മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മഹേന്ദ്ര സിംഗ് ധോണിയെ മാറ്റാന്‍ സെലക്ടര്‍മാര്‍ പണ്ടേ ആഗ്രഹിച്ചിരുന്നുവെന്ന് മുന്‍ സെലക്ടറുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ശ്രീനിവാസന്റെ സ്വാധീനം കാരണം ധോണിയെ മാറ്റാന്‍ പറ്റിയില്ലെന്ന് ദേശീയ ടീം മുന്‍ സെലക്ടറായ രാജാ വെങ്കട് പറഞ്ഞു.
സെലക്ടര്‍മാരായ മൊഹിന്ദര്‍ അമര്‍നാഥും നരേന്ദ്ര ഹിര്‍വാനിയും ഇതേ അഭിപ്രായക്കാരായിരുന്നുവെന്നും വെങ്കട് പറയുന്നു. ഒരു ബംഗാളി ടാബ്ലോയ്ഡിലാണ് രാജ് വെങ്കട് തന്റെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 2011 – 12 കാലഘട്ടത്തില്‍ ബിസിസിഐ സെലക്ഷന് കമ്മിറ്റി അംഗമായിരുന്നു രാജ് വെങ്കട്.
2011-2012ല്‍ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 4-0ന്റെ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ സെലക്ടര്‍മാര്‍ ഒരുങ്ങിയത്. അക്കാലത്ത് ഇന്ത്യന്‍ ടീം രണ്ട് വിഭാഗങ്ങള്‍ ആയത് പോലെ ആയിരുന്നു. കളിക്കാര്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടായിരുന്നില്ല. ടീം സ്പിരിറ്റ് എന്ന സാധനമേ കാണാനില്ലായിരുന്നുവെന്ന് രാജാ വെങ്കട് പറഞ്ഞു.
ടീമില്‍ ഒത്തൊരുമ കൊണ്ടുവരാനാകുന്ന ആരെങ്കിലും ക്യാപ്റ്റനാക്കണമെന്ന് അന്നേ ഞങ്ങള്‍ തീരുമാനിച്ചു. വിരാട് കൊഹ്ലിയായിരുന്നു ഞങ്ങളുടെ ചോയ്സ്. ആ പരമ്പരയിലെ ഏകദിനങ്ങള്‍ക്കുള്ള ടീമിനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്നപ്പോള്‍ ഞങ്ങള്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തി. ദേവ്ധര്‍ ട്രോഫിയിലും അണ്ടര്‍ 19 ലെവലിലും മികച്ച ക്യാപ്റ്റന്‍സിയാണ് കോഹ്ലി കാഴ്ചവെച്ചത്.
എന്നാല്‍ ബിസിസിഐ നിര്‍ദേശമനുസരിച്ച് വിദേശപരമ്പരകള്ക്കുള്ള ടീമിനെ പ്രസിഡന്റിന്റെ അന്തിമ അനുമതിയില്ലാതെ പ്രഖ്യാപിക്കാനാവില്ല. സ്വാഭാവികമായും കൊഹ്ലിയെ ക്യാപ്റ്റനാക്കണമെന്ന ഞങ്ങളുടെ നിര്‍ദേശം ശ്രീനിവാസന് തള്ളിയെന്നും രാജ വെങ്കട് വ്യക്തമാക്കി. ബിസിസിഐയെ എതിര്‍ത്തതിനെ തുടര്‍ന്നാണ് അമര്‍നാഥിന് സെലക്ഷന് കമ്മിറ്റിയില്‍ സ്ഥാനം നഷ്ടമായത്.
സെലക്ഷന് കമ്മിറ്റി യോഗങ്ങളില്‍ ധോണിയുടെ ക്യാപ്റ്റന്‍സിയെ ഏറ്റവും രൂക്ഷമായി വിമര്‍ശിച്ചത് അമര്‍നാഥായിരുന്നു. ധോണിയുടെ തന്ത്രങ്ങളെയും നെഗറ്റീവ് സമീപനത്തെയും അമര്‍നാഥ് അതിരൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടെന്നും രാജാ വെങ്കട് പറഞ്ഞു. രാജാ വെങ്കടിന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള പ്രതികരണമാരാഞ്ഞപ്പോള്‍ അമര്‍നാഥ് ഇക്കാര്യങ്ങളൊന്നും നിഷേധിച്ചില്ല. രാജാ വെങ്കട് എഴുതിയ കാര്യങ്ങളെ മാനിക്കുന്നുവെന്നും തനിക്ക് പറയാനുള്ള കാര്യങ്ങള്‍ താന്‍ പറയുമെന്നും അമര്‍നാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: