ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകരസംഘടനകളെ അമര്‍ച്ച ചെയ്യുന്നതിന് സമഗ്ര പദ്ധതിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് കുമാര്‍ ഡോവല്‍ അടുത്തയാഴ്ച മ്യാന്മര് സന്ദര്‍ശിക്കും. ഭാരതം സൈനിക നടപടി ആരംഭിച്ചാല്‍ മ്യന്മറിന്റെ സഹകരണം ആവശ്യമാണെന്നതിനാലാണ് സന്ദര്‍ശനം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകരസംഘടനകളെ സമ്പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കുകയെന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്നതായാണ് ലഭിക്കുന്ന വിവരം.
മണിപ്പൂര്‍, ആസാം, മേഘാലയ, നാഗാലാന്റ്, അരുണാചല്‍,മിസോറാം, ത്രിപുര എന്നീ 7 വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായി ഭീകരസംഘടകളും വിഘടനവാദ ഗ്രൂപ്പുകളുമടക്കം 100ലേറെ രാജ്യവിരുദ്ധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. മണിപ്പൂരില്‍ സൈനികവ്യൂഹം ആക്രമിച്ച എന്എസ്സിഎന്(കെ)യുടെ ചെയര്മാന് എസ്എസ് ഖപ്ലാങ്, ഉള്‍ഫ(ഐ) ചെയര്മാന് ഡോ.അബിസീത് ആസോം,കെഎല്‍ഒ ചെയര്മാന് ജിബന്‍ സിങഌകൊച്,എന്‍ഡിഎഫ്ബി ചെയര്മാന് ബി സാവോറൈഗ്ര എന്നിവര്‍ ഈ വര്‍ഷം ആദ്യം യോഗംചേര്‍ന്ന് നാലുസംഘടനകളും യോജിച്ച് യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് വെസ്റ്റേണ്‍ സൗത്ത് ഈസ്റ്റ് ഏഷ്യ എന്ന സംഘടന രൂപീകരിച്ചതായി അറിയിച്ചിരുന്നു.
നാഗാഭീകരസംഘടനയായ എന്എസ്സിഎന്(കെ), ആസാം വിഘടനവാദ ഗ്രൂപ്പായ ഉള്‍ഫ(ഐ),ബോഡോലാന്റിന് വേണ്ടിയുള്ള ഭീകരഗ്രൂപ്പ് കെഎന്ഡിഎഫ്ബി, പശ്ചിമബംഗാള്‍, ആസാം എന്നിവയിലെ പത്തുജില്ലകള്‍ ചേര്‍ത്ത് കാംതപൂര്‍ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സായുധയുദ്ധം നടത്തുന്ന കാംതപൂര്‍ ലിബറേഷന്‍ ഓര്ഗനൈസേഷന് എന്നിവ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ തലവേദനയാണ്.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കരസേന നടത്തിയ ഓപ്പറേഷന് ഗോള്‍ഡന്‍ ബേര്‍ഡ് പോലെ മറ്റൊരു സൈനിക നീക്കത്തിന്റെ സാധ്യതയാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. മിസോ നാഷണല്‍ ഫ്രണ്ടില്‍ നുഴഞ്ഞുകയറി എംഎന്‍എഫിന്റെ മുന്‍നിര കമാണ്ടര്‍മാരെ വരവകുത്തിയ മുന്‍ഐബി ഉദ്യോഗസ്ഥനായ അജിത് ഡോവലിന്റെ കൈവശം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വ്യക്തമായ പദ്ധതികള്‍ ഉണ്ടെന്നാണ് സൂചന. എന്നാല്‍ മ്യാന്മറിന്റെ പിന്തുണ ഇതിനാവശ്യമാണ്. അടുത്തയാഴ്ച മ്യാമന്മറിലെ റിങ്കൂണിലെത്തുന്ന ഡോവല്‍ മ്യാന്മര് അധികാരികളുമായി ചര്‍ച്ചനടത്തും.
അതിനിടെ നൂറിലേറെ നാഗാഭീകരരെ കൊലപ്പെടുത്തിയ ഭാരതസൈന്യത്തിന്റെ ആക്രമണത്തിന് തിരിച്ചടിനല്കാന് ഭീകരര്‍ പദ്ധതി തയ്യാറാക്കിയെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ കര്‍ശന നിരീക്ഷണമാണ് സൈന്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്എസ്സിഎന്(കെ) ഭീകരര്‍ തിരിച്ചടിക്ക് തയ്യാറായി രാജ്യാതിര്‍ത്തിയില്‍ പ്രവേശിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്.
മ്യാന്മറും ഭീകരരെ വേട്ടയാടാന്‍ തുടങ്ങി
ന്യൂദല്‍ഹി: അതിര്‍ത്തിക്കപ്പുറം മ്യാന്മറിലെ വനങ്ങളില്‍ കടന്നു ചെന്ന് ഭാരത സൈന്യം ഭീകരരെ വധിച്ചതിനു തൊട്ടു പിന്നാലെ മ്യാന്മറും ഭീകരരെ വേട്ടയാടാന്‍ തുടങ്ങി. ഭാരതത്തിന്റെ അഭ്യര്‍ഥന പ്രകാരമാണിത്. എന്എസ്സിഎന് അടക്കം വടക്കു കിഴക്കന്‍ മേഖലയിലെ നിരവധി നാഗാ ഭീകരസംഘടനകള്‍ മ്യാന്മറിലെ വനങ്ങളില്‍ തമ്പടിച്ചാണ് ഭാരതത്തില്‍ ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇവരെ അടിച്ചു പുറത്താക്കാനുള്ള ഊര്‍ജ്ജിത ശ്രമമാണ് മ്യാന്മര് സൈന്യം നടത്തുന്നത്.
ജൂണ്‍ നാലിന് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഭാരതസൈന്യം മ്യാന്മറിന്റെ അനുമതിയോടെ അവിടുത്തെ വനാന്തരങ്ങളില്‍ കടന്നു ചെന്ന് നടത്തിയ മിന്നലാക്രമണത്തില്‍ നൂറ്റിയിരുപത് ഭീകരരെയാണ് വധിച്ചത്. ഭീകരരെ വേട്ടയാടാന്‍ മ്യാന്മര് സര്‍ക്കാരും സൈന്യവും ഭാരതത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് നല്‍കിയിരുന്നത്. അതിന്റെ ചുവടു പിടിച്ചാണ് മ്യാന്മമര് സൈന്യവും ഭീകരര്‍ക്കെതിരെ നീക്കമാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: