കൊച്ചി: ഐഎസ്എല്‍ ആദ്യ സീസണിലെ റണ്ണറപ്പുകളായ മലയാളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സീസണ് ലക്ഷ്യം വച്ച് ഒരുക്കം തുടങ്ങി. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും സ്വര്‍ണ്ണ പന്തിന് അവകാശിയാവുകയും ചെയ്ത കനേഡിയന്‍ അന്താരാഷ്ട്ര താരം ഇയാന്‍ ഹ്യൂമിനെ നിലനിര്‍ത്താതിരുന്ന ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം ഒരു യുവ ഇംഗ്ലീഷ് താരത്തെ ടീമിലെത്തിച്ചു. ലെയ്റ്റണ്‍ ഓറിയന്റിന്റെ സ്ട്രൈക്കറായ ക്രിസ് ഡഗ്നലുമായാണ് ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം കരാറൊപ്പിട്ടത്. ഈ വര്‍ഷം ബ്ലാസ്റ്റേഴ്സ് കരാറൊപ്പിടുന്ന ആദ്യ വിദേശതാരമാണ് ക്രിസ്റ്റഫര്‍ ഡഗ്നല്‍.
അതേസമയം മുന്‍ ലിവര്‍പൂള്‍ താരമായ ജോണ്‍ അര്നെയെയും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും അര്നെക്ക് ബ്ലാസ്റ്റേഴ്സില്‍ കളിക്കാനാണ് താല്പര്യം. നോര്‍വേക്ക് വേണ്ടി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങൡ ബൂട്ടുകെട്ടിയ താരമാണ് ജോര് അര്‍നെ.
29 കാരനായ ക്രിസ്റ്റഫര്‍ ഡഗ്നല്‍ ബ്രാഡ്ഫോഡ് സിറ്റിക്കും കവന്ററി സിറ്റിക്കും വേണ്ടി കളിച്ച ശേഷം കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ലെയ്റ്റണ്‍ ഓറിയന്റിലെത്തിയത്. ജനുവരി പതിനെട്ടിന് ടീമിന് വേണ്ടി അരങ്ങേറിയ ഡഗ്നല്‍ ആദ്യ മത്സരത്തില്‍ തന്നെ രണ്ട് ഗോളുകളടിച്ച് ടീമിനെ വിജയിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ അവര്‍ക്കുവേണ്ടി 62 മത്സരങ്ങളില്‍ കളിച്ച് 20 ഗോളുകളും നേടിയ ഡഗ്നല്‍ മികച്ച സ്ട്രൈക്കറാണ്. 18 മാസം ലെയ്റ്റണ്‍ ഓറിയന്റിനുവേണ്ടി കളിച്ചശേഷമാണ് ഡഗ്നല്‍ ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്.
കഴിഞ്ഞ വര്‍ഷം ബ്ലാസ്റ്റേഴ്സ് നിരയില്‍ പ്രതിരോധക്കോട്ട കെട്ടി ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സെഡ്രിക് ഹെങ്ബര്‍ട്ടിനു പകരമായാണ് ലെഫ്റ്റ് ബാക്കായ ജോണ്‍ അര്നെയെ സ്വന്തമാക്കുന്നത്. ടീമിന്റെ മാര്‍ക്വീ താരമായാണ് താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നതെന്നാണ് അനൗദ്യോഗിക വിവരം. 2000 മുതല്‍ 2013 വരെ ദേശീയ ടീമിന് വേണ്ടി കളിച്ച ജോണ്‍ അര്‍നെ 110 മത്സരങ്ങളില്‍ നിന്ന് 16 ഗോളുകളും നേടിയിട്ടുണ്ട്.
1998-ല്‍ മൊണാക്കോയിലെത്തിയതോടെയാണ് ജോണ്‍ അര്നെയെ കാല്‍പ്പന്തുകളിയുടെ ലോകം ശ്രദ്ധിച്ചുതുടങ്ങിയത്.
2001- വരെ അവിടെ തുടര്‍ന്ന അര്‍നെ 44 മത്സരങ്ങളില്‍ നിന്ന് 4 ഗോളുകളുമടിച്ചു. 2001-ല്‍ ലിവര്‍പൂളിലേക്കായിരുന്നു അര്നെയുടെ കൂടുമാറ്റം. 2008-വരെ അവിടെ തുടര്‍ന്ന അര്െന 334 മത്സരങ്ങളില്‍ ജേഴ്സിയണിഞ്ഞതിനൊപ്പം എഫ്എ കപ്പ്, ലീഗ് കപ്പ്, 2005ലെ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്നിവയില്‍ പങ്കാളിയാവുകയും ചെയ്തു. 2008-ല്‍ ലിവര്‍പൂളില്‍ നിന്ന് റോമയിലേക്ക് കൂടുമാറ്റം. റോമക്കായി 136 കളികളില്‍ 11 ഗോളുകള്‍ നേടിയ താരം 2011-ല്‍ വീണ്ടും പ്രീമിയര്‍ ലീഗിലേക്ക് മടങ്ങി. ഇത്തവണ ഫുള്‍ഹാമായിരുന്നു ക്ലബ്. 98 മത്സരങ്ങളില്‍ ടീമിനായി ബൂട്ടുകെട്ടിയശേഷം കഴിഞ്ഞ വര്‍ഷമാണ് സൈപ്രസ് ക്ലബായ അപോയയിലേക്ക് മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: