മലപ്പുറം: അല്ലെങ്കിലും അങ്ങനെയാണ് ലോകകപ്പായാലും യൂറോ കപ്പായാലും കോപ്പ അമേരിക്കയായാലും മലപ്പുറത്തുകാര്‍ക്ക് ഫുട്ബോളെന്നാല്‍ ആവേശമാണ്. ഒരു പക്ഷേ ക്ലബ്ബ് മത്സരങ്ങള്‍ക്ക് പോലും കാഴ്ചക്കാരുള്ള കേരളത്തിലെ ഏക ജില്ലയും മലപ്പുറമായിരിക്കും. അത്രക്കുണ്ട് മലപ്പുറവും ഫുട്ബോളും തമ്മിലുള്ള വൈകാരിക ബന്ധം.
കോപ്പ അമേരിക്ക ഫുട്ബോള്‍ മത്സരം നടക്കുന്നത് ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയിലാണെങ്കിലും മലപ്പുറത്ത് ഉയരുന്ന ഫഌക്സുകള്‍ക്ക് യാതൊരു കുറവുമില്ല. അധികവും ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ആരാധകരാണ്. ഇത്തവണയും മെസിയും നെയ്മറും തമ്മിലാണ് മലപ്പുറത്തെ പോരാട്ടം. ഫഌക്സുകളില്‍ എഴുതിയിരിക്കുന്ന തകര്‍പ്പന്‍ വാചകങ്ങള്‍ കണ്ടാല്‍ കാഴ്ചക്കാര്‍ പോലും കോരിതരിച്ച് പോകും. സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമ ഡയലോഗുകള്‍ പതിവുപോലെ ഫഌക്സുകളില്‍ ഇടംപിടിച്ചിട്ടുണ്ട്.
ജനശ്രദ്ധയാകര്‍ഷിച്ച സിനിമയായ പ്രേമത്തിലെ പാട്ടിന്റെ വരിയില്‍ തുടങ്ങുന്ന പോസ്റ്റാണ് വൈറലായിരിക്കുന്നത് അവള് വേണ്ടടാ ഇവള് വേണ്ടടാ എന്ന വരികള്‍ക്ക് പകരും മെസി വേണ്ടടാ നെയ്മര്‍ വേണ്ടടാ റോഡ്രിഗസ് മതി എന്നാക്കിയിരിക്കുന്നു. കഴിഞ്ഞ ലോകകപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച കൊളംബിയയുടെ കളിക്കാരനാണ് ഹാമിഷ് റോഡ്രിഗ്രസ്. ഫഌക്സുകള്‍ കൂടാതെ സോഷ്യല്‍ മീഡിയകള്‍ വഴിയും ഫുട്ബോള്‍ ലഹരി മലപ്പുറത്ത് കത്തിക്കയറുകയാണ്.
ചെറിയ കുട്ടികള്‍ക്ക് പോലും മത്സരിക്കുന്ന രാജ്യങ്ങളെയും അതിലെ താരങ്ങളെയും അറിയാം. ഓരോരുത്തരും ഓരോ രാജ്യത്തിന്റെ ആരാധകര്‍. എന്തായാലും ഇനിയുള്ള 24 ദിവസം മലപ്പുറം ഉത്സവലഹരിയിലാണ്. ജൂലൈ അഞ്ചിന് നടക്കുന്ന ഫൈനല്‍വരെ ഈ ആവേശം അണയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: