തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നദികളില്‍ മണല്‍ഖനനം നിരോധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, വാമനപുരം, കൊല്ലത്തെ കല്ലടയാര്‍, കോഴിക്കോട്ടെ കുറ്റിയാടിപ്പുഴ, വയനാട് ജില്ലയിലെ കബനി എന്നീ നദികളിലാണ് അടുത്ത മൂന്ന് വര്‍ഷത്തേക്ക് മണല്‍ഖനനം നിരോധിച്ചത്. ഇതുകൂടാതെ മറ്റ് ആറ് നദികളില്‍ മണല്‍വാരലിന് കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.
വിവിധ ഏജന്‍സികള്‍ നല്കിയ മണല്‍ ഓഡിറ്റിംഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ പരിധിയില്‍വരുന്ന ചാലിയാര്‍, പത്തനംതിട്ടയിലെ പമ്പാനദി, കോഴിക്കോട്ടെ കടലുണ്ടിപ്പുഴ, കൊല്ലത്തെ ഇത്തിക്കരയാര്‍, എറണാകുളം ജില്ലയിലെ പെരിയാര്‍ എന്നിവിടങ്ങളില്‍ നിശ്ചിത തോതില്‍ മാത്രം മണല്‍ ഖനനം അനുവദിച്ചു.
നദികളില്‍ ഘട്ടംഘട്ടമായി മാത്രമേ ഖനനത്തിന് അനുവാദം നല്‍കുകയുള്ളൂ. ചാലിയാറില്‍ നിന്ന് ഒരുവര്‍ഷം പരമാവധി 1,23,167 ക്യുബിക് മീറ്റര്‍ മണലും പമ്പാനദിയില്‍ നിന്ന് ഒരുവര്‍ഷം പരമാവധി 42,857 ക്യുബിക് മീറ്റര്‍ മണലും കടലുണ്ടിപ്പുഴയില്‍ നിന്ന് 91,155 ക്യുബിക് മീറ്റര്‍ മണലും ഇത്തിക്കരയാറില്‍ നിന്ന് 15, 856 ക്യുബിക് മീറ്റര്‍ മണലും പെരിയാറില്‍ നിന്ന് 61,949 ക്യുബിക് മീറ്റര്‍ മണലുമാണ് ഖനനം ചെയ്യാനാവുക. ഖനനം ചെയ്യാനാവുന്ന മണലിന്റെ അളവ് തുടര്‍ന്നുള്ള ഓഡിറ്റിംഗിന്റെ അടിസ്ഥാനത്തില്‍ പുതുക്കും.
ഉത്തരവ് പിഴവില്ലാതെ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം അതത് ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും അനധികൃത മണല്‍ ഖനനമോ പരിസ്ഥിതിനാശമോ സംഭവിക്കുന്നില്ലെന്നും ഉറപ്പുവരുത്താനുള്ള നടപടികള്‍ കളക്ടര്‍മാര്‍ കൈക്കൊള്ളണം. ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് യഥാസമയം കളക്ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: