സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റമായിരുന്നു അടിയന്തരാവസ്ഥാ വിരുദ്ധ സമരം. ലാത്തിക്കും തോക്കിനും ജനമുന്നേറ്റത്തെ ചെറുക്കാനോ തടുത്ത് നിര്‍ത്താനോ കഴിയില്ലെന്ന് ഓര്‍മ്മപ്പെടുത്തിയ സമരം. കിരാത നിയമങ്ങളും പോലീസ് രാജും സൃഷ്ടിച്ച ഭീതിദമായ അന്തരീക്ഷത്തിലും ജനശക്തി അധികാര ധാര്‍ഷ്ട്യത്തിനെതിരെ സടകുടഞ്ഞെണീക്കുക തന്നെ ചെയ്തു. ആര്‍എസ്എസിനും ജനസംഘത്തിനും കാര്യമായ വേരോട്ടമില്ലാത്ത പ്രദേശമായാണ് കോണ്‍ഗ്രസ് നേതൃത്വം കേരളത്തെ കണ്ടിരുന്നത്. അതിനാല്‍ ഇവിടെ കാര്യമായ എതിര്‍പ്പുയരില്ലെന്നും അവര്‍ കണക്കുകൂട്ടി.
പക്ഷേ അതു പിഴച്ചെന്ന് തിരിച്ചറിയാന്‍ വൈകിയില്ല. അടിത്തട്ടില്‍ സമുദ്രം കോളുകൊള്ളുകയായിരുന്നു. അവ കൂറ്റന്‍ തിരമാലകളായി അധികാര ധാര്‍ഷ്ട്യത്തിനു നേരെ ആഞ്ഞടിക്കാന്‍ പിന്നെ അധിക സമയമെടുത്തില്ല. കേരളത്തിലുടനീളം അടിത്തട്ടില്‍ അടിയന്തരാവസ്ഥ വിരുദ്ധ സന്ദേശവുമായി ആര്‍എസ്എസ് പ്രചാരണം അതിനകം എത്തിക്കഴിഞ്ഞിരുന്നു. അടിയന്തരാവസ്ഥയെ നേരിടാന്‍ ജനതയെ സജ്ജരാക്കുകയായിരുന്നു ആദ്യ പടി. ആര്‍എസ്എസ് ഒഴികെ പ്രബല സംഘടനകളൊന്നും ഈ ലക്ഷ്യത്തില്‍ കാര്യമായി ഒന്നും ചെയ്തിരുന്നില്ല. സത്യഗ്രഹം- അതായിരുന്നു പ്രത്യക്ഷ സമരമാര്‍ഗ്ഗം. ഭരണകൂടത്തിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന് അറിഞ്ഞുതന്നെ ആയിരങ്ങള്‍ സത്യഗ്രഹത്തിനായി മുന്നോട്ട് വന്നു.
രണ്ട് തരത്തിലായിരുന്നു ആസൂത്രണം. ഒരു വിഭാഗം പ്രത്യക്ഷ സമരത്തിന് നേതൃത്വം നല്കി; ആയിരങ്ങള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ സത്യഗ്രഹങ്ങള്‍ സംഘടിപ്പിച്ച് അറസ്റ്റ് വരിച്ചു.
മറ്റൊരു വിഭാഗം രഹസ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. സത്യഗ്രഹത്തിന് പ്രവര്‍ത്തകരെ തയ്യാറാക്കല്‍, ആശയ പ്രചാരണം, ലഘുലേഖ വിതരണം ഇവയൊക്കെ ഒളിവിലുള്ളവരുടെ പ്രവര്‍ത്തനങ്ങളായിരുന്നു. നേരിട്ട് സത്യഗ്രഹത്തിലും പ്രക്ഷോഭത്തിലും പങ്കെടുത്ത് അറസ്റ്റ് വരിഹച്ചവരെയൊഴികെ ആരെയും പിടികൂടാന്‍ പോലീസിനായില്ല. അത്ര ആസൂത്രിതമായിരുന്നു ഒളിപ്രവര്‍ത്തനം. കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന പോലീസുകാരെയും കോണ്‍ഗ്രസ് ഗുണ്ടകളേയും കബളിപ്പിച്ച് ആര്‍എസ്എസ് പ്രചാരകന്മാരും പ്രവര്‍ത്തകരും രഹസ്യ പ്രവര്‍ത്തനം സക്രിയമാക്കി. വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചിരുന്നത് ഈ രഹസ്യ പ്രവര്‍ത്തന ശൃംഖലയായിരുന്നു.
ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനങ്ങള്‍ പരസ്യമായി നിര്‍ത്തിവച്ചിരുന്നുവെങ്കിലും സംഘടനാ പ്രവര്‍ത്തനം സക്രിയമായിരുന്നു. പോലീസിന്റെയും കോണ്‍ഗ്രസ് ഗുണ്ടകളുടെയും കണ്ണുവെട്ടിച്ച് പ്രവര്‍ത്തകര്‍ ഒത്തുചേരുകയും പരസ്പരം ചര്‍ച്ചകള്‍ നടത്തുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. ഒളിവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വലിയ ശക്തി പകര്‍ന്നത്
സംഘകുടുംബങ്ങളിലെ അമ്മമാരുടേയും കുട്ടികളുടേയും സഹകരണമായിരുന്നു. ആര്‍എസ്എസ് നേതാക്കളുടെ അറസ്റ്റിന് ഹോട്ടലുകളിലും ലോഡ്ജുകളിലും റെയ്ഡ് നടത്തിയ പോലീസിന് നിരാശപ്പെടേണ്ടി വന്നതും ഇതുകൊണ്ടുതന്നെ. ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കി, പ്രധാന പ്രവര്‍ത്തകര്‍ വീടുകളിലാണ് ഒളിവില്‍ കഴിയുന്നതെന്ന്.
കൊടിയ പീഡനമാണ് പിന്നെ പലയിടത്തും നടന്നത്. അര്‍ധരാത്രിയില്‍ പോലും പോലീസുകാര്‍ വീടുകളില്‍ മിന്നല്‍ പരിശോധനക്കെത്തി. കണ്ണില്‍ കണ്ടവരെ തല്ലിച്ചതച്ചു. സ്ത്രീകളേയും കുട്ടികളേയും വരെ വെറുതെ വിട്ടില്ല. എന്നാല്‍ അവരാഗ്രഹിക്കുന്ന വിവരങ്ങള്‍ ഒരിക്കലും അവര്‍ക്ക് കിട്ടിയതുമില്ല. അങ്ങാടിയില്‍ തോറ്റതിന് ആരുടെയെങ്കിലും നെഞ്ചത്ത് കയറുക എന്ന ശൈലിയിലായിരുന്നു പോലീസ്. ഈ നിരാശ മുഴുവന്‍ അവര്‍ തീര്‍ത്തത് സത്യഗ്രഹികളുടെ നേര്‍ക്കായിരുന്നു. അഹിംസാ മാര്‍ഗത്തിലൂടെ സമാധാന പൂര്‍ണ്ണമായ സത്യഗ്രഹ സമരം നടത്തിയവരെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചു.
ലോക്കപ്പ് മര്‍ദ്ദനങ്ങളും പോലീസ് ക്രൂരതകളും കൈരളിയുടെ മനസ്സാക്ഷിയെ കണ്ണീരണിയിച്ച നാളുകളായിരുന്നു അത്. നിരവധി ചെറുപ്പക്കാര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. കൊടിയ മര്‍ദ്ദനമേറ്റുവാങ്ങിയ പലരും ജീവച്ഛവങ്ങളായി. രാഷ്ട്രീയ തടവുകാരോട് കാണിക്കേണ്ട ഒരു മര്യാദയും സത്യഗ്രഹികളോട് വേണ്ടെന്നായിരുന്നു പോലീസിന് തലപ്പത്ത് നിന്നു കിട്ടിയ നിര്‍ദ്ദേശം. അത് അവര്‍ അക്ഷരംപ്രതി അനുസരിച്ചു. രാജാവിനേക്കാള്‍ വലിയ രാജഭക്തി പ്രകടിപ്പിക്കാന്‍ കിട്ടിയ അവസരമായിരുന്നു ചില പോലീസുകാര്‍ക്ക് അടിയന്തരാവസ്ഥ.
ആയിരക്കണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി സത്യഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. കേരളത്തിലെ ജയിലുകള്‍ സത്യഗ്രഹികളെക്കൊണ്ട്് നിറഞ്ഞു. താത്കാലിക ജയിലുകളിലും ഇവരെ പാര്‍പ്പിക്കാന്‍ ഇടമില്ലാതായതോടെ അറസ്റ്റിലായവരെ ക്രൂരമര്‍ദ്ദനത്തിനുശേഷം വിട്ടയക്കാന്‍ തീരുമാനമായി. പക്ഷേ ഇതും ഭരണാധികാരികള്‍ക്കും പോലീസിനും തലവേദനയാവുകയായിരുന്നു. കൊടിയ മര്‍ദ്ദനമേറ്റുവാങ്ങി ജീവച്ഛവമായി പുറത്തിറങ്ങിയവര്‍ ചികിത്സ തേടാനോ കുടുംബാംഗങ്ങളെ കാണാനോ അല്ല പോയത്, അടുത്ത സത്യഗ്രഹത്തില്‍ പങ്കെടുക്കാനാണ്. സംഘനേതൃത്വം ഇത് സ്നേഹപൂര്‍വ്വം വിലക്കിയെങ്കിലും അത് വകവെക്കാതെ വീണ്ടും സത്യഗ്രഹത്തിനെത്താനുള്ള ആവേശത്തിലായിരുന്നു ഈ ധീരന്മാര്.
അക്ഷരാര്‍ത്ഥത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പോലും പകച്ചുപോയ നിമിഷങ്ങളായിരുന്നു അത്. സ്വാതന്ത്ര്യ സമര കാലത്തു പോലും കണ്ടിട്ടില്ലാത്ത സമര സന്നദ്ധതയും സ്വയം
സമര്‍പ്പണവുമായിരുന്നു ആ ധീരന്മാരുടേത്. നാലായിരത്തിലേറെ സംഘ പ്രവര്‍ത്തകര്‍ അറസ്റ്റ് വരിക്കുകയും കൊടിയ മര്‍ദ്ദനത്തിനിരയാവുകയും ചെയ്തതായാണ് പോലീസ് രേഖകളില്‍ കാണുന്നത്. എന്നാല്‍ രേഖപ്പെടുത്താത്ത അറസ്റ്റുകളും പീഡനങ്ങളും ഇതിലുമെത്രയോ ഏറെ വരും. സിപിഎം ഉള്‍പ്പെടെ മറ്റു പാര്‍ട്ടി നേതാക്കളെ രാഷ്ട്രീയ തടവുകാരായി പരിഗണിച്ച് ജയിലില്‍ എ ക്ലാസ് സൗകര്യം ഒരുക്കിക്കൊടുത്തപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് മാത്രമായിരുന്നു ഇത്രയും കടുത്ത മര്‍ദ്ദനങ്ങളും പീഡനങ്ങളും നേരിടേണ്ടി വന്നത്. പിന്നെ ഏതാനും നക്സലൈറ്റ് പ്രവര്‍ത്തകര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: