കോഴവൃത്തി കോണ്‍ഗ്രസിന്റെ കുലത്തൊഴിലാണ്. അത് ദേശീയതലത്തില്നിന്നും താഴെത്തട്ടുവരെ വ്യാപിച്ചിരിക്കുകയാണ്. രണ്ടാം യുപിഎ ഭരണകാലത്ത് നടന്ന 2ജി കല്‍ക്കരിപ്പാടം അഴിമതി ലോകത്തൊരിടത്തും കേട്ടുകേള്‍വിപോലുമില്ലാത്തവിധം ഭയാനകമായിരുന്നു.
സുപ്രീംകോടതിപോലും പറഞ്ഞത് ലക്ഷംകോടിയെന്നൊക്കെപ്പറയുന്നത് ആകാശത്തിലെ നക്ഷത്രങ്ങളുടെ എണ്ണംപറയാനാണ് എന്നാണ്. പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണമല്ല, സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതാണ്. നിയമപ്രകാരം സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ രണ്ടാഴ്ചയ്ക്കകം അത് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച് ചര്‍ച്ച ചെയ്യണമെന്നുണ്ട്. പക്ഷേ അതുണ്ടായില്ല. പിന്നീട് പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിട്ടും ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നിട്ടും മൗനമോഹന്സിംഗിന് ഒരനക്കവുമില്ലായിരുന്നു.
അവസാനം സുപ്രീംകോടതി നേരിട്ടിടപെട്ട് സിബിഐയ്ക്ക് ഉത്തരവ് കൊടുക്കുകയാണ് ഉണ്ടായത്. അതായത് ടെലികോം മന്ത്രിയായ എ.രാജയ്ക്കെതിരെ കേസെടുത്ത് അറസ്റ്റുചെയ്തു. കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തി. ആഴ്ചതോറും അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതുപ്രകാരം നടപടിയെടുക്കാതിരിക്കാന്‍ സര്‍ക്കാരിന് കഴിയുകയില്ലായിരുന്നു. അങ്ങനെ നടപടികളെടുത്തപ്പോള്‍ കോണ്‍ഗ്രസു പറഞ്ഞത് ഇപ്രകാരമാണ്-കണ്ടില്ലേ ഞങ്ങള്‍ അഴിമതി ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല.
കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു കത്തോലിക്കാ പുരോഹിതന് ഒരു ക്രിസ്ത്യന്‍ യുവതിയുമായി അവിഹിതബന്ധത്തിലേര്‍പ്പെട്ട് അവര്‍ ഗര്ഭിണിയാണെന്നറിഞ്ഞപ്പോള് അവരെ കൊലപ്പെടുത്തിയതായി കുറ്റംചുമത്തി സെഷന്‍സ് കോടതി വിചാരണ ചെയ്ത് വധശിക്ഷയ്ക്ക് വിധിച്ചു. തുടര്‍ന്ന് ഹൈക്കോടതിയില്‍ അപ്പീല്‍പോയി രക്ഷപ്പെട്ടു. ഈ സംഭവത്തെ ആസ്പദമാക്കി ആ സമയത്ത് മൂന്ന് സിനിമകള്‍ പുറത്തിറങ്ങി. മറിയക്കുട്ടി, മാടത്തരുവി, മൈനത്തരുവി കൊലക്കേസ് എന്നിങ്ങനെയായിരുന്നു പേരുകള്‍.
ആ കാലത്ത് സിനിമകള്‍ തിയേറ്ററുകളില്‍ എത്തുമ്പോള്‍ വാദ്യമേളങ്ങളോടെ വലിയ നോട്ടീസുകള്‍ വിതരണം ചെയ്തുകൊണ്ട് തെരുവുകള്‍തോറും സഞ്ചരിക്കുമായിരുന്നു. അതില്‍ ഒരു നോട്ടീസില്‍ വിവരിച്ചിരുന്നത് ഇപ്രകാരമായിരുന്നു. കഴുമരച്ചുവട്ടില്നിന്നും കാലം കൈനീട്ടി വാങ്ങിയ ഒരു കത്തോലിക്കാ വൈദികന്റെ കരളലയിപ്പിക്കുന്ന, കണ്ണീരണിയിപ്പിക്കുന്ന, കരുണാര്‍ദ്രമായ കഥയാണ് ഇതിലെ കഥാകഥനം.
ഇതുപോലെ യുഎന്‍ അവാര്‍ഡിനുശേഷം ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസുകാര്‍ സ്വീകരണങ്ങള്‍ കൊടുക്കുമ്പോള്‍ അവിടെയെല്ലാം പ്രതിപക്ഷം കരിങ്കൊടി പ്രകടനങ്ങള്‍ നടത്തി. അതിനോട് പ്രതികരിച്ചു കോണ്‍ഗ്രസിന്റെ സ്ഥിരം ചാനല്‍ ചര്‍ച്ച തൊഴിലാളികളില്‍ ഒരാള്‍ പ്രതികരിച്ചതിപ്രകാരമാണ്: ലോകത്തില്‍വെച്ചേറ്റവും മികച്ച ഭരണാധികാരിയെന്ന് ഐക്യരാഷ്ട്രസഭപോലും അംഗീകരിച്ച് അവാര്‍ഡ് നല്കിയ മുഖ്യമന്ത്രിക്കെതിരെയാണ് പ്രതിപക്ഷം കരിങ്കൊടി കാണിക്കുന്നത്.
ഈ ജല്‍പ്പനം തുടര്‍ന്നുകൊണ്ടിരുന്നപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ പ്രൊജക്ടിന്റെ ഡയറക്ടറായ ഒരു അമേരിക്കന്‍ വനിത കോണ്‍ഗ്രസുകാര്‍ക്ക് താക്കീത് കൊടുത്തു. അതായത് ഈ അവാര്‍ഡ് ഒരു വ്യക്തിയ്ക്ക് കൊടുക്കുന്നതല്ല, ഒരു പദ്ധതിയ്ക്ക് കൊടുക്കുന്നതാണ്. മറിച്ചുള്ള പ്രചാരണം ഇനി തുടര്‍ന്നാല്‍ ഈ അവാര്‍ഡ് പിന്‍വലിക്കുമെന്ന്. ‘ഉളുപ്പ്’ എന്ന വികാരം ഉമ്മന്ചാണ്ടിയ്ക്കുണ്ടോ? ഏഷ്യന്‍ രാജ്യങ്ങളിലാകെ പലവിധത്തിലുള്ള പദ്ധതികള്‍ക്കായി വിതരണംചെയ്ത അവാര്‍ഡാണിത്. അതിനായാണ് ഒരു വിശ്വജേതാവിനെപ്പോലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഇദ്ദേഹം നടന്നത്.
അഴിമതിയുടേയും അനാശാസ്യങ്ങളുടെയും സംരക്ഷകനായ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിന്റെ തുടക്കംമുതലേ ഇവ രണ്ടിന്റെയും ഒരു ഘോഷയാത്ര തന്നെയായിരുന്നു. കരിമണല്‍ ഖനനം, ടൈറ്റാനിയം, സോളാര്‍, സലിംരാജ് ഭൂമി തട്ടിപ്പ്, ദേശീയ ഗെയിംസ് എന്നിവ തുടങ്ങി ഇപ്പോള്‍ ബാര്‍ കോഴ കുംഭകോണത്തില്‍ കിടന്ന് മുങ്ങിത്താഴുകയാണ്. എന്നിട്ടും പറയുന്നത് അടുത്ത തെരഞ്ഞെടുപ്പിലും യുഡിഎഫിന് ജയിക്കുവാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്ന്! കാണ്ടാമൃഗം തോല്‍ക്കുന്ന തൊലിക്കട്ടിയെന്നല്ലാതെ എന്തുപറയാന്‍. ഈ അടുത്ത ദിവസം ഒരു ചാനല്‍ 2016 ലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഒരു സര്‍വെ നടത്തുകയുണ്ടായി.
ആ ഫലം വെച്ച് നോക്കുമ്പോള്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിന്റെ സ്ഥാനം പ്രതിപക്ഷത്താകും. തന്റേതല്ലാത്ത ഒരു വകുപ്പില്‍ കയ്യിട്ട് ഒരുകോടി രൂപ നോക്കുകൂലി വാങ്ങിയ ആളാണ് കെ.എം.മാണി. കള്ളുമന്ത്രി ബാബു വാങ്ങിയെന്ന് പറയുന്നത് പത്ത് കോടി. മാണിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു കഴിഞ്ഞു. ഇപ്പോള്‍ പറയുന്നത് അതില്‍ ഇനി നിയമോപദേശം അനുസരിച്ചു നടപടിയെടുക്കുമെന്നാണ്.
സോളാര്‍ കേസ് വന്നപ്പോഴും ഉമ്മന്‍ചാണ്ടി പറഞ്ഞത് നിയമം നിയമത്തിന്റെ വഴിക്കുപോകും എന്നാണ്. സരിത സരിതയുടെ വഴിക്കും പോയി. ഇരുപത്തിമൂന്നര പേജ് വരുന്ന സരിതയുടെ മൊഴി മൂന്നര പേജായി ചുരുങ്ങി. പത്തനംതിട്ട ജയിലില്‍നിന്നും അട്ടക്കുളങ്ങര ജയിലിലേക്ക് ഒമ്പത് ദിവസം ഷട്ടില്‍ അടിച്ചു. അതിന്റെ ഫലമായാണ് ഇത് സംഭവിച്ചത്. അവസാനം മേഘസന്ദേശം, മയൂരസന്ദേശം, ഉണ്ണുനീലി സന്ദേശം മുതലായ സന്ദേശകാവ്യകൃതികളുടെ ഗണത്തിലേക്കു സരിതയുടെ ഗദ്യസന്ദേശം ഒന്നുംരണ്ടും ഭാഗങ്ങള്‍ ഖണ്ഡശഃ ചാനലുകള്‍ പുറത്തുവിട്ടു. അതില്‍ സരിതോര്‍ജ്ജം അനുഭവിച്ച കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
മാണിയുടെ പേരിലുള്ള ആരോപണവും തുടര്‍ന്നുള്ള വിജിലന്‍സ് അന്വേഷണവും നടന്നുകൊണ്ടിരിക്കുമ്പോള്‍ പല സൂചനകളും അപ്പപ്പോള്‍ പുറത്തുവന്നുകൊണ്ടിരുന്നു. അപ്പോള്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ വലിയവായില്‍ വിളിച്ചുപറഞ്ഞിരുന്നത് വിജിലന്‍സ് പത്രക്കാര്‍ക്ക് വാര്‍ത്തകള്‍ ചോര്ത്തിക്കൊടുക്കുന്നുവെന്നാണ്.അതേസമയം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള നേതാക്കള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത് മാണി നിരപരാധിയാണ്, കാശു വാങ്ങിച്ചിട്ടില്ല, ഇതുവരെ മാണിക്കെതിരെ ആരും മൊഴികൊടുത്തിട്ടില്ല എന്നൊക്കെയാണ്. ഇത് ഇവരൊക്കെ എങ്ങനെയാണ് അറിഞ്ഞത്? വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോള്‍ അന്വേഷണം നേരിടുന്ന പ്രതി നിരപരാധിയാണെന്ന് മുന്‍കൂട്ടി വിധിപ്രഖ്യാപിക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരംകൊടുത്തത്? ഇപ്പോള്‍ ആരോപണം ഉന്നയിച്ച ഡോ.ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനഫലനവും പുറത്തുവന്നു.
അദ്ദേഹത്തിന്റെ മൊഴിയില്‍ വൈരുദ്ധ്യമില്ല എന്ന സത്യം മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഉടനെവന്നു ആരോപണം. കോടതിയില്‍ സീല്‍ചെയ്ത കവറില്‍ സമര്‍പ്പിച്ച വിവരം എങ്ങനെ മാധ്യമങ്ങള്‍ക്ക് കിട്ടി. വിജിലന്‍സ് എസ്പി സുകേശനാണ് ഇത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ അലമുറയിട്ടു. വിജിലന്‍സിന്റെ വിശ്വാസ്യത പാടെ തകര്‍ന്നിരിക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി ആരോപണം തെളിഞ്ഞാല്‍ കര്‍ശന നടപടിയെന്നു പറഞ്ഞത് മറ്റാരുമല്ല-ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ഇത്തരം ജല്പ്പനങ്ങള് നടത്തുമ്പോള്‍ മന്ത്രിപുംഗവന് അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. അതായത് ഇതുപോലെയുള്ള പരിശോധനകള്‍ നടത്തുമ്പോള്‍ ആ പരിശോധനാ ഫലത്തിന്റെ ഒരു കോപ്പി പരിശോധനയ്ക്ക് വിധേയനായ വ്യക്തിയ്ക്ക് കിട്ടുവാനും അവകാശമുണ്ട്. ആ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് കൊടുക്കുവാനോ കൊടുക്കാതിരിക്കുവാനോ ആ വ്യക്തിയ്ക്ക് സ്വാതന്ത്ര്യമുണ്ട്. വസ്തുത ഇങ്ങനെയിരിക്കെ ഇവരുടെ ആരോപണങ്ങളില്‍ വല്ല കഴമ്പുമുണ്ടോ?
കഴിഞ്ഞകാലങ്ങളില്‍ പല മന്ത്രിമാര്‍ക്കുമെതിരെ പലവിധത്തിലുള്ള ആരോപണങ്ങളും കോടതിയുടെ വിമര്‍ശനങ്ങളും പരാമര്‍ശങ്ങളും ഉണ്ടായിട്ടുണ്ട്. ഇവയില്‍ ആദ്യത്തേത് ആര്.ശങ്കര്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി.ചാക്കോയ്ക്കെതിരെയാണ്. അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന എം.കമലം എന്ന സ്ത്രീയെ ഒപ്പമിരുത്തി കാറോടിച്ചുപോകുമ്പോള്‍ തൃശൂര്‍ പീച്ചിക്കടുത്തുവെച്ച് ഒരു കട്ടവണ്ടിയിലിടിച്ച് അപകടമുണ്ടായതോടെ പ്രശ്നമായി. കോണ്‍ഗ്രസുകാര്‍ തന്നെയാണ് അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ച് രാജിവെപ്പിച്ചത്. അന്ന് കോണ്‍ഗ്രസിലെ പ്രബലന്മാരായ ആര്.ശങ്കറും പി.ടി.ചാക്കോയും തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിന്റെ പര്യവസാനമായിരുന്നു. ഇത് തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പിളര്‍പ്പിലേക്കും കേരളാ കോണ്‍ഗ്രസിന്റെ രൂപീകരണത്തിലേക്കും എത്തിച്ചേര്‍ന്നു. അല്ലാതെ കര്ഷകക്ഷേമമൊന്നുമല്ല കേരള കോണ്‍ഗ്രസിന്റെ രൂപീകരണത്തിന് പിന്നില്‍.
പിന്നീട് ഈ പാര്‍ട്ടി പിളര്‍ന്ന് പല ബ്രാക്കറ്റ് പാര്‍ട്ടികളായി രൂപാന്തരം പ്രാപിച്ചു. അതില്‍ പ്രബലവിഭാഗമായ മാണി ഗ്രൂപ്പ് ഒരു കുടുംബവ്യവസായംപോലെയായിത്തീര്ന്നു. വിറകുവെട്ടികളും വെള്ളംകോരികളുമായി അനവധിപേരുണ്ടെങ്കിലും സ്ഥാനമാനങ്ങള്‍ കയ്യടക്കിയത് അപ്പനും മോനും. ഏറ്റവും ഒടുവിലത്തെ വാര്‍ത്ത ബാര്‍ കോഴ അന്വേഷണത്തിന്മേല് വിജിലന്‍സിന്റെ ലീഗല്‍ അഡൈ്വസര്‍ അഗസ്റ്റിന്റെ വിദഗ്ദ്ധോപദേശം: മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തെളിവുകളൊന്നുമില്ല, കേസ് കോടതിയില്‍ നിലനില്‍ക്കില്ല എന്നാണ്! മാണിയുടേതായ ഒരു പ്രസ്താവനയും പുറത്തുവന്നിട്ടുണ്ട്.
ഇനിയും വേണമെങ്കില്‍ അന്വേഷിച്ചുകൊള്ളട്ടെ, സത്യം പുറത്തുവരട്ടെ എന്നാണത്. ആരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ പ്രതിപക്ഷം ഒന്നടങ്കം മാണിയുടെ രാജി ആവശ്യപ്പെട്ടു. അപ്പോള്‍ പറഞ്ഞത് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരട്ടെയെന്ന്. ഇപ്പോള്‍ പറയുന്നു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ ചെയ്ത് ശിക്ഷിക്കട്ടെയെന്ന്. ഇനി കോടതി ശിക്ഷിച്ചാല്‍ പറയും ഇത് അവസാനത്തെ കോടതിയല്ല സുപ്രീംകോടതിവരെയുണ്ടെന്ന്. മാണിക്കും ഉമ്മന്‍ചാണ്ടിക്കുമറിയാം ഇനി രണ്ടുപേരും മന്ത്രിയും മുഖ്യമന്ത്രിയുമാവാന് പോകുന്നില്ലെന്ന്. കെ.കരുണാകരന് രണ്ടുപ്രാവശ്യം രാജിവെച്ചു.
അതുപോലെയല്ല ഈ രണ്ടുപേരുടേയും സ്ഥിതി. അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട രാജന് കേസിനോടനുബന്ധിച്ച് അഡ്വക്കേറ്റ് ജനറല്‍ എഴുതിക്കൊടുത്ത ഒരു സത്യവാങ്മൂലത്തില്‍ ഒപ്പിട്ടു എന്ന ഒരു കുറ്റത്തിന്. ഇതിന്മേല് ജസ്റ്റിസ് സുബ്രഹ്മണ്യന് പോറ്റി നടത്തിയ പരാമര്‍ശം ഇപ്രകാരമാണ്. ഈ സത്യവാങ്മൂലം സത്യം തുറന്നുപറയാനുള്ളതല്ല. മറിച്ച് സത്യം മൂടിവെയ്ക്കാനുള്ളതാണ് എന്നാണ്. ഈ വാചകത്തില്‍ പിടിച്ചാണ് കരുണാകരനെക്കൊണ്ട് രാജിവെപ്പിച്ചത്. കെട്ടിച്ചമച്ച ഒരു ചാരക്കേസിനെ തുടര്‍ന്നാണ് രണ്ടാമത് കരുണാകരന് രാജിവച്ചത്.
രണ്ടുതവണയും ഉമ്മന്‍ചാണ്ടിയാണ് പിന്നില്‍ പ്രവര്‍ത്തിച്ചത്. ആര്.ബാലകൃഷ്ണപിള്ള രാജിവെച്ചത് ഒരു ‘പഞ്ചാബ് മോഡല്‍’ പ്രസംഗത്തിന്റെ പേരിലാണ്. കെ.പി.വിശ്വനാഥന് രാജിവെച്ചത് വനം മാഫിയയും വനം മന്ത്രിയുടെ ഓഫീസുമായി ‘ഡയറക്ട് ആക്സിസ്’ ഉണ്ട് എന്ന കോടതിയുടെ പരാമര്‍ശത്തിന്റെ പേരിലാണ്. മകള്‍ക്ക് പതിനെട്ട് വയസ്സ് തികയുവാന്‍ മൂന്നുമാസം ബാക്കിയുള്ളപ്പോള്‍ വിവാഹം കഴിപ്പിച്ചയച്ചു എന്ന കുറ്റത്തിനാണ് എം.പി.ഗംഗാധരന് രാജിവെയ്ക്കേണ്ടിവന്നത്. അതുപോലെതന്നെ കോടതിയുടെ വിമര്‍ശനത്തെത്തുടര്‍ന്നാണ് രാമചന്ദ്രന് മാസ്റ്റര്‍ക്കും രാജിവെയ്ക്കേണ്ടിവന്നത്.
പില്ക്കാലത്ത് എല്‍ഡിഎഫ് മന്ത്രിസഭയിലുള്ള പല മന്ത്രിമാരും അവരുടെപേരില്‍ ആരോപണം വന്ന ഉടനെതന്നെ രാജിവയ്ക്കുകയാണ് ചെയ്തത്. നീലലോഹിതദാസന്‍ നാടാര്‍ വനിത സെക്രട്ടറിയെ ബലമായി പിടിച്ചു ചുംബിച്ചു എന്നതായിരുന്നു കുറ്റം. പി.ജെ.ജോസഫ് വിമാനത്തിലിരുന്ന് മുന്‍ സീറ്റിലിരിക്കുന്ന ഒരു സ്ത്രീയെ തോണ്ടി എന്നായിരുന്നു ആക്ഷേപം. ടി.യു.കുരുവിള ഒരു സ്വകാര്യ ഭൂമിയിടപാട് കേസില്‍ ആരോപണം നേരിട്ടു. ജോസ് തെറ്റയില്‍ ഒരു സ്ത്രീപീഡന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു. ഇത് പീഡനമല്ല കെണിയാണ് എന്നുപറഞ്ഞുകൊണ്ടാണ് കോടതി കേസ് തള്ളിയത്. ഇവരാരുംതന്നെ കോടതിവിധി വരട്ടെ, ശിക്ഷിക്കട്ടെ എന്നിട്ട് രാജിവയ്ക്കാമെന്ന് പറഞ്ഞ് മന്ത്രിക്കസേരകളില്‍ അള്ളിപ്പിടിച്ചിരിക്കുകയല്ല ചെയ്തത്.
അരുവിക്കര തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കും. അതിന്റെ ബഹുമതി തീര്‍ച്ചയായും അതിവേഗം കുഞ്ഞൂഞ്ഞിനും കരിങ്കോഴക്കല്‍ മാണിക്കുമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: