ന്യൂദല്‍ഹി: റെയില്‍വേ ബജറ്റ് അവതരണം ഒഴിവാക്കണമെന്നു റെയില്‍വേ ആധുനികീകരണത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ദിബ്രോയ് കമ്മിറ്റിയുടെ ശുപാര്‍ശ. കൂടുതല്‍ അധികാരങ്ങളോടെ റെയില്‍വേ നിയന്ത്രണ അതോറിറ്റി രൂപീകരിക്കണം. റെയില്‍വേ പൊലീസിന്റെ മുഴുവന്‍ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നു.
റെയില്‍വേയ്ക്കായി പ്രത്യേക ബജറ്റ് അവതരണമെന്ന ബ്രിട്ടിഷ് രീതി അനാവശ്യമാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. റെയില്‍വേ വികസനത്തിനായി ചരക്കു സേവന രംഗത്തും പാസഞ്ചര്‍ സേവനങ്ങളിലും അറ്റകുറ്റപ്പണികള്‍ക്കും സ്വകാര്യ പങ്കാളിത്തം കൊണ്ടുവരണമെന്നു ബിബേക് ദിബ്രോയ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇതിലൂടെ അറ്റകുറ്റപ്പണിക്കും മറ്റുമായി റെയില്‍വേയ്ക്ക് ഉണ്ടാവുന്ന ഭീമമായ തുക ലാഭിക്കാനാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, സ്വകാര്യവത്കരണം എന്നതു കൊണ്ട് റെയില്‍വേയുടെ ഓഹരികള്‍ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കണം എന്നല്ല ഉദ്ദേശിക്കുന്നതെന്ന് സമിതി വ്യക്തമാക്കിയിട്ടുണ്ട്. റെയില്‍വേയ്ക്ക് സ്വതന്ത്രമായ നിയന്ത്രിത അധികാരം നല്‍കുകയും ഒപ്പം സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തുറമുഖം, ടെലികോം, വിമാനത്താവളങ്ങള്‍, റോഡുകള്‍ തുടങ്ങിയവയുടെ ചുമതല സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നത് പോലെ റെയില്‍വേയിലും ഇതേക്കുറിച്ച് ആലോചിക്കാവുന്നതേയുള്ളൂ. നയരൂപീകരണം, കാര്യനിര്‍വഹണം, നടത്തിപ്പ് എന്നിവ ആയിരിക്കണം പ്രധാന ചുമതലകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിവേഗ ചരക്ക് ഇടനാഴികളുടെ ചുമതല നല്‍കിയിരിക്കുന്ന ഡിഎഫ്സി കോര്‍പ്പറേഷന്റെ ചുമതല റെയില്‍വേയില്‍നിന്നു മാറ്റണം. റെയില്‍വേ ബോര്‍ഡിന്റെ പ്രവര്‍ത്തനം കോര്‍പ്പറേറ്റുകള്‍ക്കു തുല്യമാക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണു റെയില്‍വേ നവീകരണം സംബന്ധിച്ചു പഠിക്കാന്‍ സാമ്പത്തിക വിദഗ്ധന്‍ ബേബേക് ദിബ്രോയ് അധ്യക്ഷനായി ഏഴംഗ കമ്മിറ്റിയെ പ്രധാനമന്ത്രി നിയോഗിച്ചത്. കമ്മിറ്റി സര്‍ക്കാറിനു സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലും സ്വകാര്യ വത്കരണത്തിനായി വാദിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം റെയില്‍വേ തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: