കോഴിക്കോട്: ചൈനയിലെ വുഹാനില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണെന്ന് ഒളിമ്പ്യന്‍ പി.ടി. ഉഷ. കാലിക്കറ്റ് പ്രസ്ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണവും വെള്ളിയും നേടിയ ഉഷ സ്കൂള്‍സിലെ ടിന്റു ലൂക്കക്കും ജിസ്ന മാത്യുവിനും നല്കിയ സ്വീകരണത്തിന്റെ ഭാഗമായിരുന്നു മുഖാമുഖം.
താന്‍ മത്സരിക്കുന്ന കാലത്ത് തനിക്ക് തന്നെ നാലും അഞ്ചും മെഡല്‍ ലഭിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ ആകെ നാലു മെഡലുകള്‍ ലഭിച്ചത്. രണ്ട് മെഡലുകള്‍ ഉഷാ സ്കൂളില്‍ നിന്നു തന്നെയാണ്. യുവതാരങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇവരിലൂടെ ഇനിയും പ്രതീക്ഷിക്കാം. ടിന്റു നല്ലസമയത്ത് തന്നെയാണ് സ്വര്‍ണ്ണം നേടിയത്. പ്രതികൂല കാലാവസ്ഥയായിട്ടുപോലും ഒളിമ്പിക്സ് യോഗ്യതാമാര്ക്കിന് അടുത്ത് എത്തുന്ന പ്രകടനം കാഴ്ചവെച്ചു. മഴയായിരുന്നു മുഖ്യതടസ്സം. ഈ വര്‍ഷം തന്നെ ഒളിമ്പിക്സ് യോഗ്യതനേടുമെന്നാണ് പ്രതീക്ഷ.
റിലേയില്‍ വെള്ളിയാണ് നേടിയതെങ്കിലും ടിന്റുവിന്റെയും ജിസ്നയുടെയും പ്രകടനം ഏറെ ശ്രദ്ധേയമാണ്. ജിസ്ന മാത്യു കഴിവുള്ള കുട്ടിയാണ്. പ്രായക്കുറവ് കാരണം കേരളത്തില്‍ നടന്ന ദേശീയഗെയിംസിലും മംഗലാപുരത്ത് നടന്ന ഫെഡറേഷന് കപ്പിലും പങ്കെടുപ്പിക്കാതിരുന്ന ജിസ്നയുടെ രാജ്യാന്തര നേട്ടം ഇതിനുള്ള മറുപടി കൂടിയാണെന്ന് പി.ടി. ഉഷ പറഞ്ഞു.
പ്രതീക്ഷിച്ച നേട്ടം തന്നെയാണ് ലഭിച്ചതെന്ന് ടിന്റുലൂക്ക പറഞ്ഞു. ഉഷ പറയുന്നത് പോലെ ചെയ്യാന്‍ സാധിച്ചു. മഴ പെയ്തതാണ് അല്പം പ്രയാസംസൃഷ്ടിച്ചത്. ആദ്യ അത്ലറ്റിക് മീറ്റ് എന്ന നിലയില്‍ വെള്ളിമെഡല്‍ നേട്ടം സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ജിസ്ന മാത്യു പറഞ്ഞു.
ഉഷാസ്കൂള്‍ ഓഫ് അത്ലറ്റിക്സില് സിന്തറ്റിക്ക് ട്രാക്ക് നിര്‍മ്മിക്കുന്നതിനായി സായ് മുന്‍ ഡയറക്ടര്‍ ജനറല്‍ ജിജി തോംസണും സ്ഥലം എംപിയായ എം.കെ. രാഘവനും കാര്യമായ ഒരു സഹായവും ചെയ്തിട്ടില്ലെന്ന് പി.ടി. ഉഷ പറഞ്ഞു. സിന്തറ്റിക്ക് ട്രാക്കിനായി മുന്‍ കേന്ദ്രസര്‍ക്കാര്‍ ഏഴര കോടി അനുവദിച്ചിട്ടുണ്ട്. സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണത്തിന്റെ പ്രാരംഭ ഘട്ടങ്ങള്‍ പൂര്‍ത്തിയായെങ്കിലും പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. ബാലനാരായണന്‍, ഉഷാസ്കൂള്‍ ട്രഷറര്‍ ശ്രീനിവാസന് എന്നിവര്‍ സംബന്ധിച്ചു. സെയ്ത് മുഹമ്മദ് ഉപഹാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: