ന്യൂദല്‍ഹി: നിയമമന്ത്രി വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ കുടുങ്ങിയതോടെ അഴിമതി വിരുദ്ധ മുഖംമൂടിയഴിഞ്ഞു വീണ ആം ആദ്മി പാര്‍ട്ടി മുഖം രക്ഷിക്കാന്‍ നീക്കം ആരംഭിച്ചു.
നിയമമന്ത്രിയായിരുന്ന ജിതേന്ദര്‍ സിങ് തോമറിനെ പുറത്താക്കി തലയൂരാനുള്ള ശ്രമമാണ് ആപ്പ് ആരംഭിച്ചിരിക്കുന്നത്. ഇതിനുള്ള തുടക്കമായി തോമറിന്റെ അംഗത്വം സംബന്ധിച്ചുള്ള തീരുമാനം പാര്‍ട്ടി ലോക്പാലിന് കൈമാറി.
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം പുറത്തുവന്നതോടെ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിഛായ നഷ്ടപ്പെടുമോയെന്ന ഭയത്തിലാണ് പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്.
തോമറിനെ വിശദമായ ചോദ്യം ചെയ്താല്‍ സംസ്ഥാനത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്ന റാക്കറ്റിനെ പിടികൂടാന്‍ സാധിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. അതേസമയം തോമറിന്റെ ബിഎസ്സി ബിരുദവും വ്യാജമാണെന്ന നിഗമനത്തിലാണ് പോലീസ്.
കഴിഞ്ഞദിവസം ദല്‍ഹി പോലീസ് ഇയാള്‍ പഠിച്ചെന്ന് അവകാശപ്പെടുന്ന ഫരീദാബാദിലെ അവധ് സര്‍വ്വകലാശായില്‍ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. അവധ് സര്‍വ്വകലാശാലയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉത്തര്‍ പ്രദേശിലെ കെ. എസ് സാകേത് കോളേജില്‍ നിന്നും ബിരുദം കരസ്ഥമാക്കിയെന്നാണ് സര്‍ട്ടിഫിക്കറ്റില്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ കോളേജിലേക്കുള്ള വഴി പോലീസ് ചോദിച്ചപ്പോള്‍ മൗനമായിരുന്നു ഉത്തരം.
കൂടാതെ കോളേജിന്റെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗവും, പ്രിന്‍സിപ്പലിന്റെ ഓഫീസും കാന്റീനും എവിടെയാണെന്നുള്ള ചോദ്യത്തിനും തോമറില്‍ നിന്നും ഉത്തരം ലഭിച്ചിരുന്നില്ല. അതിനാല്‍ അദ്ദേഹത്തിന്റെ കൈവശമുള്ള ഇരു സര്‍ട്ടിഫിക്കറ്റുകളും വ്യാജമാണെന്നാണ് പോലീസിന്റെ നിഗമനം. 10136 എന്ന രജിസ്റ്റര്‍ നമ്പറിലുള്ള മാര്‍ക്ക് ലിസ്റ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുമാണ് തോമര്‍ ഹാജരാക്കിയത്. എന്നാല്‍ പിന്നീട് നടത്തിയ തെരച്ചിലില്‍ ഈ സീരിയല്‍ നമ്പര്‍ മറ്റൊരാളുടേതാണെന്ന് കണ്ടെത്തി. കൂടാതെ കോളേജ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതില്‍ തോമറിന്റെ പേര് ഉണ്ടായിരുന്നില്ല.
അതിനിടെ മുംഗര്‍ കോളേജില്‍ നിന്നും 1994- 1999ല്‍ മൂന്നു വര്‍ഷത്തെ എല്‍എല്‍ബി ബിരുദം തോമര്‍ നേടിയിട്ടുള്ളതായും പ്രിന്‍സിപ്പല്‍ ആര്. കെ. മിശ്ര സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ കാലയളവില്‍ വിജേന്ദര്‍ തോമര്‍ എന്നൊരാള്‍ പഠിച്ചിരുന്നതായി ഓഫീസ് രേഖകള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഫോട്ടോ സൂക്ഷിക്കാത്തതിനാല്‍ ആരെന്ന് തിരിച്ചറിയില്ലെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. അതിനിടയില്‍ ഭഗല്‍പൂരില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ തോമറിനെ ജനക്കൂട്ടം സ്വീകരിച്ചത് ചീമുട്ടകള്‍ എറിഞ്ഞുകൊണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: