തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മാണിയെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ കാര്‍മികത്വത്തില്‍ നടപ്പാക്കിയ രാഷ്ട്രീയ- ഉദ്യോഗസ്ഥ ഗൂഢാലോചന ഫലംകാണുന്നു. നിയമ നീതിവ്യവസ്ഥയെ നോക്കുകുത്തിയാക്കി മാണിക്ക് വിജിലന്‍സ് രക്ഷാകവാടം ഒരുക്കി. കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കില്ല. മാണി ബാറുടമകളില്‍നിന്നു പണംവാങ്ങിയെന്ന് തെളിയിക്കാനായില്ല. മതിയായ തെളിവുകളില്ലാതെ കേസ് നിലനില്‍ക്കില്ലെന്നും മാണിക്കെതിരെ കുറ്റപത്രം നല്‍കേണ്ടതില്ലെന്നും വിജിലന്‍സ് എഡിജിപി ഷേഖ് ധര്‍വേശ് സാഹിബ് വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്തിമ റിപ്പോര്‍ട്ട് കൈമാറി.
സാക്ഷിമൊഴികളെയും നുണപരിശോധനാഫലത്തെയും കേസെടുക്കാന്‍ പര്യാപ്തമായ തെളിവുകളുണ്ടെന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളെയും അവഗണിച്ചാണ് മാണിക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയിരിക്കുന്നത്. വിജിലന്‍സ് നിയമോപദേശകന് അഡ്വ. സി.സി. അഗസ്റ്റിന്റെ നിഗമനങ്ങള്‍ ശരിവെച്ച എഡിജിപി അന്വേഷണ ഉദ്യോഗസ്ഥന് എസ്.പി: ആര്. സുകേശന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളി. റിപ്പോര്‍ട്ട് അതേപടി അംഗീകിരിച്ച് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍ കോടതിയില്‍ ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.
എസ്പി സുകേശന് നല്കിയ അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍, സാഹചര്യത്തെളിവുകള്വച്ചും എവിഡന്‍സ് ആക്ടിന്റെ ബലത്തിലും മാണിക്കെതിരെ കുറ്റപത്രം നല്‍കാമെന്നാണു പറഞ്ഞിരുന്നത്. എന്നാല്‍ കുറ്റപത്രമിട്ടാല് കോടതിയില്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശകന്റെ അഭിപ്രായമാണ് എഡിജിപി ശരിവച്ചത്. മാണി പണം ആവശ്യപ്പെട്ടതിനോ പണം കൈപ്പറ്റിയതിനോ തെളിവുലഭിച്ചിട്ടില്ല. മാണിയെക്കൊണ്ടു ബാറുടമകള്‍ക്കു പ്രത്യുപകാരം ലഭിച്ചെന്നും തെളിയിക്കാനായില്ല. മതിയായ തെളിവുകളില്ലാതെ കുറ്റപത്രം സമര്‍പ്പിച്ചാല്‍ വിജിലന്‍സിനു തിരിച്ചടിയാകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിഗമനം.
ബിജുരമേശ് നല്കിയ ശബ്ദരേഖയില്‍ പറയുന്ന കാര്യങ്ങള്‍ ആധികാരികമല്ല. ബാറുടമകളുടെ യോഗത്തിലെ സംഭാഷണങ്ങള്‍ മാത്രമാണ് അതിലുള്ളത്. ഇതാകട്ടെ ആസൂത്രിതമായി ഉണ്ടാക്കിയെടുത്തതും. പിന്നെയുള്ളത് സാഹചര്യത്തെളിവുകള്‍ മാത്രം. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റപത്രമെടുത്താല് കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശമാണ് അഗസ്റ്റിന് നല്‍കിയത്. നിയമോപദേശം പഠിച്ച എഡിജിപി ധര്‍വേശ് സാഹിബ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളുമായി കൂടിയാലോചന നടത്തിയിരുന്നു. വിന്‍സന്‍ എം.പോളിന്റെ അഭിപ്രായംകൂടി കണക്കിലെടുത്താണ് എഡിജിപി നിയമോപദേശം ശരിവച്ചതെന്നാണു സൂചന.
ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് രാജ്കുമാര് ഉണ്ണി, മാണിക്ക് പണംനല്കിയെന്നാണ് ബാറുടമ ബിജുരമേശ് ആരോപിച്ചത്.എന്നാല്‍, രാജ്കുമാര് ഇത് നിഷേധിച്ചു. ബിജു പറഞ്ഞ ദിവസം രാജ്കുമാര് മാണിയുടെ വസതിയില്ചെന്നതിന് മൊബൈല്‍ സിഗ്നല്‍ തെളിവാണ്.എന്നാല്‍, സഹായം അഭ്യര്‍ഥിക്കാനാണ് പോയതെന്ന് രാജ്കുമാറും മാണിയും ആവര്‍ത്തിക്കുന്നു.ബിജുവിന്റെ ഡ്രൈവര്‍ അമ്പിളി ഇന്ററസ്റ്റഡ് വിറ്റ്നസ് ആണ്. നുണപരിശോധനാ ഫലത്തിന് നിയമസാധുത ഇല്ല.പിന്നീടുള്ളത് സാഹചര്യത്തെളിവുകള്‍ മാത്രം. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റപത്രമെടുത്താല് കേസ് നിലനില്‍ക്കില്ലെന്നാണ് നിയമോപദേശം.
എന്നാല്‍ അഴിമതിക്കേസുകളില്‍ 20 ശതമാനം തെളിവു ലഭിച്ചാല്‍ കുറ്റപത്രം നല്‍കാമെന്നാണു സുപ്രീംകോടതി വിധി.
ഈ വിധിയെ അടിസ്ഥാനമാക്കി കുറ്റപത്രം നല്‍കണമെന്നാണു എസ്പി സുകേശന് റിപ്പോര്‍ട്ടു നല്‍കിയത്. മാണിക്കു കോഴപ്പണം നല്‍കിയതിനും അതിനായി പിരിവുനടത്തിയതിനും തെളിവുണ്ട്. ബിജു രമേശ് പറഞ്ഞതിനൊക്കെ സാഹചര്യത്തെളിവുകളുമുണ്ട്. ബിജുവിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാഫലവും അനുകൂലമാണ്. അതിനാല്‍ കുറ്റപത്രം വേണമെന്നായിരുന്നു സുകേശന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: