മരട്: മീറ്റര്‍ പരിശോധനയുടെ പേരില്‍ പോലീസ് ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചെന്നാരോപിച്ച് ഇന്നലെ നഗരത്തില്‍ ഓട്ടോ തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് പൂര്‍ണം. സംയുക്ത തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു പണിമുടക്ക്. ബിഎംഎസ്, സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുത്തു.
റെയില്‍വേ സ്റ്റേഷന് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഓട്ടോ റിക്ഷകള്‍ പണിമുടക്കിയത് ജനങ്ങളെ ബാധിച്ചു. തൊഴിലാളികളെ പീഢിപ്പിക്കുന്ന നടപടി പോലീസ് അവസാനിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് സംഘടനകള്‍ അറിയിച്ചു. ഓട്ടോ തൊഴിലാളികളെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക, അപാകതകള്‍ പരിഹരിച്ചതിന് ശേഷം മീറ്റര്‍ സംവിധാനം നടപ്പിലാക്കുക എന്നിവയാണ് സംഘടനകളുടെ ആവശ്യം.
പണിമുടക്കിയ തൊഴിലാളികള്‍ മരട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സിഐടിയു ജില്ലാ പ്രസിഡന്റ് കെ.പി. സെല്വന് ഉദ്ഘാടനം ചെയ്തു. എഐടിയുസി സംസ്ഥാന സെക്രട്ടറി ജോജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.എസ്. വിനോദ്കുമാര്‍, സെക്രട്ടറി കെ.വി. മധുകുമാര്‍, ഐഎന്‍ടിയുസി നേതാക്കളായ എ.ബി. സാബു, ആന്റണി ആശാംപറമ്പ്, കെ.എക്സ്. സേവ്യര്‍, സിഐടിയു നേതാക്കളായ എം.എസ്. രാജു, വി.എസ്. സുനില്‍കുമാര്‍, ഇ.പി. സുരേഷ്, കുണ്ടന്നൂര്‍ എഡിഎകെ പ്രസിഡന്റ് എം.എക്സ്. മോറിസ് തുടങ്ങി വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍ സംസാരിച്ചു.
തൃക്കാക്കര എസിപി ബിജോ അലക്സാണ്ടറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തു ക്യാമ്പ് ചെയ്തിരുന്നു. മാര്‍ച്ച് മാങ്കായില്‍ സ്കൂളിനു സമീപം പോലീസ് തടഞ്ഞു. വൈറ്റില മൊബിലിറ്റി ഹബിലെ പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്റില്‍ നിന്നും ഓട്ടം പോയ ഓട്ടോറിക്ഷ മീറ്റര്‍ ഇടാത്തതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഹബിലെ പ്രീപെയ്ഡ് സ്റ്റാന്റില്‍ നിന്നും മുന്‍കൂറായി ചാര്‍ജ് പ്രിന്റ് ചെയ്തു കൊടുത്ത സ്ഥിതിക്ക് മീറ്റര്‍ ഇടേണ്ട ആവശ്യം ഇല്ല എന്നായിരുന്നു ഓട്ടോ തൊഴിലാളികളുടെ നിലപാട്. സ്റ്റേഷനിലെത്തിയ തൊഴിലാളി നേതാക്കളെ മര്‍ദ്ദിച്ചെന്നും ആരോപണമുണ്ട്.
പണിമുടക്ക് ഫേസ്ബുക്കിലും ചര്‍ച്ചയായപ്പോള്‍
കൊച്ചി: കൊച്ചിയിലെ ഓട്ടോക്കാര് എന്തിനു പണിമുടക്കുന്നു. മീറ്റര്‍ ഇല്ലാത്ത ഓട്ടോക്കാരനെ തടഞ്ഞതില്‍ എന്താണ് തെറ്റ്? കേരളത്തിലെങ്ങുമില്ലാത്ത കൊള്ളക്കാരാണ് കൊച്ചിയിലെ ഓട്ടോക്കാര്. എനിക്കുണ്ടായ രണ്ട് അനുഭവങ്ങള്‍.കുറച്ചു മാസം മുമ്പ് മുമ്പ്, വൈകിട്ട് ഒരു സുഹൃത്തുമൊന്നിച്ച് എംജി റോഡില്‍നിന്നു പാലാരിവട്ടത്ത് നേതാജി റോഡ് വരെ ഓട്ടോയ്ക്കു വന്നു. മീറ്ററില്‍ കാണിച്ചത് 70 രൂപ.
കലൂര്‍ വഴി ബ്ലോക്കായതിനാല്‍ പുല്ലേപ്പടി പാലം കയറി കതൃക്കടവ് ജംഗ്ഷനിലൂടെ സ്റ്റേഡിയത്തിനു പിന്നിലൂടെ ചെറിയ വഴി കടന്നു വന്നതിനാല്‍ വേണമെന്നു പറഞ്ഞത് 150 രൂപ. നല്‍കാനാവില്ലെന്നു പറഞ്ഞതോടെ ഓട്ടോക്കാരന്റെ സ്വഭാവം മാറി. പരാതി കൊടുക്കുമെന്നു പറഞ്ഞപ്പോള്‍, പൊലീസിലല്ലേ… ഒന്നും സംഭവിക്കില്ല എന്നായി. എന്തായാലും ചോദിച്ചതില്‍ 40 രൂപ കുറച്ച് 110 രൂപ വാങ്ങി ഓട്ടോക്കാരന് പോയി. അധികം വൈകാതെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. യാതൊരു വിശേഷവുമുണ്ടായില്ല. ഓട്ടോക്കാരന് പറഞ്ഞതുപോലെ. ഒരു പോലീസുകാരനും കൊച്ചിയിലെ ഓട്ടോക്കാരെ ഒന്നും ചെയ്യില്ല.
മറ്റൊരു സംഭവം… അടുത്തനാളിലാണ്. ഒബ്റോണ്‍ മാളിനു മുന്നില്‍നിന്ന് അത്യാവശ്യമായി കലൂരില്‍ എത്തണം. കൊച്ചിയില്‍നിന്നു വണ്ടി തിരുവനന്തപുരത്തേക്കു കൊണ്ടുവന്നതിനാല്‍ ഓട്ടോ വിളിക്കുക മാത്രമേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. മെട്രോ പണി കാരണം ബ്ലോക്ക്. പാലാരിവട്ടത്തുനിന്ന് തമ്മനം റോഡില്‍ ഇന്ദിരാ റോഡ് കയറി സൗത്ത് ജനതാ റോഡില്‍. അവിടെനിന്നു സ്റ്റേഡിയത്തിനു പിന്നിലൂടെ ആസാദ് റോഡ് കയറി കലൂരില്‍. മീറ്ററില്‍ 35 രൂപ. ഓട്ടോക്കാരന് ചോദിച്ചത് 120 രൂപ.
കലൂരിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ ഓട്ടോക്കാരനെയും കൂട്ടിപോയി പറഞ്ഞപ്പോള്‍ മീറ്റര്‍ ചാര്‍ജ് കൊടുത്താല്‍ മതിയെന്ന്. ഒപ്പം ഒരു ഉപദേശവും. അവരും ജീവിക്കാനല്ലേ… ഇതൊന്നും കൊടുക്കാന്‍ പറ്റില്ലെങ്കില്‍ ബസില്‍ കയറിവന്നാല്‍ പോരേ എന്ന്.
അതുകൊണ്ട്, ഒരു കാര്യം ഉറപ്പാണ്. കൊച്ചിയിലെ ഓട്ടോക്കാരെ നന്നാക്കാന്‍ ആര്‍ക്കും പറ്റില്ല. കാരണം, പരാതികൊണ്ടു ഫലമില്ല. പൊലിസിന്റെ എല്ലാ പിന്തുണയും ഓട്ടോച്ചേട്ടന്‍മാര്‍ക്കുതന്നെ. അതുകൊണ്ട് പണിമുടക്ക് വിജയിക്കും. മീറ്ററില്ലാതെ കൊച്ചിയില്‍ ഓട്ടോ ഓടട്ടെ എന്നു പൊലീസ് തീരുമാനിച്ചാലും അദ്ഭുതമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: