ടികളെ അനധികൃതമായി താമസിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചാണ് പാര്‍പ്പിച്ചിരിക്കുന്നത്. ആവശ്യത്തിന് സൗകര്യമില്ലാത്ത സ്ഥാപനത്തില്‍ കടുത്ത ദുരിതത്തിലാണ് കുട്ടികള്‍. പെണ്‍കുട്ടികളോടാണ് ഇയാള്‍ക്ക് പ്രത്യേക ‘സ്നേഹം’. പെണ്‍കുട്ടികളുടെ പേരിന്റെ കൂടെ തന്റെ പേരും ചേര്‍ക്കണമെന്ന് നിര്‍ബന്ധവുമുണ്ട് ഇയാള്‍ക്ക്. നടപടിക്ക് സമയമായില്ലെന്നാണ് ഇപ്പോഴും അധികൃതരുടെ നിലപാട്.
സേവനത്തിന്റെ മറവില്‍ പീഡനം
മാനസിക രോഗികളായ അന്തേവാസികളെ ഉപയോഗിച്ചാണ് ആശ്രമത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലികള്‍ നടക്കുന്നത്. വൃദ്ധരെയും ശാരീരിക, മാനസിക ബുദ്ധിമുട്ട്അനുഭവിക്കുന്നവരെയും ഭീഷണിപ്പെടുത്തിയാണ് കഠിനജോലികള് ചെയ്യിക്കുന്നത്. മാനസിക നില തെറ്റിയ 150 ഓളം അന്തേവാസികള്‍ ഇവിടെയുണ്ട്. ഇവരെക്കൊണ്ട് നിര്‍ബന്ധിച്ചും ശാസിച്ചും ജോലി ചെയ്യിക്കാന്‍ ആശ്രമത്തില്‍ ആളുകളുമുണ്ട്. കൊടുംവെയിലില്‍ മണിക്കൂറുകളാണ് ജോലി. അനാഥാലയത്തിനുള്ള അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ കുട്ടികളെ കൊണ്ടും കഠിന ജോലികള്‍ ചെയ്യിക്കാറുണ്ട്. അടച്ചുറപ്പില്ലാത്ത തുറസായ കോണ്‍ക്രീറ്റ് മേല്‍ക്കൂരയ്ക്ക് കീഴിലാണ് എല്ലാവരെയും പാര്‍പ്പിച്ചിരിക്കുന്നത്. സിമന്റ് ചാക്കുകള്‍ക്കും കമ്പികള്‍ക്കുമിടയില്‍ നിലത്തുപോലും കിടത്തിയിരിക്കുന്നു. പീഡനം സഹിക്കാതെ അന്തേവാസികള്‍ മുമ്പ് പലപ്പോഴും രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. സേവനത്തിന്റെ മറവില്‍ മതപരിവര്‍ത്തനവും സാമ്പത്തികവുമാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: